2013, മേയ് 14, ചൊവ്വാഴ്ച

സിവില്‍ സര്‍വീസില്‍ മലയാളത്തിന്റെ ‘ഹരിത ശ്രീ’


തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് അഭിമാനനേട്ടം; ആദ്യ നാല് റാങ്കുകളില്‍ മൂന്നും മലയാളികള്‍ക്ക്. തിരുവനന്തപുരം തൈക്കാട് സംഗീത് നഗര്‍ സായ്സിന്ദൂരത്തില്‍ ഹരിത വി. കുമാറിനാണ് ഒന്നാം റാങ്ക്. 22 വര്‍ഷത്തിനുശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നത്. എറണാകുളം എസ്.എ റോഡ് രാമസ്വാമികോളനി 28/1031 കൃഷ്ണാലയത്തില്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ രണ്ടും എറണാകുളം അഞ്ചല്‍പ്പെട്ടി കുപ്പമലയില്‍ ആല്‍ബി ജോണ്‍ വര്‍ഗീസ് നാലും റാങ്കുകള്‍ നേടി. ആദ്യത്തെ 918 റാങ്കുകളില്‍ 34 മലയാളികളാണ് ഇടം നേടിയത്.
വിജയകുമാര്‍-ചിത്ര ദമ്പതികളുടെ മകളായ ഹരിത നാലാംതവണയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. എന്‍ജിനീയറിങ് ബിരുദധാരിയാണ്. രണ്ടാംതവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 179ാം റാങ്ക് നേടിയിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശം ലഭിച്ച ഹരിത പരിശീലനത്തിന്‍െറ ഭാഗമായി ഫരീദാബാദിലാണിപ്പോള്‍. ഒന്നാംറാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹരിത പറഞ്ഞു. 22 വര്‍ഷം മുമ്പ് രാജുനാരായണസ്വാമിയാണ് അവസാനമായി ഒന്നാംറാങ്ക് നേടിയ മലയാളി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലുള്‍പ്പെടെ സ്റ്റേറ്റ് സിലബസില്‍ പഠിച്ചാണ് ഹരിത ഒന്നാംറാങ്ക് സ്വന്തമാക്കിയതെന്നതും നേട്ടത്തിന്‍െറ മധുരം കൂട്ടുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്കും കരസ്ഥമാക്കിയിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയാണ് രണ്ടാംറാങ്ക് നേടിയ ശ്രീറാം വെങ്കിട്ടരാമന്‍. കോച്ചിങ് ക്ളാസിലൊന്നും പോകാതെയാണ് ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാംറാങ്ക് കരസ്ഥമാക്കിയത്.
തിരുവനന്തപുരം ഗൗരീശപട്ടം ജി.ആര്‍.എ-158 രേഖലയില്‍ അവിനാഷ് മേനോന്‍ രാജേന്ദ്രന്‍ (30ാം റാങ്ക്), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സുദര്‍ശനത്തില്‍ ഗായത്രി കൃഷ്ണന്‍ ഭവാനി (37) കവടിയാര്‍ ശ്രീകൃഷ്ണലെയ്ന്‍ ലക്ഷ്മീവരത്തില്‍ എസ്. വിനീത് (56), വട്ടിയൂര്‍ക്കാവ് കുതിരക്കാട് ലെയ്ന്‍ അല്‍മോലില്‍ കെ. മഞ്ജുലക്ഷ്മി (63), തൃശൂര്‍ പണിക്കാശ്ശേരി ഹൗസില്‍ ശ്രേയ പി. സിങ് (86), പത്തനംതിട്ട കോയിപ്പുറം നെല്ലിക്കല്‍ പനപ്പട്ടില്‍ ഹൗസില്‍ പി. ഹരിശങ്കര്‍ (116), തൃശൂര്‍ പൊന്‍കുന്നം ശ്രീമുരുകനഗര്‍ ശ്രീമൂലത്തില്‍ വാസുദേവ് രവി (134), തിരുവനന്തപുരം വഴുതക്കാട് പ്രതിഭയില്‍ വി. അശ്വതി (141), കൊല്ലം സ്വരസുധയില്‍ ജി. ജയ്ദേവ് (158), തിരുവനന്തപുരം കുടപ്പനക്കുന്ന് ജാനസില്‍ അനുപമ ജയിംസ് (159), എറണാകുളം വൈപ്പിന്‍ കലങ്കത്ത് ഹൗസില്‍ മയൂരി വാസു (216), എറണാകുളം എസ്.ആര്‍.എം റോഡ് പുല്ലുക്കാട്ടില്‍ പി.ജി. ഗായത്രി (449), തിരുവനന്തപുരം തച്ചങ്കോണം ശൈലത്തില്‍ എസ്.എസ്. ശ്രീജു (489), മലപ്പുറം തേഞ്ഞിപ്പലം ചീരക്കുന്നത്ത് സി. അനീസ് (525), കോട്ടയം രാമപുരംബാസാര്‍ പട്ടാണിയില്‍ഹൗസില്‍ ജോര്‍ജി ജോര്‍ജ് (548), പത്തനംതിട്ട ആറന്മുള അമ്പാടിയില്‍ സുരേഖ് രഘുനാഥന്‍ (614), ആലപ്പുഴ കുട്ടനാട് ഇല്ലിക്കലില്‍ അജയ്ജോയ് (629), ഇടുക്കി കട്ടപ്പന തെന്നിപ്പാറയില്‍ ജോയ്സ് ഫിലിപ്പ് (631), എറണാകുളം പുത്തന്‍വേലിക്കര കൂട്ടളഹൗസില്‍ കെ. ജോബിതോമസ് (634), തിരുവനന്തപുരം പുളിമാത്ത് രാജിഭവനില്‍ എന്‍.എസ്. രാജി (727), തിരുവനന്തപുരം നാലാഞ്ചിറ പനവിള ഹൗസിങ് ബോര്‍ഡില്‍ എം.എസ്. ലക്ഷ്മിപ്രിയ (743), തിരുവല്ല ശ്രീഹര്‍ഷത്തില്‍ ഹ്രുദീപ് പി. ജനാര്‍ദനന്‍ (751), എറണാകുളം മീരാഭവനില്‍ മീരാ വിജയരാജ് (796), തിരുവനന്തപുരം തളിയില്‍ ടി.സി. 50/995 ല്‍ കെ. വിശാഖ് (869), പേരൂര്‍ക്കട മേനോന്‍സ് ലെയ്നില്‍ സ്റ്റെഫി സോഫി (918) എന്നിവരാണ് റാങ്കുകള്‍ നേടിയ മറ്റുള്ളവര്‍. ഒന്നാംറാങ്ക് നേടിയ ഹരിതയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.
2012 ഒക്ടോബറില്‍ നടന്ന പ്രധാന പരീക്ഷയുടെയും 2013 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍ 998 പേരെ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുത്തതായി യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍െറ (യു.പി.എസ്.സി) വെബ്സൈറ്റില്‍ പറയുന്നു.
ജനറല്‍ 457, ഒ.ബി.സി 295, പട്ടിക ജാതി 169, പട്ടിക വര്‍ഗം 77 എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. 92 പേര്‍ പ്രൊവിഷനല്‍ ലിസ്റ്റിലുണ്ട്. മൂന്നു പേരുടെ ഫലം തടഞ്ഞുവെച്ചു. 1091 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാങ്ക് അനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐ.പി.എസ്) തുടങ്ങിയവയില്‍ നിയമനം ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.