2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

മലയാളം ഒന്നാം ഭാഷ: സര്‍ക്കാര്‍ ഉത്തരവുകളെല്ലാം ഏട്ടിലെ പശുവായി

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും വര്‍ഷം ഒന്നായിട്ടും ഒരു തുടര്‍ നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായില്ല . അടുത്ത അധ്യയന വര്‍ഷവും മലയാളം ഒന്നാംഭാഷയാക്കല്‍ ഉത്തരവുകളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത. വിവിധ തരത്തില്‍പ്പെടുന്ന സ്‌കൂളുകളില്‍ വ്യത്യസ്തമായ തുടര്‍ നടപടികളെടുത്താലെ ഈ നിര്‍ദേശം പ്രായോഗികമായി നടപ്പാകൂ. മറ്റെല്ലാ സംസ്ഥാനങ്ങളും അവരവരുടെ മാതൃഭാഷ ഒന്നാംഭാഷയാക്കിയിട്ടും കേരളത്തില്‍ മാത്രം ഇതിന് തുടര്‍ച്ചയായി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് മലയാളികളായ ഉദ്യോഗസ്ഥര്‍ തന്നെയെന്നതാണ് ഏറെ കൗതുകം.

പൊതുവിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കണമെന്നതാണ് ഉത്തരവിലെ ആദ്യ നിര്‍ദേശം. ഇതിനായി മലയാളത്തിന് അധിക പീരിയഡുകള്‍ കണ്ടെത്തണം. എല്ലാ സ്‌കൂളുകളിലും അതുണ്ടായില്ല. ആവശ്യമായ തസ്തികയും സൃഷ്ടിച്ചിട്ടില്ല. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായിട്ടുള്ള കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരം നല്‍കണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. ഇത് സംബന്ധിച്ച് ഒരു കത്ത് പോലും സ്‌കൂളുകളിലേക്ക് ഇനിയും അയച്ചിട്ടില്ല. അറബി, സംസ്‌കൃതം, ഓറിയന്റല്‍ സ്‌കൂളുകളില്‍ ഒന്നാം ഭാഷ പാര്‍ട്ട് രണ്ടില്‍ പഠിപ്പിക്കണം. എന്നാല്‍ ഇക്കാര്യം സംബന്ധിച്ചും ഒരു കത്തുപോലും ഡി.പി.ഐ ഓഫീസില്‍ നിന്ന് സ്‌കൂളുകളിലേക്ക് പോയിട്ടില്ല.

സ്‌പെഷ്യല്‍ ഇംഗ്ലീഷ് അടക്കമുള്ളവ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഇക്കാര്യത്തിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. കേന്ദ്രസിലബസ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന അംഗീകാര സര്‍ട്ടിഫിക്കറ്റില്‍ ഇതൊരു വ്യവസ്ഥയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ നിയമം ഇത്തരം സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. മാത്രമല്ല പുതുതായി ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പോലും ഈ മാനദണ്ഡം ബാധകമാക്കിയിട്ടില്ല.

വി.എച്ച്.എസ്.സിയില്‍ മലയാളം പഠിപ്പിക്കുന്നേയുണ്ടായിരുന്നില്ല. മലയാളം പഠിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതുമുണ്ടായില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ മലയാളം , ഉറുദു, അറബി, സംസ്‌കൃതം , ഹിന്ദി എന്നിവ പഠിപ്പിക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മലയാളത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും ആയിട്ടില്ല. അറബി, ഉറുദു, സംസ്‌കൃതം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ടായി.

അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് എസ്.സി ഇ.ആര്‍.ടി.തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിക്കാമെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന കുട്ടികള്‍ ഒന്നാംഭാഷയായി മലയാളം പഠിക്കണം. എന്നാല്‍ ഇതിനുള്ള പാഠപുസ്തകവും തയ്യാറായിട്ടില്ല. ഇതേസമയം സമാന ആവശ്യത്തിനുള്ള സ്‌പെഷ്യല്‍ ഇംഗ്ലീഷ്, ആഡീഷണല്‍ ഹിന്ദി എന്നിവയ്ക്കുള്ള പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുമുണ്ട്.

അടുത്ത അധ്യയന വര്‍ഷമെങ്കിലും മലയാളം ഒന്നാം ഭാഷയായി സ്‌കൂളുകളില്‍ പഠിക്കണമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായേ കഴിയൂവെന്നിരിക്കെ, ഉദ്യോഗസ്ഥ തലത്തില്‍ മലയാളത്തോട് ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് ആക്ഷേപമുയരുന്നു. ഐക്യമലയാളപ്രസ്ഥാനം ഇത് സംബന്ധിച്ച വിശദമായ പരാതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാള ഭാഷാ പഠനം അവഗണിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഐക്യമലയാളപ്രസ്ഥാനം ഭാരവാഹികള്‍ പറഞ്ഞു.
മാതൃഭൂമി