2010, നവംബർ 30, ചൊവ്വാഴ്ച

മലയാളം നമ്മുടെ അഭിമാനമാകണം - മാതൃഭൂമി എഡിറ്റോറിയല്‍


മലയാളം നമ്മുടെ അഭിമാനമാകണം

മാതൃഭൂമി

Posted on: 01 Dec 2010

മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനും അതിന്റെ നിലനില്പിനും വേണ്ടി സ്വന്തം നാട്ടില്‍ സമരം ചെയ്യേണ്ടിവരിക എന്നതിനെക്കാള്‍ ലജ്ജാകരമായി മറ്റൊന്നുമില്ല. ദൗര്‍ഭാഗ്യവശാല്‍, അതാണ് ഇപ്പോള്‍ കേരളത്തിലെ സ്ഥിതി. ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയും ജീവിതവ്യവഹാരത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും മുഖ്യോപാധിയും കൂടിയാണത്. എന്നാല്‍, ഇന്ന് കേരളത്തില്‍ മലയാളത്തിന്റെ നിലനില്പിന്കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നേടാന്‍ സംസ്ഥാന ഭരണകൂടവും പണ്ഡിതരും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മലയാളം, ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഭാഷയല്ലാതായിത്തീരുന്നു എന്നത് ദുഃഖകരമായ വാസ്തവമാണ്. മാതൃമൊഴിയായ മലയാളം പഠിക്കാതെ തന്നെ ഒരു കുട്ടിക്ക് കേരളത്തില്‍ പത്താംതരം ജയിക്കാനാവും. കോളേജ് തലത്തിലാകട്ടെ മലയാളത്തിന് രണ്ടാം ഭാഷയുടെ സ്ഥാനമേയുള്ളു. അത് നിര്‍ബന്ധിതവുമല്ല. സ്‌കൂള്‍തലത്തിലും മലയാളം നിര്‍ബന്ധിതമല്ല എന്നതാണ് സത്യം. കേരള പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളില്‍ത്തന്നെ സ്‌പെഷല്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ട് മലയാളം ഒഴിവാക്കാം.

സംസ്‌കൃതം, അറബി വിദ്യാലയങ്ങളില്‍ ആ ഭാഷകള്‍ പഠിച്ചാല്‍ മതി. സി.ബി.എസ്.ഇ. പോലുള്ള പാഠ്യപദ്ധതികള്‍ പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമല്ല. ചുരുക്കത്തില്‍, മലയാളം പഠിക്കാതെതന്നെ നമുക്ക് മലയാളിയാകാം. ഈ ദുരവസ്ഥയ്‌ക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും ആശങ്കകള്‍ ഉയരുകയാണിപ്പോള്‍. അതിന്റെ പ്രതിഫലനമായിരുന്നു നവംബര്‍ 29ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കോഴിക്കോട്ടെ മലയാള ഐക്യവേദി, കൊച്ചിയിലെ മലയാള സംരക്ഷണവേദി, തിരുവനന്തപുരത്തെ മലയാളസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനവും ധര്‍ണയും. എഴുത്തുകാരും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആ മാതൃഭാഷാവകാശയോഗം മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അയുക്തി കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ മലയാളം പഠിച്ചിരിക്കണമെന്നത് സാംസ്‌കാരികവും രാഷ്ട്രീയവുമായ ആവശ്യമാണുതാനും. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ തമിഴ് പഠിച്ചിരിക്കണമെന്നുണ്ട്. അല്ലാത്തവര്‍ പത്താംതരത്തിലെ തമിഴ് തുല്യതാ പരീക്ഷ ജയിക്കണം. സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലും തമിഴ് നിര്‍ബന്ധിതമാക്കുന്നതിലേക്ക് നീങ്ങുകയാണ് അവിടത്തെ സര്‍ക്കാര്‍.

നമ്മുടെ ഭരണകൂടങ്ങളാവട്ടെ മലയാളത്തിന്റെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഒരു രാഷ്ട്രീയകക്ഷിക്കും മാതൃഭാഷയുമായി ബന്ധപ്പെട്ട വ്യക്തമായ നയം ഉയര്‍ത്തിക്കാണിക്കാനില്ല. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിക്കുമെന്ന്, തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍, പറയാന്‍ മുന്നണികളും കക്ഷികളും തയ്യാറാകണമെന്നാണ് മാതൃഭാഷാസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. മലയാളത്തിനു വേണ്ടിയുള്ള നിലപാട് എന്നും കേരളരാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും ആധാരമായിരുന്നു. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍'' എന്നെഴുതിയ മഹാകവി വള്ളത്തോളിന്റെ മഹിതപാരമ്പര്യമാണ് മലയാളിയുടേത്. മാതൃഭാഷയെ രാഷ്ട്രീയായുധമായി ഉപയോഗിച്ചതാണ് 'മാതൃഭൂമി'യുടെ പാരമ്പര്യവും. സ്വാതന്ത്ര്യസമരകാലത്ത് മലയാളത്തില്‍ പ്രസംഗിക്കാന്‍ ഇംഗ്ലീഷുകാരനായ കളക്ടര്‍ അനുവദിക്കാത്തതിനാല്‍ ഇറങ്ങിപ്പോയ കെ.പി. കേശവമേനോനാണ് 'മാതൃഭൂമി'യുടെ സ്ഥാപകപത്രാധിപര്‍. 1916ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ പെന്റ്‌ലന്‍ഡിന് സ്വീകരണം നല്‍കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന ആ യോഗത്തില്‍ മലയാളം വിലക്കപ്പെട്ടതിനാല്‍ ''സ്വാഭിമാനമുള്ള മലയാളികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയില്ല'' എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ ഇറങ്ങിപ്പോക്ക് രാഷ്ട്രീയ പ്രതിഷേധമെന്ന നിലയില്‍ ഒരുപക്ഷേ, ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഇറങ്ങിപ്പോക്കായിരിക്കാം. ഐക്യകേരളത്തിനുവേണ്ടി സമരംചെയ്ത മലയാളി ഇന്ന് ഐക്യമലയാള പ്രസ്ഥാനമുണ്ടാക്കി മാതൃഭാഷയ്ക്കുവേണ്ടി പൊരുതേണ്ടിയിരിക്കുന്നു. കേരളമെന്നു കേള്‍ക്കുമ്പോള്‍ മാത്രമല്ല, മലയാളമെന്നു കേള്‍ക്കുമ്പോഴും 'തുടിക്കണം ചോര നമുക്ക് ഞരമ്പുകളില്‍'.

2010, നവംബർ 29, തിങ്കളാഴ്‌ച

മലയാള ഭാഷയ്ക്കായി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരം

മലയാള ഭാഷയ്ക്കായി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരം - എം.എന്‍.കാരശ്ശേരി
മാതൃഭൂമി
Posted on: 30 Nov 2010
തിരുവനന്തപുരം: മലയാളികള്‍ ഭരണം നടത്തുമ്പോള്‍ മലയാളത്തെ ഒന്നാംഭാഷയാക്കാന്‍വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരമെന്ന് എം.എന്‍.കാരശ്ശേരി പറഞ്ഞു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മലയാളഭാഷ ഒന്നാംഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയ്ക്കുവേണ്ടി മലയാളികള്‍ മലയാളികളോട് പൊരുതേണ്ട ഗതികേടിലാണ്. ബ്രിട്ടീഷ്ഭരണകാലത്തുപോലും താസില്‍ദാര്‍മുതല്‍ താഴേത്തട്ടിലുള്ളവര്‍ക്ക് ഔദ്യോഗിക കത്തിടപാടുകള്‍നടത്തിയത് മലയാളത്തിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാണ് മലയാളഭാഷ തഴയപ്പെട്ടുതുടങ്ങിയതെന്നും എം.എന്‍.കാരശ്ശേരി പറഞ്ഞു.

മലയാള ഭാഷ ഒന്നാംഭാഷയാക്കാനുള്ള സമരം ഓരോ കേരളീയന്റെയും രണ്ടാം സ്വാതന്ത്ര്യസമരമാണ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ തീരുന്നതേയുള്ളൂ എന്നാല്‍ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തിവേണം. കേരളത്തിലെ കോടതികള്‍പോലും ഇംഗ്ലീഷിലാണ് ഉത്തരവിറക്കുന്നത്. ഉദ്യോഗമേധാവികളുടെ ഇടപെടലുകളാണ് മലയാളഭാഷ ഔദ്യോഗികതലത്തില്‍ അംഗീകരിക്കപ്പെടാതെ പോകുന്നതിന് പിന്നിലെന്നും എം.എന്‍. കാരശ്ശേരി ആരോപിച്ചു.

ഏഴാച്ചേരി രാമചന്ദ്രന്‍, പിരപ്പന്‍കോട് മുരളി, നടുവട്ടം ഗോപാലകൃഷ്ണന്‍, പി.കെ.രാജശേഖരന്‍, രഘൂത്തമന്‍, പന്ന്യന്‍ രവീന്ദ്രന്‍, ദേശമംഗലം രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡി.വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി. ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിനയയുടെ കലാകാരന്മാര്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. മലയാളസമിതി, മലയാള ഐക്യവേദി, മലയാളസംരക്ഷണവേദി എന്നിവരുടെ സംഘടനകളുടെ ഐക്യവേദിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഹരിദാസന്‍, ഡോ.എം.കെ.ചാന്ദ്‌രാജ്, ഡോ.പി.പവിത്രന്‍, ആര്‍.നന്ദകുമാര്‍, ഡോ. കെ.എം.ഭരതന്‍, കെ.കെ.സുബൈര്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

മലയാളം പഠനത്തിലും ഭരണത്തിലും നിര്‍ബന്ധിത ഒന്നാംഭാഷയാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുക, പി.എസ്.സി. പരീക്ഷകളില്‍ മലയാളം പേപ്പര്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി.
-------------------------------------------------------------------------------------------------
dharna

2010, നവംബർ 28, ഞായറാഴ്‌ച

മലയാള ഭാഷയ്ക്കായി സമരവിളംബരം

മലയാള ഭാഷയ്ക്കായി സമരവിളംബരം
മാതൃഭൂമി
Posted on: 29 Nov 2010


തിരുവനന്തപുരം:മലയാളഭാഷയെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരപരിപാടികളുടെ വിളംബരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്നു. ശില്‍പി കാനായി കുഞ്ഞിരാമന്‍ നടത്തിയ വിളംബരത്തില്‍ കവികളും കലാകാരന്മാരും പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളില്‍ അതത് ഭാഷകള്‍ നിര്‍ബന്ധിത ഒന്നാംഭാഷയാക്കിയിട്ടും കേരളത്തില്‍ മാത്രം ഭാഷയോട് അവഗണനയാണ് കാട്ടുന്നതെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെട്ടു. മലയാളഭാഷ നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിക്കുവാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മലയാളസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 5ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മലയാള സമിതി, മലയാള ഐക്യവേദി (കോഴിക്കോട്), മലയാള സംരക്ഷണവേദി (എറണാകുളം) തുടങ്ങിയ സംഘടനകള്‍ ഒരുമിച്ചാണ് ഐക്യമലയാള പ്രസ്ഥാനത്തിന് രൂപംകൊടുത്തിട്ടുള്ളത്. മലയാളത്തിനായി ചിത്രം വരച്ചുകൊണ്ടാണ് കലാകാരന്മാര്‍ സമരത്തിന്റെ വിളംബരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ബി.ഡി. ദത്തന്‍, കാട്ടൂര്‍ നാരായണപിള്ള, രാധാകൃഷ്ണന്‍, പി.വി. കൃഷ്ണന്‍, നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, രവീന്ദ്രന്‍ പുത്തൂര്‍, വര്‍ഗീസ് പുനലൂര്‍, ഗോഡ് ഫ്രെദാസ്, ദീപക് മൗത്താട്ടില്‍, ശരത്ചന്ദ്രലാല്‍, ടി.ജി. സുരേഷ്‌കുമാര്‍ തുടങ്ങി മുപ്പതോളം കലാകാരന്മാരാണ് പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് ധര്‍ണ. കവി ഒ.എന്‍.വി. കുറുപ്പ് ധര്‍ണ ഉദ്ഘാടനം ചെയ്യും.

...........................................
Artists wield the brush, for Malayalam
THE HINDU
Setting right linguistic follies: Artist Kanayi Kunhiraman and writer Desamangalam Ramakrishnan looking at the paintings exhibited in front of the Secretariat on Sunday as part of a campaign launched by the Malayala Samithi. — Photo: S. Mahinsha

The area near the Secretariat gate witnessed a flurry of action on Sunday. Pedestrians paused to gaze at a group of artists painting different pictures.

The occasion was a function to herald a campaign for the Malayalam language.

Sculptor Kanayi Kunhiraman inaugurated the function.

Artists B.D. Dathan, Kattoor Narayana Pillai, P.V. Krishnan, Nemom Pushparaj, Karakkamandapam Vijayakumar, Varghese Punalur, Saratchandra Lal and T.G. Sureshkumar wielded the brush to express their solidarity with the campaign for Malayalam.

The Aikya Malayala Prasthanam, an umbrella movement comprising different organisations like the Malayala Samithi, Malayala Aikya Vedi and Malayala Samrakshana Vedi, is organising a dharna in front of the Secretariat on Monday to highlight its demand to declare Malayalam as the first language in educational institutions in Kerala.

Jnanpeeth award winner O.N.V. Kurup and writers M.N. Karassery, Ezhachery Ramachandran, D. Vinayachandran, Pirappancode Murali and Desamangalam Ramakrishnan are among those scheduled to participate in the dharna. They will take out a rally from the Asan Square to the Secretariat before staging the dharna.


........................................................

chitrarachana

2010, നവംബർ 25, വ്യാഴാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കണം - മുഖ്യമന്ത്രി

മാതൃഭൂമി

Posted on: 25 Nov 2010



തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠനമാധ്യമം ഏതായാലും ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നേടാനായി രൂപവത്കരിച്ച വിദഗ്ദ്ധ സമിതിയുടെ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ വന്നശേഷമാണ് അഞ്ചാം ക്ലാസ് വരെയെങ്കിലും മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് ഉത്തരവിറക്കിയത്. മാതൃഭാഷ പഠിക്കാതെ സ്‌കൂള്‍ഫൈനല്‍ ജയിക്കാമെന്ന അവസ്ഥ ഇല്ലാതാവണം. ഭാഷാപഠനത്തിലൂടെയേ സാംസ്‌കാരികമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ പ്രധാനപ്പെട്ട നാലുഭാഷകളില്‍ മലയാളമൊഴികെ മൂന്നിനും കേന്ദ്രസര്‍ക്കാര്‍ ക്ലാസിക്കല്‍ പദവി നല്‍കി. ഒരു കാരണവുമില്ലാതെയാണ് മലയാളത്തെ ഒഴിവാക്കിയത്. ആദിദ്രാവിഡ ഭാഷയില്‍ നിന്ന് പില്‍ക്കാലത്ത് രൂപപ്പെട്ട ഭാഷകളില്‍ ഒന്നിനും താഴെയല്ല മലയാളം. നമ്മുടെ ഭാഷയ്ക്കുവേണ്ടി ഒരുമിച്ച് നിന്നാല്‍ മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റെ ജീവചരിത്രവും സമ്പൂര്‍ണകൃതികളും ഉള്‍പ്പെടുന്ന സി.ഡി മുഖമന്ത്രി പ്രകാശനം ചെയ്തു. സാംസ്‌കാരിക മന്ത്രി എം.എ.ബേബി അധ്യക്ഷനായിരുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. വിദഗ്ദ്ധ സമിതി അധ്യക്ഷന്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. സമിതി അംഗം ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ കരട്‌രേഖ അവതരിപ്പിച്ചു.

നിര്‍ബന്ധിതമാക്കണം മലയാളം

Posted on: 24 Nov 2010

കേരളത്തിലുള്ള എല്ലാതരം സ്‌കൂളുകളിലും മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കുകയും തുടര്‍ന്ന് ബില്ലവതരിപ്പിച്ച് അത് നിയമമാക്കുകയും വേണമെന്ന് അഭ്യര്‍ഥിക്കുന്നു. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലും ഹയര്‍ സെക്കന്‍ഡറിയിലും മലയാളത്തിന് ആ പദവി നല്‍കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും മറ്റും തമിഴ്‌നാട്ടിലെപ്പോലെ സംസ്ഥാന ഭാഷയുടെ ഒരു പേപ്പര്‍ നിര്‍ബന്ധിതമാക്കുകയും വേണം. കര്‍ണാടകയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊക്കെ സംസ്ഥാന ഭാഷയെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കര്‍ണാടകയില്‍ കന്നഡ മാത്രമാണ് സ്‌കൂള്‍ തലത്തില്‍ നിര്‍ബന്ധിതമെന്നും അതിനുപുറമെ ഏതെങ്കിലും രണ്ടു ഭാഷകള്‍ കൂടി പഠിക്കണമെന്നുമാണ് വ്യവസ്ഥയെന്നറിയുന്നു. ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധിതമല്ല. എന്നാല്‍ കേരളത്തില്‍ ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായും പഠിക്കണം; മലയാളം വേണമെങ്കില്‍ ഒഴിവാക്കാം എന്ന വിചിത്രമായ അവസ്ഥയാണുള്ളത്.
മഹാരാഷ്ട്രയിലെ എല്ലാ തരം സ്‌കൂളുകളിലും മറാത്തി നിര്‍ബന്ധമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍, ഗുജറാത്തി ന്യൂനപക്ഷ സ്‌കൂളധികൃതര്‍ അതിനെ ചോദ്യം ചെയ്തുകൊണ്ടു സുപ്രീംകോടതിവരെ പോയി. തങ്ങളുടെ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും ഹിന്ദിക്കും ഗുജറാത്തിക്കും പുറമെ മറാത്തി കൂടി പഠിപ്പിക്കുക ത്രിഭാഷാപദ്ധതിക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. ആ വാദം തള്ളിക്കൊണ്ട് 2004 ജൂണ്‍ അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വളരെ ശ്രദ്ധേയമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ പോലും സംസ്ഥാന ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുന്നത് ന്യൂനപക്ഷാവകാശങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് മാത്രമല്ല, ദേശീയോദ്ഗ്രഥനത്തിന് ആവശ്യവുമാണെന്ന് സുപ്രീംകോടതി വിധിച്ചു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്. രാജേന്ദ്രബാബുവും ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണനും ജസ്റ്റിസ് ജി.പി. മാഥൂറുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
മറ്റൊരുസംസ്ഥാനത്തു താമസിക്കുമ്പോള്‍ അവിടത്തെ ഭാഷ കൂടി പഠിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മുഖ്യധാരയില്‍ നിന്നുള്ള അകന്നുപോകലും ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ വിഘടനവും സംഭവിക്കുമെന്നും വിധിയില്‍ പറയുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ തനിമ നശിപ്പിക്കാതെ സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുനന്മലക്ഷ്യമാക്കി ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും വിധി വ്യക്തമാക്കുന്നു. ഇതിനുശേഷം 2006-ല്‍, തമിഴ്‌നാട്ടിലെ സ്‌കൂളുകളിലെല്ലാം ഒന്നു മുതല്‍ പത്ത്‌വരെ ക്ലാസുകളില്‍ തമിഴ് പ്രഥമ നിര്‍ബന്ധിത ഭാഷയാക്കിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോഴും ഭാഷാന്യൂനപക്ഷക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു നിരാശരായി മടങ്ങി. കന്യാകുമാരി ജില്ലയിലെ മലയാള സമാജക്കാരും കന്യാകുമാരി യോഗക്ഷേമസഭക്കാരുമാണ് ആദ്യം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി പരാജയപ്പെട്ടു പിന്‍വാങ്ങിയത്. തമിഴ്‌നാട്ടില്‍ ഇംഗ്ലീഷ് നിര്‍ബന്ധിത രണ്ടാം ഭാഷയാണ്. തമിഴോ ഇംഗ്ലീഷോ മാതൃഭാഷയല്ലാത്തവര്‍ക്ക് അവരുടെ മാതൃഭാഷ മൂന്നാംഭാഷയായി പഠിക്കാം. മേല്പറഞ്ഞ വിധികളുടെ വെളിച്ചത്തില്‍ കേന്ദ്രീയവിദ്യാലയങ്ങള്‍ തന്നെയും പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭാഷ പഠിപ്പിക്കേണ്ടതാണ്. ഇപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതവുമാണല്ലോ പഠിപ്പിക്കുന്നത്. അതു ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി വിധിക്ക് എതിരുമാണ്. വ്യത്യസ്തമായ മുന്‍ വിധികള്‍ക്ക് പുതിയ വിധി വരുമ്പോള്‍ പ്രാബല്യം നഷ്ടപ്പെടുമല്ലോ.
തമിഴ്‌നാട്ടിലേതുപോലുള്ള നിയമമാണ് കേരളത്തിലും വരേണ്ടത്. മലയാളം ഒന്നാം ഭാഷയും ഇംഗ്ലീഷ് രണ്ടാം ഭാഷയും ആയി എല്ലാ തരം സ്‌കൂളുകളിലും (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., കേന്ദ്രീയവിദ്യാലയം, മറ്റു ഇംഗ്ലീഷ് മാധ്യമ സ്‌കൂളുകളുകള്‍, ഓറിയന്റല്‍ സ്‌കൂളുകള്‍, തമിഴ് സ്‌കൂളുകള്‍ തുടങ്ങിയവ) നിര്‍ബന്ധമായി പഠിപ്പിക്കുക. മൂന്നാം ഭാഷ തമിഴോ കന്നഡയോ ഹിന്ദിയോ അറബിയോ ഉര്‍ദുവോ മറ്റേതെങ്കിലുമോ ആകാമെന്നുവെക്കുക. നാലാമതൊരു ഭാഷകൂടി പഠിക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള അവസരവും നല്‍കാം. (തമിഴ്‌നാട്ടില്‍ അതിനു സാധിക്കില്ലെന്നാണറിവ്.) അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ കഴിയും.
ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള ഒരു നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി 2010 ഒക്ടോബര്‍ 20 ലെ പത്രങ്ങളില്‍ കണ്ടു. കൊച്ചുകുട്ടികളുടെ പഠനഭാരവും പുസ്തകച്ചുമടും ഇനിയും വര്‍ധിപ്പിക്കുന്ന ഈ നീക്കത്തെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കണം. ഉത്തരേന്ത്യയില്‍ ഹിന്ദി മാത്രവും മറ്റിടങ്ങളില്‍ മൂന്നോ നാലോ ഭാഷകളും എന്ന മധുരമനോഹരമായ ത്രിഭാഷാ പദ്ധതിയാണല്ലോ ഇന്ത്യയില്‍ നടമാടുന്നത്. ഇതിനെതിരെ പോരാടുകതന്നെ വേണം. നഴ്‌സറി തലത്തില്‍ മലയാളം മാത്രം മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കണം.
(മലയാള സംരക്ഷണവേദി പ്രസിഡന്റാണ് ലേഖകന്‍)

2010, നവംബർ 1, തിങ്കളാഴ്‌ച

മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍ മുഖ്യമന്ത്രിക്ക് ദുഃഖം

Posted on: 02 Nov 2010
മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍
മുഖ്യമന്ത്രിക്ക് ദുഃഖം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍ ആത്മാര്‍ഥമായി ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ത്രിഭാഷാ പദ്ധതി നിര്‍ബന്ധമാക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ മലയാളം സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം തുടരണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള ദിനാചരണവും ഭാഷാവാരാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''കേരളത്തിലെ വിദ്യാലയങ്ങളില്‍ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമാണ്. മലയാളം നിര്‍ബന്ധമല്ല. ഈ അപമാനകരമായ അവസ്ഥ ഇനിയും തിരുത്താന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായി ദുഃഖിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ അവസ്ഥ ഔദ്യോഗികമായി മാറ്റിയെടുക്കുക എളുപ്പമല്ല. പരസ്​പരം പഴിചാരുന്നതിന് പകരം ഇതെങ്ങനെ മാറ്റാമെന്ന് കൂട്ടായി ആലോചിക്കണം. കേരളത്തിലെ എല്ലാ വിഭാഗത്തിലും പെട്ട സ്‌കൂളുകളില്‍ മലയാളം മാതൃഭാഷയായ കുട്ടികള്‍ നിര്‍ബന്ധമായും മലയാളം പഠിച്ചിരിക്കണം''-മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ മലയാളത്തില്‍ ഫയലുകള്‍ എഴുതുന്നത് 50 ശതമാനമേ ആയിട്ടുള്ളൂ. കോടതിഭാഷ മലയാളത്തിലാക്കണം. മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ മലയാളം മിഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജ്ഞാനപീഠം ലഭിച്ച കവി ഒ.എന്‍.വി. കുറുപ്പിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവിക്കായുള്ള അവകാശവാദം കേന്ദ്രത്തില്‍ ഉന്നയിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്ത്രി സി. ദിവാകരന്‍, ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ്, പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍ പി.കെ. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ഭരണഭാഷ മലയാളമാക്കുന്നതിന്റെ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി സമ്മാനങ്ങള്‍ നല്‍കി.