Posted on: 01 Dec 2010
മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനും അതിന്റെ നിലനില്പിനും വേണ്ടി സ്വന്തം നാട്ടില്‍ സമരം ചെയ്യേണ്ടിവരിക എന്നതിനെക്കാള്‍ ലജ്ജാകരമായി മറ്റൊന്നുമില്ല. ദൗര്‍ഭാഗ്യവശാല്‍, അതാണ് ഇപ്പോള്‍ കേരളത്തിലെ സ്ഥിതി. ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയും ജീവിതവ്യവഹാരത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും മുഖ്യോപാധിയും കൂടിയാണത്. എന്നാല്‍, ഇന്ന് കേരളത്തില്‍ മലയാളത്തിന്റെ നിലനില്പിന്കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി നേടാന്‍ സംസ്ഥാന ഭരണകൂടവും പണ്ഡിതരും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മലയാളം, ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഭാഷയല്ലാതായിത്തീരുന്നു എന്നത് ദുഃഖകരമായ വാസ്തവമാണ്. മാതൃമൊഴിയായ മലയാളം പഠിക്കാതെ തന്നെ ഒരു കുട്ടിക്ക് കേരളത്തില്‍ പത്താംതരം ജയിക്കാനാവും. കോളേജ് തലത്തിലാകട്ടെ മലയാളത്തിന് രണ്ടാം ഭാഷയുടെ സ്ഥാനമേയുള്ളു. അത് നിര്‍ബന്ധിതവുമല്ല. സ്‌കൂള്‍തലത്തിലും മലയാളം നിര്‍ബന്ധിതമല്ല എന്നതാണ് സത്യം. കേരള പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളില്‍ത്തന്നെ സ്‌പെഷല്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ട് മലയാളം ഒഴിവാക്കാം.
സംസ്‌കൃതം, അറബി വിദ്യാലയങ്ങളില്‍ ആ ഭാഷകള്‍ പഠിച്ചാല്‍ മതി. സി.ബി.എസ്.ഇ. പോലുള്ള പാഠ്യപദ്ധതികള്‍ പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമല്ല. ചുരുക്കത്തില്‍, മലയാളം പഠിക്കാതെതന്നെ നമുക്ക് മലയാളിയാകാം. ഈ ദുരവസ്ഥയ്‌ക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും ആശങ്കകള്‍ ഉയരുകയാണിപ്പോള്‍. അതിന്റെ പ്രതിഫലനമായിരുന്നു നവംബര്‍ 29ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കോഴിക്കോട്ടെ മലയാള ഐക്യവേദി, കൊച്ചിയിലെ മലയാള സംരക്ഷണവേദി, തിരുവനന്തപുരത്തെ മലയാളസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനവും ധര്‍ണയും. എഴുത്തുകാരും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആ മാതൃഭാഷാവകാശയോഗം മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അയുക്തി കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ മലയാളം പഠിച്ചിരിക്കണമെന്നത് സാംസ്‌കാരികവും രാഷ്ട്രീയവുമായ ആവശ്യമാണുതാനും. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ജോലി കിട്ടണമെങ്കില്‍ തമിഴ് പഠിച്ചിരിക്കണമെന്നുണ്ട്. അല്ലാത്തവര്‍ പത്താംതരത്തിലെ തമിഴ് തുല്യതാ പരീക്ഷ ജയിക്കണം. സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലും തമിഴ് നിര്‍ബന്ധിതമാക്കുന്നതിലേക്ക് നീങ്ങുകയാണ് അവിടത്തെ സര്‍ക്കാര്‍.
നമ്മുടെ ഭരണകൂടങ്ങളാവട്ടെ മലയാളത്തിന്റെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഒരു രാഷ്ട്രീയകക്ഷിക്കും മാതൃഭാഷയുമായി ബന്ധപ്പെട്ട വ്യക്തമായ നയം ഉയര്‍ത്തിക്കാണിക്കാനില്ല. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിക്കുമെന്ന്, തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍, പറയാന്‍ മുന്നണികളും കക്ഷികളും തയ്യാറാകണമെന്നാണ് മാതൃഭാഷാസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. മലയാളത്തിനു വേണ്ടിയുള്ള നിലപാട് എന്നും കേരളരാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും ആധാരമായിരുന്നു. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍'' എന്നെഴുതിയ മഹാകവി വള്ളത്തോളിന്റെ മഹിതപാരമ്പര്യമാണ് മലയാളിയുടേത്. മാതൃഭാഷയെ രാഷ്ട്രീയായുധമായി ഉപയോഗിച്ചതാണ് 'മാതൃഭൂമി'യുടെ പാരമ്പര്യവും. സ്വാതന്ത്ര്യസമരകാലത്ത് മലയാളത്തില്‍ പ്രസംഗിക്കാന്‍ ഇംഗ്ലീഷുകാരനായ കളക്ടര്‍ അനുവദിക്കാത്തതിനാല്‍ ഇറങ്ങിപ്പോയ കെ.പി. കേശവമേനോനാണ് 'മാതൃഭൂമി'യുടെ സ്ഥാപകപത്രാധിപര്‍. 1916ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ പെന്റ്‌ലന്‍ഡിന് സ്വീകരണം നല്‍കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന ആ യോഗത്തില്‍ മലയാളം വിലക്കപ്പെട്ടതിനാല്‍ ''സ്വാഭിമാനമുള്ള മലയാളികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയില്ല'' എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ ഇറങ്ങിപ്പോക്ക് രാഷ്ട്രീയ പ്രതിഷേധമെന്ന നിലയില്‍ ഒരുപക്ഷേ, ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഇറങ്ങിപ്പോക്കായിരിക്കാം. ഐക്യകേരളത്തിനുവേണ്ടി സമരംചെയ്ത മലയാളി ഇന്ന് ഐക്യമലയാള പ്രസ്ഥാനമുണ്ടാക്കി മാതൃഭാഷയ്ക്കുവേണ്ടി പൊരുതേണ്ടിയിരിക്കുന്നു. കേരളമെന്നു കേള്‍ക്കുമ്പോള്‍ മാത്രമല്ല, മലയാളമെന്നു കേള്‍ക്കുമ്പോഴും 'തുടിക്കണം ചോര നമുക്ക് ഞരമ്പുകളില്‍'.