2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ഒപ്പുശേഖരണം ഉദ്ഘാടനം ഇന്ന്; കോടതി ഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് ഭീമഹര്‍ജി

കൊച്ചി: സംസ്ഥാനത്തെ കോടതിഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നു.

ഭരണഭാഷ മലയാളമാക്കുന്ന പ്രക്രിയ പുരോഗമിക്കുമ്പോഴും കേരളത്തിലെ കോടതികള്‍ പഴയപടി ഇംഗ്ലീഷില്‍ തുടരുന്ന സാഹചര്യത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളും ഭാഷാസ്‌നേഹികളും ചേര്‍ന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങള്‍ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കുന്നത്.

വളരെ കുറച്ചുപേര്‍ക്കുമാത്രം അറിയാവുന്ന ഭാഷയില്‍ കോടതി നടപടികള്‍ തുടരുന്നത് ജനാധിപത്യത്തെ പരിമിതപ്പെടുത്തും. ജനങ്ങള്‍ക്കറിയാത്ത ഭാഷയിലുള്ള ഭരണവും നീതി നിര്‍വഹണവും പൗരാവകാശത്തെ ഹനിക്കും. നവംബര്‍ ഒന്നിന് മുമ്പുതന്നെ ഇക്കാര്യത്തില്‍ അനുകൂലമായ പ്രഖ്യാപനവും തുടര്‍ നടപടികളും ഉണ്ടാകണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.


ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 3.30 ന് എറണാകുളം സദ്ഗമയയില്‍ നടക്കും. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ.സാനു, പ്രൊഫ. എം.തോമസ് മാത്യു, എസ്.രമേശന്‍ എന്നിവര്‍ പങ്കെടുക്കും.
മാതൃഭൂമി

കോടതിഭാഷ മലയാളമാക്കുക - ജനകീയ ഒപ്പുശേഖരണം



2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

കോടതിഭാഷ മാതൃഭാഷയാക്കുക

വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ 'വ്യൂ ഇന്‍ ഫുള്‍സ്ക്രീന്‍' അമര്‍ത്തുക
Kotathibhasha Notice
kotathibhasha-oppitanulla_haraji

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

മലയാളത്തിന് പിഴ! - സുകുമാര്‍ അഴീക്കോട്‌


നമ്മെ പലതരത്തില്‍ അസ്വസ്ഥരാക്കുന്ന മാധ്യമവാര്‍ത്തകള്‍ക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. പക്ഷേ, ഒരേസമയത്ത് നാട്ടുകാരെ ലജ്ജിപ്പിക്കുകയും അപമാനിക്കുകയും പേടിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്യുന്ന ഒരു സംഭവം ആണ് മാളയിലെ ഹോളി ഗ്രേസ് വിദ്യാലയത്തില്‍ നടന്നത്. അധ്യയനസമയത്ത് സ്‌കൂളില്‍ മലയാളം പറഞ്ഞുപോയതിന് 1000 രൂപ വീതം പിഴയടയ്ക്കാന്‍ നൂറിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യാത്തവര്‍ പുറത്തും.

ഒരൊറ്റ വിദ്യാലയത്തില്‍ത്തന്നെ മലയാളം സംസാരിച്ച 103 കുട്ടികളെ അതികഠിനമായ ശിക്ഷയ്ക്ക് ഇരയാക്കിയ മാനേജ്‌മെന്റ്, ശിക്ഷാര്‍ഹരായ വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ കണ്ടപ്പോഴെങ്കിലും, ഇത് കുട്ടികള്‍ വ്യക്തിപരമായി ചെയ്ത തെറ്റോ കുറ്റമോ അല്ലെന്നും, ഇത് ഒരു സമൂഹശീലത്തിന്റെ ഫലമാണെന്നും ഉള്ള യാഥാര്‍ഥ്യം മനസ്സിലാക്കേണ്ടിയിരുന്നു! തങ്ങളുടെ നയമാണ് അതെന്ന് പറയുന്ന മാനേജ്‌മെന്റ് ആ നയം പവിത്രമോ അലംഘനീയമോ ആണെന്ന് വിശ്വസിച്ചുപോയ മട്ടുണ്ട്. തങ്ങള്‍ നയം എന്ന ഓമനപ്പേരില്‍ വിളിച്ച മാര്‍ഗനിര്‍ദേശം കൊളോണിയലിസത്തിനെതിരായി സ്വാതന്ത്ര്യസമരം നടത്തുകയും വിദേശഭാഷാമാധ്യമങ്ങളും മാതൃഭാഷയും വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഗാന്ധിജിയുടെ അധ്യയനഭാഷാനയം അംഗീകരിക്കപ്പെടുകയും ചെയ്ത ഇന്നത്തെ ഇന്ത്യയില്‍ വിലപ്പോവുകയില്ലെന്ന് ഇക്കാലത്തെ വിദ്യാലയഭരണാധികാരികള്‍ മറന്നേക്കരുത്. മാള ഹോളി ഗ്രേസ് അക്കാദമിയുടെ മാനേജ്‌മെന്റ് തനി റിപ്‌വാന്‍ വിങ്കിള്‍മാരെപ്പോലെയാണ് പെരുമാറിയത്.

ഇംഗ്ലീഷ്മാധ്യമത്തില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ അധ്യയനവും അധ്യാപനവും നടക്കുമ്പോള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കണമെന്നത് ഒരു വിദ്യാഭ്യാസനയമാണ്. അത് വലിച്ചുനീട്ടി വിദ്യാലയത്തില്‍നിന്ന് പിരിയുന്നതുവരെ ശ്വാസോച്ഛ്വാസം പോലും ഇംഗ്ലീഷില്‍ ആയിരിക്കണമെന്ന് നിര്‍ദേശിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇംഗ്ലീഷ് പഠിപ്പിക്കുമ്പോഴായാല്‍പ്പോലും ചിലപ്പോള്‍ കുട്ടികള്‍ക്ക് ആശയവും മറ്റും വിശദമാക്കാന്‍ മലയാളം വാക്ക് ഉപയോഗിക്കുന്നത് പാപമല്ല. to forget എന്ന വാക്ക് പഠിപ്പിക്കുമ്പോള്‍ 'മറക്കുക' എന്നും 'മറന്നുപോവുക' എന്നുമുള്ള മലയാളപ്രയോഗങ്ങളുടെ വ്യത്യാസം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടിവരും. 'അവന്‍' എന്ന വാക്കിന് സമാനമായി ഇംഗ്ലീഷില്‍ He ഉണ്ടെങ്കിലും ' ഇവന്‍' എന്നതിന് തുല്യമായ വാക്ക് ഇല്ലെന്ന് ചൂണ്ടിക്കാണിക്കേണ്ടതാണ്. അപ്പോഴൊക്കെ മാനേജ്‌മെന്റ് അധ്യാപകനെ പിരിച്ചയയ്ക്കുമോ? ഏതു വിഷയം പഠിപ്പിക്കുമ്പോഴും അതിന്റെ ഒരു അന്തരീക്ഷം ഒരുക്കിവെക്കണം എന്ന വിദ്യാഭ്യാസനയത്തില്‍ തെറ്റില്ല. അത് അധ്യാപകന്റെ ചുമതലയാണ്. മാനേജ്‌മെന്റ് ആ ഉത്തരവാദിത്വം സ്വയം പേറി കുട്ടികളുടെ സംഭാഷണസ്വാതന്ത്ര്യത്തെ പാടേ നിയന്ത്രിക്കുന്ന സ്വേച്ഛാധിപത്യപരമായ നീക്കം നടത്തിയത് നീതീകരിക്കാനാവില്ല. 'ദൈവം ഒന്നാമത് വിഡ്ഢികളെ സൃഷ്ടിച്ചു; പിന്നീട് സ്‌കൂള്‍ ബോര്‍ഡ് അംഗങ്ങളെയും സൃഷ്ടിച്ചു' എന്ന ഒരു ഇംഗ്ലീഷ് സാഹിത്യകാരന്റെ ഫലിതത്തിന് എത്ര ആഴമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി.

ഇംഗ്ലീഷ് പഠിക്കാന്‍ ഇത്ര കടുത്ത ദണ്ഡനം ആവശ്യമാണെന്ന് ഇക്കൂട്ടര്‍ക്ക് തോന്നിയത് അദ്ഭുതംതന്നെ. ഞങ്ങളെല്ലാം ഇംഗ്ലീഷ് പഠിച്ചവരും, അത് ഒരുമാതിരി എഴുതാനും പറയാനും കഴിവുള്ളവരുമാണെന്ന് അഭിമാനിക്കുന്നു. പക്ഷേ, അതിന് 'ഇംഗ്ലീഷ് മാത്രം' എന്ന പട്ടാളച്ചിട്ടയിലൂടെ കടന്നുപോകേണ്ടിവന്നിട്ടില്ല. ഇംഗ്ലണ്ടില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് അത് സാര്‍വദേശീയഭാഷയോ ആധുനിക വിജ്ഞാനവാഹനമോ ഒക്കെയാണെന്ന നാട്യം കാരണമല്ല; അത് ഇംഗ്ലണ്ടിലെ മാതൃഭാഷയായതുകൊണ്ടാണ്. റഷ്യയിലും ജപ്പാനിലും എല്ലാം തങ്ങളുടെ ഭാഷ മികച്ചതോ മോശമോ എന്നൊന്നും ചിന്തിച്ചിട്ടല്ല മാതൃഭാഷ ഒന്നാംഭാഷയായത്. ആ രാജ്യങ്ങളിലെ ഒന്നാംഭാഷ മാതൃഭാഷയാണെന്നതിന് എതിരായ ചിന്ത അവര്‍ക്കില്ലാത്തതുകൊണ്ടാണ്.

വിദേശഭാഷയില്‍ കുട്ടികളെ പഠിപ്പിക്കുന്നതുകൊണ്ട് കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഗാന്ധിജി അന്നേ വ്യക്തമായി പറഞ്ഞുവെച്ചിരുന്നു. വളര്‍ന്നുവരുമ്പോള്‍ കുട്ടികള്‍ സ്വന്തം നാട്ടിലും വീട്ടിലും ഏതോ തരത്തില്‍ അന്യരായി മാറുകയും തങ്ങളുടെ അറിവ് പാവപ്പെട്ട ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ആകാത്തവരാവുകയും സ്വന്തം സംസ്‌കാരത്തിന്റെ വില മറന്നുപോവുകയും ഇതിന്റെയെല്ലാം ഫലമായി സ്വന്തം ആത്മാവിന്റെ പൂര്‍ണമായ വികാസം പ്രാപിക്കാന്‍ കഴിയാത്തവരാവുകയും ചെയ്യുന്നു. നെഹ്രുവിനോളം ഇന്ത്യക്കാരുമായി അടുക്കാന്‍ വി.കെ. കൃഷ്ണമേനോന് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ടാഗോറിന് നെബേല്‍സമ്മാനം കിട്ടിയത് ആംഗല 'ഗീതാഞ്ജലി' കൊണ്ടാണെങ്കിലും അത് ബംഗാളിരചനയുടെ അടുത്തെത്താത്ത കൃതിയാണെന്നുകൂടി ഓര്‍ക്കുക. ബംഗാളിയില്‍ ടാഗോറിനുള്ള വലിയ സ്ഥാനമാണ് അദ്ദേഹത്തിന്റെ വിശ്വാംഗീകാരത്തിന്റെ അടിസ്ഥാനം. ഇംഗ്ലീഷിലെഴുതി നേരേ ലോകബഹുമതിയിലെത്താം എന്നു കരുതി എഴുതിയ ആര്‍.കെ. നാരായണ്‍ തൊട്ട് അരുന്ധതീറോയി വരെയുള്ളവര്‍ ഈ സത്യം മറന്നുപോയി.

ഒഴിവുസമയങ്ങളില്‍ നാട്ടിലെ ഭാഷയില്‍ മൊഴിഞ്ഞുപോയ കുട്ടികളെ ശിക്ഷിക്കുന്ന മാനേജ്‌മെന്റിനോട് ഒരു കാര്യം സവിനയം ചോദിച്ചുകൊള്ളട്ടെ-ഈ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപക-അധ്യാപികമാരില്‍ എത്ര പേര്‍ക്ക് ശരിയായ ഇംഗ്ലീഷ് അറിയാം? ഉച്ചാരണം, ശൈലി, വാക്യരീതി തുടങ്ങിയവ ശുദ്ധമായ ആംഗലരീതിയില്‍ പഠിപ്പിക്കാന്‍ എത്ര പേര്‍ക്ക് കഴിവുണ്ട്? ഈ പിഴച്ച ഇംഗ്ലീഷ് പറയാതെ നല്ല മലയാളം പറഞ്ഞുപോയ കുട്ടികള്‍ക്കാണോ പിഴചുമത്തേണ്ടത്. മാനേജ്‌മെന്റംഗങ്ങളും അധ്യാപകരും മാളയില്‍ കഴിഞ്ഞുകൂടുന്നത് ഇംഗ്ലീഷ് പറഞ്ഞിട്ടാണോ, അല്ല മലയാളം വഴിയോ? നാട്ടില്‍ മലയാളം പറയുന്നതിന് പഞ്ചായത്ത് പിഴ ചുമത്തിയാല്‍ ഇവര്‍ പിഴയടയ്ക്കുമോ?

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്നാണ് ഭരണഘടനയുടെ ശാസനം. ഇതാ ഇവിടെ വിദ്യാലയങ്ങളില്‍ പുതിയൊരു ഭാഷാവിവേചനം തലപൊക്കിയിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ അര്‍ഥങ്ങളും ആവശ്യങ്ങളും പൗരന്മാര്‍ ഉള്‍ക്കൊള്ളുകയും നിലനിര്‍ത്തുകയും വേണമെന്ന് ഭരണഘടനയില്‍ പൗരകര്‍ത്തവ്യങ്ങളുടെ കൂട്ടത്തില്‍ എടുത്തുപറയുന്നുണ്ട്. ഇങ്ങനെയാണോ അത് നടപ്പാക്കേണ്ടത് ?

മാള സ്‌കൂള്‍ അധികൃതര്‍ ഇന്ത്യന്‍ ഭരണഘടനയുടെ തത്ത്വങ്ങള്‍തൊട്ട് സംസ്ഥാന ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസനയത്തെ വരെ സ്‌കൂള്‍കാര്യം എന്നു പറഞ്ഞ് സസുഖം ലംഘിച്ച് മനോഹരമായി ഇംഗ്ലീഷില്‍ ചിരിക്കുന്നു!

മലയാളം ഒന്നാം ഭാഷയാണെന്ന് നിശ്ചയിച്ച ഗവണ്‍മെന്റ് ഉത്തരവിലെ മഷി ഉണങ്ങിയിട്ടില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഈ സ്‌കൂള്‍ മാനേജ്‌മെന്റ് ലോബിയെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നുപോലും ഇന്നുവരെ വ്യക്തമാക്കിയിട്ടില്ല. ഒളിച്ചുകളിക്കാവുന്ന വിഷയമല്ല ഇതെന്ന് അവരെ ഓര്‍മിപ്പിക്കുന്നു.

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും

മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ചുവടുമാറ്റി. പിഴയായി ചുമത്തിയ തുക തിരിച്ചുനല്‍കാനും ഇപ്പോഴത്തെ ശിക്ഷാനടപടികളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാനും അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, തുടര്‍ന്നും ഈ ശിക്ഷ നല്‍കണമോയെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കാനാകൂവെന്ന നിലപാടിലാണ് അധികൃതര്‍.

സ്‌കൂള്‍ പരിസരത്ത് മലയാളം സംസാരിച്ചതിന് കഴിഞ്ഞദിവസമാണ് പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലെ 80-ലധികം വിദ്യാര്‍ഥികളോട് പിഴയടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ആയിരം രൂപ പിഴയായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 250 രൂപയാക്കി ചുരുക്കി. 16 പേര്‍ പിഴ അടയ്ക്കുകയും ചെയ്തു. 11 പേരൊഴികെ മറ്റുള്ളവര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ക്ലാസുകളില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിഴ ഒടുക്കുവാന്‍ വിസമ്മതിച്ച 11 പേരെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതുമില്ല.

സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ബി.ജെ.പി., കെ.എസ്.യു. എന്നീ സംഘടനകള്‍ മാര്‍ച്ച് നടത്തി. എങ്കിലും രക്ഷിതാക്കളുടെ അംഗീകാരത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാതൃഭാഷ സംസാരിച്ചതിനുള്ള പിഴചുമത്തലെന്ന് സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ അഡ്വ. രാജു ഡേവിസ് പെരേപ്പാടന്‍ പിന്നീട് പറഞ്ഞു. മലയാളം നിര്‍ബന്ധവിഷയമായി പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ, ഈ ശിക്ഷ ഇനിയും നടപ്പാക്കണമോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് ചെയര്‍മാന്‍ പിന്നീട് പറഞ്ഞത്.

സ്‌കൂളിനെതിരെ നടപടി വേണം-അഴീക്കോട്

തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണകാലത്തുപോലും നടക്കാത്തവിധം മലയാളഭാഷയെ അപമാനിച്ചതായി പറയുന്ന മാളയിലെ സ്‌കൂളിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിലെ ഒപ്പിന്റെ മഷിമായുംമുമ്പ് ഇത്തരം കൃത്യം ചെയ്ത സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം ഇതിന്റെ മാനേജ്‌മെന്റ് ബോഡിയെ അയോഗ്യരായി പ്രഖ്യാപിക്കുകയെങ്കിലും വേണം. ഒഴിവുസമയത്തുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന ശാഠ്യം പഴയ കൊളോണിയലിസത്തിന്റെ പ്രേതബാധയാണ്. മറ്റാരും ഇതിന് മുതിരാത്തവിധം കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഴീക്കോട് പറഞ്ഞു.
മാതൃഭൂമി

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ക്ളാസില്‍ മലയാളം സംസാരിച്ചതിന് പിഴ

തൃശൂര്‍: ക്ളാസില്‍ മലയാളം സംസാരിച്ചതിന് ആയിരം രൂപ പിഴ. പിഴയൊടുക്കാത്ത പെണ്‍കുട്ടികളടക്കം എണ്‍പതോളം വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. തൃശൂര്‍ മാള ഹോളിഗ്രേസ് സിബിഎസ്ഇ സ്കൂളിലാണ് സംഭവം.

പ്ളസ് വണ്‍, പ്ളസ് ടു സയന്‍സ് ബാച്ചുകളില്‍ പെട്ട എണ്‍പതോളം കുട്ടികളെയാണ് പുറത്താക്കിയത്. 103 വിദ്യാര്‍ഥികള്‍ക്കാണ് ക്ളാസില്‍ മലയാളം സംസാരിച്ചതിന് ആയിരം രൂപ വീതം സ്കൂള്‍ അധികൃതര്‍ പിഴയിട്ടത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പണമടയ്്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ രണ്ട് കുട്ടികള്‍ മാത്രമാണ് പിഴയൊടുക്കിയത്. ബാക്കിയുള്ള കുട്ടികള്‍ ക്ളാസില്‍ കയറിയെങ്കിലും പിഴയൊടുക്കാത്തതിന്റെ പേരില്‍ ഇവരെ പുറത്താക്കുകയായിരുന്നു .

പുറത്താക്കിയ ആണ്‍കുട്ടികളെ വീട്ടിലേക്ക് മടക്കിവിട്ടു. നാല്‍പതോളം വരുന്ന പെണ്‍കുട്ടികളെ ക്യാംപസില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. അതേസമയം മുമ്പും ഇതേ സംഭവം ആവര്‍ത്തിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റിന്റെ ഇത്തരം നിലപാടുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

1,30,000 രൂപയാണ് പിഴയിനത്തില്‍ മാനേജ്മെന്റിന് ലഭിക്കുക. എന്നാല്‍ സ്കൂളിലെ ഒൌദ്യോഗിക ഭാഷ ഇംഗീഷാണന്നും അത് ലംഘിച്ചതുകൊണ്ടാണ് പിഴ ചുമത്തിയതെന്നുമാാണ് മാനേജമെന്റിന്റെ വിശദീകരണം.
മനോരമ ഓണ്‍ലൈന്‍

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

കേരളവികസനവും മലയാളസര്‍വകലാശാലയും - രൂപരേഖ

വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
mal_uty-new

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

മലയാളം സര്‍വകലാശാല: നടപടി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളം സര്‍വകലാശാലക്ക് ആവശ്യമായ നടപടി വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലയാളം ഒന്നാം ഭാഷയാക്കി അംഗീകരിച്ചുള്ള തീരുമാനത്തില്‍ അവ്യക്തത ഉണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'കേരള വികസനവും മലയാള സര്‍വകലാശാലയും' എന്ന വിഷയത്തില്‍ ഐക്യ മലയാള പ്രസ്ഥാനം സംഘടിപ്പിച്ച ചര്‍ച്ചയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ അടുത്തയാഴ്ച ദല്‍ഹി ട്രിവാന്‍ഡ്രം ഹൗസില്‍ മലയാളം ലൈബ്രറി ആരംഭിക്കും. മലയാളത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരപരിശ്രമം അണിയറയില്‍ ഉണ്ടായാലേ രംഗവേദിയില്‍ എന്തെങ്കിലും സാധ്യമാകൂ എന്നറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷക്ക് വേണ്ടി ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. പൊതുചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മലയാള സര്‍വകലാശാല സംബന്ധിച്ച രൂപരേഖയും മലയാളം ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയ നിവേദനവും ഒ.എന്‍.വി മുഖ്യമന്ത്രിക്ക് നല്‍കി.

ഡോ. എം.കെ. ശാന്തിരാജ് അധ്യക്ഷത വഹിച്ചു. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ആര്‍. ഗോപിക്കുട്ടന്‍, കാനായി കുഞ്ഞിരാമന്‍, ഡോ. ബി.കെ. രാജശേഖരന്‍, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമം