2011, നവംബർ 30, ബുധനാഴ്‌ച

മലയാളം ഒന്നാം ഭാഷ: ഉത്തരവ് നടപ്പാക്കണം - (മാതൃഭൂമി എഡിറ്റോറിയല്‍)

മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് മൂന്നുമാസം പിന്നിട്ടെങ്കിലും സ്‌കൂളുകളില്‍ അത് നടപ്പായിട്ടില്ലെന്ന റിപ്പോര്‍ട്ട് ഭാഷാഭിമാനികള്‍ക്കെല്ലാം അസ്വസ്ഥതയുണ്ടാക്കും. തീരുമാനങ്ങള്‍ കടലാസിലുറങ്ങുന്നതിന് പലപ്പോഴും കാരണമാകുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയോ കെടുകാര്യസ്ഥതയോ ആണ്. ഭാഷയെ സ്‌നേഹിക്കുന്നവര്‍ ദീര്‍ഘകാലമായി നടത്തിവന്ന പ്രചാരണത്തെയും സമ്മര്‍ദത്തെയുംതുടര്‍ന്ന് എടുത്ത ഈ തീരുമാനം ഒട്ടും വൈകാതെത്തന്നെ നടപ്പാക്കേണ്ടതായിരുന്നു. എല്ലാ കക്ഷികളിലുംപെട്ട ജനപ്രതിനിധികള്‍ അതിനെ പിന്തുണച്ചിരുന്നു. എന്നാല്‍, അനുകൂലമായ തീരുമാനമെടുത്ത് ആവശ്യക്കാരെ തത്കാലം തൃപ്തരാക്കിയശേഷം നടപ്പാക്കല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന ശൈലി നമ്മുടെ ഭാഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍പ്പോലും അധികൃ തര്‍ തുടരുകയാണ്. എല്ലാനിലയ്ക്കും അപലപനീയമാണിത്.

പത്താംക്ലാസ്സുവരെ, സി.ബി.എസ്.ഇ. ഉള്‍പ്പെടെ, എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് സപ്തംബര്‍ ഒന്നിനാണ് ഇറക്കിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് അതില്‍ നിര്‍ദേശിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കാനുള്ള പ്രാരംഭനടപടികള്‍പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ ഗൗരവമായിത്തന്നെ കാണണം. വിശദമായ ആലോചനകള്‍ക്കുശേഷമാണ് മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനമെടുത്തത്. അതു നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും ആയിടെ നിര്‍ദേശിച്ചിരുന്നു. ഉത്തരവിലും അതിനെക്കുറിച്ച് പറയുന്നുണ്ട്. ചില ക്രമീകരണങ്ങളിലൂടെ മലയാളപഠനത്തിന് മതിയായ സമയം കണ്ടെത്താവുന്നതേയുള്ളൂ. മലയാളം അധികമായി പഠിപ്പിക്കേണ്ടിവരുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, പഠനസമയം ക്രമീകരിക്കാനോ പുതിയ അധ്യാപകരെ നിശ്ചയിക്കാനോ സ്‌കൂളുകള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ക്രമീകരണങ്ങളും തീരുമാനങ്ങളും നടപ്പാക്കാന്‍ കഴിയാത്തതെന്തുകൊണ്ട് ?

മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി പറയുന്നു. ഉത്തരവിറങ്ങിയെന്നല്ലാതെ വിശദാംശങ്ങള്‍ രേഖാമൂലം തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ചില സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ പറയുന്നത്. തീരുമാനം നടപ്പാക്കല്‍ എത്രവേണമെങ്കിലും വൈകിയേക്കാം എന്നാണ് ഇത് നല്‍കുന്ന സൂചന. ഉത്തരവിറക്കിയതുകൊണ്ടുമാത്രം അധികൃതരുടെ ചുമതല തീരുന്നില്ല. അത് നടപ്പാക്കുന്നുവെന്ന് അവര്‍ ഉറപ്പുവരുത്തുകയുംവേണം. ഭരണകൂടത്തിനു മാത്രമല്ല, മലയാളിസമൂഹത്തിനാകെ അപമാനകരമാണ് ഈ അനിശ്ചിതത്വം. ഭാഷയെ വളര്‍ത്താനും പഠിതാക്കളെ അതിലേക്ക് ആകര്‍ഷിക്കാനും പലതലങ്ങളിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നവംബറില്‍ പലേടത്തും വിപുലമായ തോതില്‍ ഭാഷാവാരം ആചരിക്കുകയുണ്ടായി. ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഭാഷാഭിമാനം വളര്‍ത്താനുള്ള പരിപാടികള്‍ നടത്തിവരുന്നു. ഇവയുടെയെല്ലാം ഫലമായി ഭാഷാസംരക്ഷണത്തിനും പ്രചാരണത്തിനും സഹായകമായ ചലനങ്ങളും പ്രതികരണങ്ങളും സമൂഹത്തിന്റെ പലകോണുകളിലും കണ്ടുതുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍, അനുകൂലമായ നിലപാടും നടപടികളുംകൊണ്ട് സമൂഹത്തിനാകെ മാതൃക കാണിക്കാന്‍ സര്‍ക്കാറിന് കഴിയണം. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാറിന്റെ തീരുമാനം പ്രാവര്‍ത്തികമാകാതിരിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് നമ്മുടെ ഭാഷ തന്നെയാണ്.

മാതൃഭാഷാ സംരക്ഷണ പ്രചാരണം നടത്തി

കോഴിക്കോട്: മാതൃഭാഷയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി മലയാള വിദ്യാര്‍ഥി വേദി നഗരത്തില്‍ നടത്തിയ പ്രചാരണപരിപാടി ശ്രദ്ധേയമായി. നഗരത്തിലെ കടകളുടെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുക എന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ നഗരത്തിലെ കടകളിലെത്തി പങ്കുവെച്ചു. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളും മലയാളം ഐക്യവേദി പ്രവര്‍ത്തകരും ചേര്‍ന്നാണ് കടകളിലും വീടുകളിലും മാതൃഭാഷാ സംരക്ഷണ സന്ദേശമെത്തിച്ചത്. നൂറുകുട്ടികളാണ് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രചാരണം നടത്തിയത്. ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന മലയാളം ഐക്യവേദി സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്.
മാതൃഭൂമി
01.12.2011

2011, നവംബർ 29, ചൊവ്വാഴ്ച

മലയാളം ഒന്നാം ഭാഷ: ഉത്തരവിറങ്ങി മാസം മൂന്നായിട്ടും നടപ്പായില്ല

കോഴിക്കോട്: മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് മൂന്നു മാസം പിന്നിട്ടെങ്കിലും ഇനിയും ഇത് സ്‌കൂളുകളില്‍ നടപ്പിലായില്ല.

പത്താം ക്ലാസ് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് സപ്തംബര്‍ ഒന്നിനാണ് ഇറക്കിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. രാഷ്ടീയവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്ത ഈ ഉത്തരവ് പക്ഷേ, നടപ്പാക്കാനുള്ള പ്രാരംഭനടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അറബി, സംസ്‌കൃതം ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം പാര്‍ട്ട് രണ്ട് ഫലപ്രദമായി പഠിപ്പിക്കാന്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ രണ്ട് പീരിയഡ് മാത്രമേയുള്ളൂ. ഇതിനായി ഒരു പീരിയഡ് കൂട്ടാന്‍ ചൊവ്വാഴ്ചകളില്‍ നിലവിലുള്ള ഏഴ് പീരിയഡ് എട്ടായി ഉയര്‍ത്തണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. ചെവ്വാഴ്ചകളില്‍ ഉച്ചവരെ 40 മിനിറ്റ് വീതം നാലും ഉച്ചയ്ക്കുശേഷം 35 മിനിറ്റ് വീതം നാലും പീരിയഡായി ക്രമീകരിക്കാനാണ് നിര്‍ദേശം.

അറബി, സംസ്‌കൃതം സ്‌കൂളുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എട്ട് പീരിയഡായി ക്രമീകരിച്ച് മൂന്നു പീരിയഡുകള്‍ അധികമായി കണ്ടെത്തി മലയാളം പഠിപ്പിക്കാനാണ് നിര്‍ദേശം. മലയാളം അധികമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയ ഉത്തരവില്‍ പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതിനെത്തുടര്‍ന്നാണ് വിശദമായ മാര്‍ഗനിര്‍ദേശമടങ്ങിയ പുതിയ ഉത്തരവ് വന്നത്.

ഇത്രയുമായി മൂന്നുമാസം പിന്നിട്ടെങ്കിലും ഇത് നടപ്പാക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി പറയുന്നുണ്ട്. ഡി.ഡി.ഇ.മാര്‍ ജില്ലകളില്‍ വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം പീരിയഡുകള്‍ ക്രമീകരിക്കാനോ പുതിയ അധ്യാപകനെ നിശ്ചയിക്കാനോ ഒരു സ്‌കൂളുകളും തയ്യാറായിട്ടില്ല. ഉത്തരവ് ഇറങ്ങിയെന്നല്ലാതെ ഇതുസംബന്ധിച്ച വിശദാംശം രേഖാമൂലം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാന്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇത്തരം സ്‌കൂളുകളുടെ അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പതിഞ്ഞിട്ടില്ലെന്നാണ് അവസ്ഥ.
മാതൃഭൂമി
28.11.2011

2011, നവംബർ 10, വ്യാഴാഴ്‌ച

കോടതിഭാഷ : സെക്രട്ടേറിയറ്റ് ധര്‍ണ്ണ - ചിത്രങ്ങള്‍

കക്ഷിഭേദമില്ലാതെ എല്ലാവരും പങ്കെടുത്ത ധര്‍ണ്ണയില്‍ നിന്ന്...
അധ്യക്ഷന്‍ - സി.പി.മുഹമ്മദ് (എം.എല്‍.എ.)
ഉദ്ഘാടനം - വി.എസ്.അച്യുതാനന്ദന്‍ (പ്രതിപക്ഷനേതാവ്)



















2011, നവംബർ 9, ബുധനാഴ്‌ച

കോടതിഭാഷ മലയാളമാക്കണം - വി. എസ്. അച്യുതാനന്ദന്‍



തിരുവനന്തപുരം: കേരളത്തിലെ കോടതികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നാം ഭാഷാ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക, പൊതുപ്രവേശന പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. . എന്‍. വി. കുറുപ്പ് എന്നിവരുടെ സന്ദേശങ്ങള്‍ സമരത്തില്‍ വായിച്ചു. സി. പി. മുഹമ്മദ് എം.എല്‍., കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരന്‍, കാനായി കുഞ്ഞിരാമന്‍, കെ. കെ. സുബൈര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, വി. എന്‍. മുരളി, നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.