2011, നവംബർ 29, ചൊവ്വാഴ്ച

മലയാളം ഒന്നാം ഭാഷ: ഉത്തരവിറങ്ങി മാസം മൂന്നായിട്ടും നടപ്പായില്ല

കോഴിക്കോട്: മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് മൂന്നു മാസം പിന്നിട്ടെങ്കിലും ഇനിയും ഇത് സ്‌കൂളുകളില്‍ നടപ്പിലായില്ല.

പത്താം ക്ലാസ് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് സപ്തംബര്‍ ഒന്നിനാണ് ഇറക്കിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. രാഷ്ടീയവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്ത ഈ ഉത്തരവ് പക്ഷേ, നടപ്പാക്കാനുള്ള പ്രാരംഭനടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അറബി, സംസ്‌കൃതം ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം പാര്‍ട്ട് രണ്ട് ഫലപ്രദമായി പഠിപ്പിക്കാന്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ രണ്ട് പീരിയഡ് മാത്രമേയുള്ളൂ. ഇതിനായി ഒരു പീരിയഡ് കൂട്ടാന്‍ ചൊവ്വാഴ്ചകളില്‍ നിലവിലുള്ള ഏഴ് പീരിയഡ് എട്ടായി ഉയര്‍ത്തണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. ചെവ്വാഴ്ചകളില്‍ ഉച്ചവരെ 40 മിനിറ്റ് വീതം നാലും ഉച്ചയ്ക്കുശേഷം 35 മിനിറ്റ് വീതം നാലും പീരിയഡായി ക്രമീകരിക്കാനാണ് നിര്‍ദേശം.

അറബി, സംസ്‌കൃതം സ്‌കൂളുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എട്ട് പീരിയഡായി ക്രമീകരിച്ച് മൂന്നു പീരിയഡുകള്‍ അധികമായി കണ്ടെത്തി മലയാളം പഠിപ്പിക്കാനാണ് നിര്‍ദേശം. മലയാളം അധികമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയ ഉത്തരവില്‍ പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതിനെത്തുടര്‍ന്നാണ് വിശദമായ മാര്‍ഗനിര്‍ദേശമടങ്ങിയ പുതിയ ഉത്തരവ് വന്നത്.

ഇത്രയുമായി മൂന്നുമാസം പിന്നിട്ടെങ്കിലും ഇത് നടപ്പാക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി പറയുന്നുണ്ട്. ഡി.ഡി.ഇ.മാര്‍ ജില്ലകളില്‍ വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം പീരിയഡുകള്‍ ക്രമീകരിക്കാനോ പുതിയ അധ്യാപകനെ നിശ്ചയിക്കാനോ ഒരു സ്‌കൂളുകളും തയ്യാറായിട്ടില്ല. ഉത്തരവ് ഇറങ്ങിയെന്നല്ലാതെ ഇതുസംബന്ധിച്ച വിശദാംശം രേഖാമൂലം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാന്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇത്തരം സ്‌കൂളുകളുടെ അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പതിഞ്ഞിട്ടില്ലെന്നാണ് അവസ്ഥ.
മാതൃഭൂമി
28.11.2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.