2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

മലയാളം സര്‍വകലാശാല: നടപടി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളം സര്‍വകലാശാലക്ക് ആവശ്യമായ നടപടി വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലയാളം ഒന്നാം ഭാഷയാക്കി അംഗീകരിച്ചുള്ള തീരുമാനത്തില്‍ അവ്യക്തത ഉണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'കേരള വികസനവും മലയാള സര്‍വകലാശാലയും' എന്ന വിഷയത്തില്‍ ഐക്യ മലയാള പ്രസ്ഥാനം സംഘടിപ്പിച്ച ചര്‍ച്ചയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ അടുത്തയാഴ്ച ദല്‍ഹി ട്രിവാന്‍ഡ്രം ഹൗസില്‍ മലയാളം ലൈബ്രറി ആരംഭിക്കും. മലയാളത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരപരിശ്രമം അണിയറയില്‍ ഉണ്ടായാലേ രംഗവേദിയില്‍ എന്തെങ്കിലും സാധ്യമാകൂ എന്നറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷക്ക് വേണ്ടി ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. പൊതുചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മലയാള സര്‍വകലാശാല സംബന്ധിച്ച രൂപരേഖയും മലയാളം ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയ നിവേദനവും ഒ.എന്‍.വി മുഖ്യമന്ത്രിക്ക് നല്‍കി.

ഡോ. എം.കെ. ശാന്തിരാജ് അധ്യക്ഷത വഹിച്ചു. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ആര്‍. ഗോപിക്കുട്ടന്‍, കാനായി കുഞ്ഞിരാമന്‍, ഡോ. ബി.കെ. രാജശേഖരന്‍, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.