2011, ജനുവരി 27, വ്യാഴാഴ്‌ച

മലയാളത്തിന് അംഗീകാരം




ഒരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവുകയാണ് കേരളം. മലയാളം മലയാളിയുടെ ജന്മാവകാശമാണെന്ന്, വൈകിയാണെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നു. സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ എല്ലാ തട്ടുകളിലും മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനുള്ള ആര്‍.വി.ജി. മേനോന്‍സമിതിയുടെ ശുപാര്‍ശ ജനവരി 25-ന് ചേര്‍ന്ന സംസ്ഥാനമന്ത്രിസഭായോഗം അംഗീകരിച്ചപ്പോള്‍ അതൊരു തെറ്റുതിരുത്തല്‍കൂടിയായി. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇത്രകാലവും മാതൃഭാഷയായ മലയാളം പഠിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. കേരളസമൂഹത്തിന്റെ പല തലങ്ങളിലുമുള്ളവര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മാറിമാറിവന്ന ഭരണകൂടങ്ങളെല്ലാം ഇക്കാര്യത്തില്‍ മാതൃഭാഷയെ അവഗണിക്കാനാണ് ശ്രമിച്ചത്. ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായുള്ള സമിതിയുടെ ശുപാര്‍ശ നടപ്പാകുന്നതോടെ മലയാളം പഠിക്കാതെ കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവില്ല എന്ന നിലവരും. കേരളീയരുടെ നീണ്ടകാലത്തെ അഭിലാഷമാണ് സംസ്ഥാനഭരണകൂടം സാക്ഷാത്കരിക്കുന്നത്. മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്ന 'മാതൃഭൂമി' ഈ ചരിത്രമുഹൂര്‍ത്തത്തെ ആഹ്ലാദപൂര്‍വം സ്വാഗതം ചെയ്യുന്നു.

ഇക്കാര്യത്തില്‍ തീരുമാനവും അംഗീകാരവുംമാത്രം പോരാ. നടപ്പാക്കലാണ് പ്രധാനം. ഇല്ലെങ്കില്‍ ഭരണഭാഷ മലയാളമാക്കാന്‍ മുന്‍പെടുത്ത തീരുമാനത്തിന്റെ വിധിതന്നെയാവും ഇതിനും. താഴത്തെത്തട്ടില്‍ മലയാളത്തില്‍ ഭരണം ഏതാണ്ടൊക്കെ നടക്കുന്നുണ്ടെങ്കിലും മേല്‍ത്തട്ടില്‍ മാതൃഭാഷയ്ക്ക് അയിത്തമാണിപ്പോഴും. അത് ഉച്ചാടനംചെയ്യാനുള്ള രാഷ്ട്രീയഇച്ഛാശക്തി ആരും പ്രകടിപ്പിച്ചുകാണുന്നില്ല. നവംബറിലെ ഭരണഭാഷാവാരാഘോഷത്തിലെ ആഹ്വാനങ്ങളും സ്ഥിതിവിവരക്കണക്കുകളുമായി 'ഭരണമലയാളം' അവസാനിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അതു സംഭവിച്ചുകൂടാ. സമയബദ്ധമായി നിര്‍ബന്ധിതമലയാളപഠനം നടപ്പാക്കുകതന്നെ വേണം. സമിതിയുടെ ശുപാര്‍ശയെപ്പറ്റി വിശദമായ പ്രായോഗികനിര്‍ദേശങ്ങള്‍ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പീരിയഡുകള്‍ ക്രമപ്പെടുത്തല്‍, അധ്യാപകതസ്തികകള്‍ നഷ്ടപ്പെടുത്താതെനോക്കല്‍, ചട്ടങ്ങള്‍ പരിഷ്‌കരിക്കല്‍, പാഠപുസ്തകങ്ങള്‍ തയ്യാറാക്കല്‍ തുടങ്ങിയ ചെറിയ കടമ്പകളുണ്ട്. തസ്തികനഷ്ടത്തെപ്പറ്റിയും മറ്റും ആശങ്കയുള്ള വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിപ്പിലെത്തണം. വിദ്യാഭ്യാസവകുപ്പും പൊതുവിദ്യാഭ്യാസഡയറക്ടറും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചാലേ നടപടികള്‍ വേഗത്തിലാവൂ.

ഏറ്റുമുട്ടലിലൂടെയല്ല സഹകരണത്തിലൂടെയാണ് മാതൃഭാഷാപഠനം നടപ്പാക്കേണ്ടത്. ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അധ്യാപകസംഘടനകള്‍ക്കും ബഹുജനങ്ങള്‍ക്കും ആ സഹകരണം ഉറപ്പാക്കാന്‍ ധാര്‍മികബാധ്യതയുണ്ട്. മനസ്സുവെച്ചാല്‍ ജൂണില്‍ പുതിയ വിദ്യാലയവര്‍ഷാരംഭംതൊട്ടുതന്നെ മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനാവും. അതിനായി നടപടികള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തലപ്പത്തുള്ളവര്‍ നേതൃത്വംനല്‍കണം. പുതിയ വിദ്യാഭ്യാസാവകാശനിയമത്തിന്റെ ഭാഗമായി കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്‌കരിക്കുന്ന നടപടികള്‍ നടന്നുവരുകയാണിപ്പോള്‍. വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അലകുംപിടിയും മാറ്റുന്ന ഈ പ്രവര്‍ത്തനത്തിനൊപ്പം മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനുള്ള നടപടികളും നടപ്പാക്കാവുന്നതേയുള്ളൂ. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ പാഠ്യപദ്ധതികളില്‍ പഠിക്കുന്നവര്‍ക്ക് മലയാളം തിരഞ്ഞെടുക്കാന്‍ എല്ലാ സ്‌കൂളുകളിലും അവസരമുണ്ടാകണം. ഹയര്‍ സെക്കന്‍ഡറിയില്‍ മറ്റു ഭാഷകള്‍ക്കൊപ്പം മലയാളം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കണം എന്നീ സുപ്രധാനശുപാര്‍ശകള്‍ സമിതി മുന്നോട്ടുവെക്കുന്നുണ്ട്. അങ്ങനെ അവസരമില്ലാതിരിക്കുന്നത് വിദ്യാര്‍ഥികളോടുമാത്രമല്ല, കേരളസംസ്‌കാരത്തോടും മാതൃഭാഷയോടുമുള്ള നീതികേടാണ്. ആ തെറ്റുതിരുത്താനുള്ള ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ക്കുണ്ട്. മലയാളം ഒരു ഭാഷയുടെ പേരുമാത്രമല്ല, നമ്മുടെ വംശമുദ്രയുമാണ്.

1 അഭിപ്രായം:

  1. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ പാഠ്യപദ്ധതികളില്‍ പഠിക്കുന്നവര്‍ക്ക് മലയാളം തിരഞ്ഞെടുക്കാന്‍ എല്ലാ സ്‌കൂളുകളിലും അവസരമുണ്ടാകണം. ഹയര്‍ സെക്കന്‍ഡറിയില്‍ മറ്റു ഭാഷകള്‍ക്കൊപ്പം മലയാളം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കണം .ഉന്നത വിദ്യാഭ്യാസം മലയാളത്തിൽ ചെയ്യാനുള്ള അവസരവും തദേശ ഭാഷയിൽ ഗവേഷണത്തിനുമുള്ള അവസരം നല്ക്കുക .നമുക്ക് അറിവാണ് ആവശ്യം .അതിനു ഗവേഷണം ആവശ്യമാണ് .എന്നാൽ ഇംഗ്ലീഷ് മാധ്യമ പഠനത്തിലൂടെ ഇത് നശിച്ചു പോകുന്നു .അറിവിനെ ഉണ്ടാക്കി വിപണം ചെയ്താൽ മാത്രമേ രാജ്യത്തിന്‌ പുരോഗതി ഉണ്ടാകുകയുള്ളൂ ഇംഗ്ലീഷ് ഭാഷയിൽ ഉള്ള അറിവ് മാത്രം പോര .

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.