കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും ഉറപ്പുനൽകുന്ന ഭാഷാനിയമം എന്ന ആവശ്യം സാക്ഷാൽക്കരിക്കുവാൻ പോകുന്നു എന്ന പ്രത്യാശ സമൂഹത്തിൽ സൃഷ്ടിക്കുന്നതിന് ഇന്നത്തെ ഗവൺമെന്റിനു പലവട്ടം കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും നിയമസഭാ സമ്മേളനങ്ങൾക്ക് തൊട്ടുമുമ്പ് ഇതാ വരുന്നു ‘സമഗ്രമലയാളഭാഷാ നിയമം’ എന്നു മാലോകരെ വിളിച്ചറിയിക്കുകയും ഒന്നും സംഭവിക്കാതെ സമ്മേളനങ്ങൾ കടന്നുപോവുകയും ചെയ്യുന്ന സ്ഥിരം നാടകവ്യായാമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതു കാണുമ്പോൾ ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ഇത്രമേൽ വൈദഗ്ധ്യം നേടിയ ഒരു ഗവൺമെന്റ് ഈ നാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോവുന്നു. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ സ്വരൂപം ഒരിക്കൽ കൂടി അത് തെളിയിച്ചിരിക്കുന്നു.
ഈ വർഷത്തെ ഐക്യകേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി എം ടി വാസുദേവൻ നായരേയും സുഗതകുമാരിയേയും ആദരിച്ചുകളയാമെന്നു സർക്കാർ തീരുമാനിച്ചത് നല്ല കാര്യം. മാതൃഭാഷയുടെ പേരിൽ പതിവായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന്റെ ആദരവ് തങ്ങൾക്കു വേണ്ട എന്നു സാഹിത്യനായകത്വം തീരുമാനിച്ചത് അതിലേറെ നല്ല കാര്യം. നവംബർ 25ന് തിരുവനന്തപുരത്തും കോഴിക്കോട്ടും സാഹിത്യനായകന്മാർ നേതൃത്വം നൽകിയ സൂചനാനിരാഹാര സത്യഗ്രഹത്തിൽ അസംഖ്യം ഭാഷാസ്നേഹികൾ ആവേശപൂർവം പങ്കെടുക്കുകയുണ്ടായി. വരുന്ന നിയമസഭാസമ്മേളനത്തിൽ മലയാള ഭാഷാ ബില്ല് അവതരിപ്പിച്ചു പാസാക്കണമെന്നതായിരുന്നു പ്രസ്തുത സമരം മുന്നോട്ടുവച്ചിരുന്ന ആവശ്യം. അതേ ആവശ്യത്തിനുവേണ്ടി ഈ മാസം രണ്ടു മുതൽ ഏററവും പ്രമുഖരായ ഒരു സംഘം എഴുത്തുകാരുടെ അനിശ്ചിതകാല നിരാഹാരസമരവും പ്രഖ്യാപിച്ചിരുന്നു. ഈ സമ്മേളനത്തിൽ തീർച്ചയായും ബില്ല് അവതരിപ്പിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെത്തുടർന്ന് പ്രഖ്യാപിത സമരം തൽക്കാലം മാറ്റിവയ്ക്കുവാൻ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
അഭിജ്ഞവൃത്തങ്ങളിൽ അപ്പോഴും ചില ആശങ്കകൾ പടർന്നിരുന്നു. ഭരണകൂടത്തിലും ഉദ്യോഗസ്ഥതലത്തിലും കുറേപ്പേരെങ്കിലും മാതൃഭാഷാ വിരോധം ജീവവായുവാക്കിയിട്ടുള്ളവർ ആണെന്നും അവർ വെറുതെയിരിക്കുവാൻ പോകുന്നില്ല എന്നുമുള്ള മൂന്നാര്റിയിപ്പുകളുണ്ടായിരുന്നു. സർക്കാർ തയാറാക്കി സുഗതകുമാരി, ഡോ. എം ആർ തമ്പാൻ, കെ ജയകുമാർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി അംഗീകരിച്ച കരടു ബില്ല് സാരമായ പരുക്കുകളൊന്നും ഏൽപിക്കാതെ അവതരിപ്പിക്കുമെന്ന് ശുദ്ധഗതിയാലാവാം ബഹുഭൂരിപക്ഷം വിശ്വസിച്ചു. ഹാ കഷ്ടം! എന്നുതന്നെ പറയട്ടെ കരചരണ ശ്രവണനാസികകൾ ഛേദിച്ച ഒരു ബില്ലല്ല, ശിരച്ഛേദം തന്നെ നടത്തിയ ഒരു കബന്ധം മാത്രമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഭാഷാബില്ല്.
മലയാള ഭാഷാനിയമം അനിവാര്യമായിത്തീർന്ന ഒരു പ്രത്യേക സാഹചര്യമുണ്ട്. മാതൃഭാഷയെ ഒന്നാം ഭാഷയായി അംഗീകരിക്കുന്ന സർക്കാർ ഉത്തരവിനെ ചില സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മാനേജ്മെന്റ് കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, അതിനെ അതിജീവിച്ച് ഉത്തരവ് പ്രാബല്യത്തിൽ കൊണ്ടുവരുവാൻ ‘സമഗ്ര മലയാളഭാഷാ നിയമം അനിവാര്യമാവുകയായിരുന്നു. പുതിയ കരട് ബില്ല് അക്കാര്യം പാടെ മറന്നുപോയിരിക്കുന്നു. ഭരണഭാഷ, പഠനഭാഷ, കോടതിഭാഷ എന്നിങ്ങനെ വിദഗ്ധസമിതി അംഗീകരിച്ച ഭാഷാ കരടുബില്ലിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. വിദൂരഭാഷയിലേക്ക് നോട്ടമെത്തുന്നവരെ സംബന്ധിച്ചിടത്തോളം അവയിൽ സുപ്രധാനം പഠനഭാഷയാണ്. കേരളത്തിൽ വിദ്യാഭ്യാസം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളിലാണ് അത് ഊന്നൽ നൽകുന്നത്. പുതിയ ബില്ലിൽ ആ ഭാഗം അപ്പാടെ വെട്ടിമാററിയിരിക്കുന്നു. ഇനി വല്ലതും ബാക്കിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നു തന്നെയാണ് മറുപടി. ഉള്ളതു ചുരുക്കത്തിൽ ഇത്രയുമാണ്.
1969 മുതൽ 2002 വരെ പുറത്തിറങ്ങിയ ഭരണഭാഷാ ഉത്തരവുകൾ പുതിയ നിർദേശങ്ങൾ എന്ന വ്യാജേന ബില്ലിൽ ചേർത്തിട്ടുണ്ട്. കോടതി ഭാഷ മലയാളമാക്കാൻ 1973 ൽ സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. 1987 ൽ നരേന്ദ്രൻ കമ്മിഷൻ ജില്ലാ കോടതി തലംവരെയെങ്കിലും കോടതി ഭാഷ മലയാളമാക്കണമെന്നു ശുപാർശ ചെയ്തിരുന്നു. പെറ്റി കേസുകളിലെ വിധി മലയാളത്തിലാവാം എന്നത്രേ ബില്ലിലെ നിർദേശം. ജനങ്ങൾ മുഴുവൻ വിഡ്ഢികളാണെന്ന മുൻവിധി പുലർത്തുന്ന പമ്പര വിഡ്ഢികളുടെ നിർലജ്ജതയുടെ ഫലമാണ് പ്രസ്തുത നിർദേശങ്ങൾ.
2013 ൽ അംഗീകരിച്ച കരടു രേഖയിലെ വിദ്യാഭ്യാസ സംബന്ധമായ ചില നിർദേശങ്ങൾ ഇവയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ, മറ്റു ബോർഡുകൾ എന്നിവയുടെ നിയന്ത്രണത്തിലുളള എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. കേരളത്തിലെ കോളജുകളിലെ ബിരുദതലത്തിലെ ഭാഷാ വിഭാഗത്തിൽ ഒന്നാം ഭാഷയായ മലയാളത്തിന്റെ രണ്ടു പേപ്പറുകൾ എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദതലത്തിൽ മലയാളത്തിന്റെ ഒരു പേപ്പർകൂടി എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്. പ്രൊഫഷണൽ കോഴ്സുകളിൽ എല്ലാ സെമസ്റ്ററുകളിലും മലയാളത്തിന്റെ ഒരു പേപ്പർകൂടി പഠിക്കേണ്ടതാണ്. സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ പൊതുമേഖല, സ്വകാര്യ മേഖല, സ്വയം ഭരണമേഖല എന്നീ മേഖലകളിലെ എല്ലാ പ്രീ-പ്രൈമറി, നഴ്സറി, പ്ലേസ്കൂൾ, അങ്കണവാടി സ്കൂളുകളിൽ അധ്യയനമാധ്യമം നിർബന്ധമായും മലയാളം ആയിരിക്കേണ്ടതാണ്. എന്നിങ്ങനെ മൂന്നു വകുപ്പുകളിലെ നാൽപതോളം ഉപവകുപ്പുകളിലായി നിർദേശിക്കുന്ന വ്യവസ്ഥകളെ പുതിയ ബില്ലിൽ ഒറ്റയടിക്ക് കൂട്ടക്കുരുതി കഴിച്ചിരിക്കുന്നു.
തമിഴ്‌നാട്ടിൽ തമിഴ് മാധ്യമത്തിൽ പഠിച്ചവർക്ക് ഇരുപതു ശതമാനം തൊഴിൽ സംവരണമുണ്ട്. താരതമ്യേന എത്രയോ പരിമിതമായ ആവശ്യങ്ങളാണ് കേരളത്തിലെ മാതൃഭാഷാ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ മെഡിക്കൽ-എൻജിനീയറിങ് പ്രവേശനപ്പരീക്ഷകൾ മലയാളത്തിലെഴുതാൻ സൗകര്യമുണ്ടാകണമെന്നും മലയാളം മാധ്യമത്തിൽ പഠിച്ചവർക്ക് അതിൽ അഞ്ചു ശതമാനം ഗ്രേസ് മാർക്ക് വ്യവസ്ഥ ചെയ്യണമെന്നുമുള്ള കരടിലെ വ്യവസ്ഥകൾ അപ്രത്യക്ഷമായിരിക്കുന്നു. മാതൃഭാഷാ പരിരക്ഷണത്തിനു ഉതകുന്ന ഇത്തരം നിർദേശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ധാർമിക ബാധ്യതയും പ്രധാനമായും വിദ്യാഭ്യാസവകുപ്പിനാണ്. 2014 ജൂണിൽ നിയമസഭാ സമിതിയും (അധ്യക്ഷൻ പാലോട് രവി) വിദഗ്ധസമിതിയും മുന്നോട്ടുവച്ച വ്യവസ്ഥകൾ വിദ്യാഭ്യാസ വകുപ്പിന് അന്ന് സ്വീകാര്യമായിരുന്നു. അതേ വിദ്യാഭ്യാസ വകുപ്പുതന്നെ ഇന്ന് അതേ വ്യവസ്ഥകളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. അപ്പോഴും ഭാഷാ ബില്ലിന്റെ അവതരണം മഹത്തായ ഒരു ചരിത്രസംഭവമാണെന്നാണ് നിയമസഭാ സമിതി അധ്യക്ഷൻ അഭിമാനിക്കുന്നത്. ആ അഭിമാനം അർഹതപ്പെട്ടതാണോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ആദ്യത്തെ കരടുബില്ലിൽ നിന്നു വെട്ടിമാറ്റിയ പ്രധാനവകുപ്പുകൾ പുനഃസ്ഥാപിക്കുവാൻ ഈ നിയമസഭാ സമ്മേളനത്തിനു കഴിയുമോ എന്നതിനെ അതാശ്രയിച്ചിരിക്കുന്നു. അതിനു കഴിയുന്നില്ലെങ്കിൽ ഒന്നേ ചോദിക്കുവാനുള്ളു. ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാ നിയമമെന്തിന്?
2015, ഡിസംബർ 21, തിങ്കളാഴ്‌ച
ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാനിയമമെന്തിന്? - പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ.
മലയാള ഭാഷാ ബില്‍ നിയമമാകുമ്പോള്‍.
മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുന്നു. ഇത് സംബന്ധിച്ച ബില്‍ പാസ്സാക്കിയാണ് നിയമസഭാസമ്മേളനം സമാപിച്ചത്. മലയാളം ഔദ്യോഗിക ഭാഷയും, സാര്‍വത്രികവുമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ വിപുല ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ ബില്ലാണ് നിയമസഭ പാസാക്കിയത്.
കേരള ഔദേ്യാഗിക ഭാഷകള്‍ നിയമം(1969) അനുസരിച്ച്, ഇംഗ്ലിഷും മലയാളവും ഇവിടെ ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം, സമഗ്ര മലയാളഭാഷാ നിയമാണു ബില്ലിന്റെ ലക്ഷ്യം. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും എല്ലാം ഇനി മലയാളത്തിലാക്കും. ഇംഗഌഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാനകേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാകും. പിഎസ്‌സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണം. കീഴ്‌കോടതികളിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലുംകൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാകണം.
സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്തെ സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണം. തുടങ്ങി മലയാളത്തിന്റെ സമഗ്ര വികാസത്തിന് ഉപകരിക്കുന്ന വ്യവസ്ഥകള്‍ അടങ്ങുന്നബില്ലാണ് പാസ്സാക്കിയത് ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാന്‍ നിയമം വന്നെങ്കിലും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണം. നീക്കം അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥരെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഭരണഭാഷ മലയാളത്തിലാക്കുക സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തിനായി പല നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്ന് ഔദ്യോഗികഭാഷാ ഉന്നതതല സമിതി യോഗത്തില്‍ മുഖ്യമന്ത്രിതന്നെ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഉദ്യോഗസ്ഥര്‍ക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ വകുപ്പ് തലവന്മാരാണ്. അവര്‍ കാണിക്കുന്ന ഉദാസീനത ലക്ഷ്യം തെറ്റിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ധ്വനി.സ്വാതന്ത്ര്യത്തിനുമുമ്പ് തമിഴനായ സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നപ്പോഴാണ് ഭരണഭാഷ മലയാളമാക്കാന്‍ പ്രത്യേക നടപടികള്‍ എടുത്തത് എന്നത് ശ്രദ്ധേയമാണ്. സര്‍ സി.പി. സര്‍ക്കാരുദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം രൂപംകൊണ്ടശേഷമുള്ള സര്‍ക്കാരുകളെല്ലാം ഭരണഭാഷ മലയാളമാവണമെന്ന ഭരണഘടനാ നിബന്ധനയില്‍ വേണ്ടുവോളം വെള്ളം ചേര്‍ക്കുകയായിരുന്നു.
ഭരണത്തിനും പഠനത്തിനും തക്ക യോഗ്യത മലയാളം നേടുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിറ്റൂട്ട് പോലുള്ള സ്ഥാപനംതന്നെ തുടങ്ങിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഗുണമൊന്നും ഉണ്ടായില്ല. ഭാഷാനയത്തിന് ബില്ലല്ല, നിയമം നടപ്പാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് ആവശ്യം.
മലയാളഭാഷാ ബില്‍ പസാക്കി.
തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്‌ഥ ചെയ്യുന്ന മലയാളഭാഷാ വ്യാപനവും പരിപോഷണവും ബില്‍ നിയമസഭ പസാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി മന്ത്രി കെ.സി. ജോസഫ് അവതരിപ്പിച്ച ബില്‍ വിശദമായ ചര്‍ച്ചയ്‌ക്കുശേഷമാണ് പാസാക്കിയത്.
അതേസമയം, ബില്‍ അവതരണവേളയില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സഭയില്ലാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ സമയം മന്ത്രിസഭാ യോഗം ചേരുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതു സഭയോടുള്ള അനാദരവാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എകാധിപത്യനിലപാട് ഈക്കാര്യത്തില്‍ കാണിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എ.ഐ.സി.സിക്ക് നല്‍കിയ കത്തില്‍ പറയുന്നത് മുഖ്യമന്ത്രി ഏകാതിപത്യസമീപനം സ്വീകരിക്കുന്നൂവെന്നാണ്. രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണ് ഈക്കാര്യത്തില്‍ തനിക്കുമുള്ളതെന്നു കോടിയേരി പറഞ്ഞു.
സഭ നടക്കുമ്പോള്‍ പുറത്തു മന്ത്രിസഭയോഗം നടക്കുന്നതായി തനിക്കറിയില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞു. മന്ത്രിസഭയോഗം നടക്കുന്നതായി തന്റെ അറിവിലില്ലെന്ന് മന്ത്രി കെ.സി.ജോസഫും സഭയെ അറിയിച്ചു. മുഖ്യമന്ത്രിയൊഴികെയുള്ള മന്ത്രിമാര്‍ സഭയില്‍ എത്തിയതിനെതുടര്‍ന്നാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്. മലയാള ഭാഷാ ബില്‍ അനുസരിച്ച് ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റെഗുലേഷനുകളും മലയാളത്തിലാകണമെന്നു വ്യവസ്‌ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തണം. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്‌ഥാപനങ്ങള്‍ക്കും ഇതു ബാധകമാകും. അതേസമയം, സ്‌കൂളിലോ ഹയര്‍ സെക്കന്‍ഡറിയിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനു മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്‌ക്കു തുല്യമായ പി.എസ്.സി പരീക്ഷ ജയിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കിയാണു ബില്‍ പാസാക്കിയത്.
പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. കേന്ദ്രസര്‍ക്കാരുമായും കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനങ്ങളുമായും വിദേശരാജ്യങ്ങളുമായും മറ്റു സംസ്‌ഥാനങ്ങളുമായും ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. സംസ്‌ഥാനത്തെ ഭാഷ ന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആകുന്നതില്‍ തെറ്റില്ല.
മലയാള ഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്‌പുറമേ മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. ഇതര സംസ്‌ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാര്‍ഥികളെ ഒന്‍പത്, പത്ത് ക്ലാസുകളിലും ഹയര്‍സെക്കന്‍ഡറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍നിന്ന് ഒഴിവാക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്‌ഥയുണ്ട്.
മലയാളഭാഷാ ബില്‍ നിയമസഭ പാസാക്കി.
തിരുവനന്തപുരം: മലയാളഭാഷാ ബില്‍ നിയമസഭ പാസാക്കി. മലയാളം പഠിക്കാതെ സര്‍ക്കാര്‍ സര്‍വീസിലെത്തുന്നവര്‍ക്ക് പി.എസ്.സി നടത്തുന്ന മലയാള പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ഒഴിവാക്കിയ ബില്ലാണ് നിയമം ആയത്. സര്‍ക്കാര്‍ എയ്ഡഡ് ഒഴികെയുള്ള സ്കൂളുകളില്‍ മലയാള ഭാഷ പ്രോല്‍സാഹിപ്പിക്കണമെന്നേ ബില്ലില്‍ നിര്‍ദേശമുള്ളൂ.
നിയമസഭയില്‍ ആദ്യം അവതരിപ്പിച്ച ബില്ലില്‍ ഉണ്ടായിരുന്ന വ്യവസ്ഥയായിരുന്നു മലയാളം പഠിക്കാതെ സര്‍ക്കാര്‍ സര്‍വീസിലെത്തുന്നവര്‍ നിശ്ചിതകാലയളവിനുള്ളില്‍ പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസാകണമെന്നത്. എന്നാല്‍ വിഷയ നിര്‍ണയ സമിതി ഈ വ്യവസ്ഥ ഒഴിവാക്കി. വിഷയ നിര്‍ണയ സമിതിയിലെ പ്രതിപക്ഷാംഗങ്ങളുടെ ആവശ്യപ്രകാരമാണ് ഈ വ്യവസ്ഥ ഒഴിവാക്കിയതെന്ന് മന്ത്രി കെ.സി. ജോസഫ് വിശദീകരിച്ചു. പി.എസ്.സി അടക്കം നടത്തുന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തിലും തയ്യാറാക്കണമെന്ന് വ്യവസ്ഥയും പുതിയ നിയമത്തില്‍ ഇല്ല.
എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പത്താം ക്ലാസ് വരെ ഒന്നാം ഭാഷ മലയാളമായിരിക്കണം. എല്ലാ സ്കൂളുകളിലും മലയാള ഭാഷ പ്രോല്‍സാഹിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മലയാള ഭാഷ നിയമം നിര്‍ദേശിക്കുന്നു.ഭരണപരിഷ്കാര വകുപ്പിനെ മലയാളഭാഷ വികസന വകുപ്പാക്കും. അതേസമയം, മലയാള ഭാഷ വ്യാപനത്തിനായി വിദഗ്ധര്‍ നിര്‍ദേശിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ ബില്ലില്‍ നിന്നൊഴിവാക്കിയെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
ബില്‍ നിയമസഭ പരിഗണിക്കവേ മന്ത്രിസഭാ യോഗം കൂടിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തുളത്തിലിറങ്ങി. നിയമസഭയോടും ബില്ലിനോടുമുള്ള അനാദരവാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു .എന്നാല്‍ നിയമസഭ ചേരുമ്പോള്‍ മന്ത്രിസഭ ചേരരുതന്ന് ചട്ടമില്ലെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി. നേരത്തെ ബില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി രണ്ടാമത് ബില്‍ അവതരണം കെ.സി ജോസഫിനെ ഏല്‍പിച്ചതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.മലയാള ഭാഷാ ബില്ലിനെക്കാള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് കോടിയേരി പരിഹസിച്ചു.
മലയാളഭാഷാ ബില്‍ നിയമസഭ പാസാക്കി.
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാംക്ലാസ് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധ ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള മലയാള ഭാഷാ ബില്‍ നിയമസഭ ഏകകണ്‌ഠേന പാസ്സാക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. അണ്‍എയ്ഡഡ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും നിയമപരമായ തടസ്സങ്ങള്‍ ഇതിനുണ്ടെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ബില്‍ അവതരിപ്പിച്ച മന്ത്രി കെ.സി.ജോസഫ് സഭയെ അറിയിച്ചു.
അനുഭവങ്ങളുടെയും വെളിച്ചത്തിന്റെയും അടിസ്ഥാനത്തില്‍ ബില്ലില്‍ പിന്നീട് ഭേദഗതികള്‍ വരുത്താം. മലയാളികള്‍ക്ക് ഭാഷാഭ്രാന്തില്ല. എല്ലാ ഭാഷകളുടെയും സമ്മിശ്രരീതിയാണ് മലയാളികള്‍ അവലംബിക്കുന്നത്. മലയാളത്തിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കില്ല. നിലവിലുള്ള ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനെ മലയാളഭാഷാവികസന വകുപ്പായി പുനര്‍നാമകരണം ചെയ്യും.
നിയമം തയ്യാറാക്കുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് ബില്‍ അവതരണം വൈകിയത്. ഇതിനെ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി കണ്ട് കുറ്റപ്പെടുത്തിയതില്‍ വേദനയുണ്ടെന്നും ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നിയമം ഭാഷാന്യൂനപക്ഷങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാകണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം. എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. സ്‌കൂളിലോ പ്ലസ്ടുവിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന് മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്ക്ക് തുല്യമായ പി.എസ്.സി. പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ബില്ലില്‍നിന്ന് നീക്കി.
സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാക്കണം. സര്‍ക്കാരില്‍നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ പ്രതിഫലം വാങ്ങി നടത്തുന്ന പരിപാടികളുടെ ബോര്‍ഡുകള്‍, പരസ്യങ്ങള്‍, രസീതുകള്‍, ബില്ലുകള്‍, അറിയിപ്പുകള്‍ എന്നിവയെല്ലാം മലയാളത്തിലാക്കണം.
കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദേശ രാജ്യങ്ങള്‍, മറ്റ് സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആകുന്നതില്‍ തെറ്റില്ല. കോടിയേരി ബാലകൃഷ്ണന്‍, സി.ദിവാകരന്‍, മാത്യു ടി.തോമസ്, ബെന്നി ബഹനാന്‍, മുല്ലക്കര രത്‌നാകരന്‍, വി.ചെന്താമരാക്ഷന്‍, എന്‍.ഷംസുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.