2015, ഡിസംബർ 20, ഞായറാഴ്‌ച

ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാനിയമമെന്തിന്‌? - പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ.

കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും ഉറപ്പുനൽകുന്ന ഭാഷാനിയമം എന്ന ആവശ്യം സാക്ഷാൽക്കരിക്കുവാൻ പോകുന്നു എന്ന പ്രത്യാശ സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്‌ ഇന്നത്തെ ഗവൺമെന്റിനു പലവട്ടം കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും നിയമസഭാ സമ്മേളനങ്ങൾക്ക്‌ തൊട്ടുമുമ്പ്‌ ഇതാ വരുന്നു ‘സമഗ്രമലയാളഭാഷാ നിയമം’ എന്നു മാലോകരെ വിളിച്ചറിയിക്കുകയും ഒന്നും സംഭവിക്കാതെ സമ്മേളനങ്ങൾ കടന്നുപോവുകയും ചെയ്യുന്ന സ്ഥിരം നാടകവ്യായാമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. അതു കാണുമ്പോൾ ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ഇത്രമേൽ വൈദഗ്ധ്യം നേടിയ ഒരു ഗവൺമെന്റ്‌ ഈ നാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോവുന്നു. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ സ്വരൂപം ഒരിക്കൽ കൂടി അത്‌ തെളിയിച്ചിരിക്കുന്നു.
ഈ വർഷത്തെ ഐക്യകേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി എം ടി വാസുദേവൻ നായരേയും സുഗതകുമാരിയേയും ആദരിച്ചുകളയാമെന്നു സർക്കാർ തീരുമാനിച്ചത്‌ നല്ല കാര്യം. മാതൃഭാഷയുടെ പേരിൽ പതിവായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന്റെ ആദരവ്‌ തങ്ങൾക്കു വേണ്ട എന്നു സാഹിത്യനായകത്വം തീരുമാനിച്ചത്‌ അതിലേറെ നല്ല കാര്യം. നവംബർ 25ന്‌ തിരുവനന്തപുരത്തും കോഴിക്കോട്ടും സാഹിത്യനായകന്മാർ നേതൃത്വം നൽകിയ സൂചനാനിരാഹാര സത്യഗ്രഹത്തിൽ അസംഖ്യം ഭാഷാസ്നേഹികൾ ആവേശപൂർവം പങ്കെടുക്കുകയുണ്ടായി. വരുന്ന നിയമസഭാസമ്മേളനത്തിൽ മലയാള ഭാഷാ ബില്ല്‌ അവതരിപ്പിച്ചു പാസാക്കണമെന്നതായിരുന്നു പ്രസ്തുത സമരം മുന്നോട്ടുവച്ചിരുന്ന ആവശ്യം. അതേ ആവശ്യത്തിനുവേണ്ടി ഈ മാസം രണ്ടു മുതൽ ഏററവും പ്രമുഖരായ ഒരു സംഘം എഴുത്തുകാരുടെ അനിശ്ചിതകാല നിരാഹാരസമരവും പ്രഖ്യാപിച്ചിരുന്നു. ഈ സമ്മേളനത്തിൽ തീർച്ചയായും ബില്ല്‌ അവതരിപ്പിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെത്തുടർന്ന്‌ പ്രഖ്യാപിത സമരം തൽക്കാലം മാറ്റിവയ്ക്കുവാൻ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
അഭിജ്ഞവൃത്തങ്ങളിൽ അപ്പോഴും ചില ആശങ്കകൾ പടർന്നിരുന്നു. ഭരണകൂടത്തിലും ഉദ്യോഗസ്ഥതലത്തിലും കുറേപ്പേരെങ്കിലും മാതൃഭാഷാ വിരോധം ജീവവായുവാക്കിയിട്ടുള്ളവർ ആണെന്നും അവർ വെറുതെയിരിക്കുവാൻ പോകുന്നില്ല എന്നുമുള്ള മൂന്നാര്റിയിപ്പുകളുണ്ടായിരുന്നു. സർക്കാർ തയാറാക്കി സുഗതകുമാരി, ഡോ. എം ആർ തമ്പാൻ, കെ ജയകുമാർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി അംഗീകരിച്ച കരടു ബില്ല്‌ സാരമായ പരുക്കുകളൊന്നും ഏൽപിക്കാതെ അവതരിപ്പിക്കുമെന്ന്‌ ശുദ്ധഗതിയാലാവാം ബഹുഭൂരിപക്ഷം വിശ്വസിച്ചു. ഹാ കഷ്ടം! എന്നുതന്നെ പറയട്ടെ കരചരണ ശ്രവണനാസികകൾ ഛേദിച്ച ഒരു ബില്ലല്ല, ശിരച്ഛേദം തന്നെ നടത്തിയ ഒരു കബന്ധം മാത്രമാണ്‌ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഭാഷാബില്ല്‌.
മലയാള ഭാഷാനിയമം അനിവാര്യമായിത്തീർന്ന ഒരു പ്രത്യേക സാഹചര്യമുണ്ട്‌. മാതൃഭാഷയെ ഒന്നാം ഭാഷയായി അംഗീകരിക്കുന്ന സർക്കാർ ഉത്തരവിനെ ചില സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളുടെ മാനേജ്മെന്റ്‌ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, അതിനെ അതിജീവിച്ച്‌ ഉത്തരവ്‌ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ ‘സമഗ്ര മലയാളഭാഷാ നിയമം അനിവാര്യമാവുകയായിരുന്നു. പുതിയ കരട്‌ ബില്ല്‌ അക്കാര്യം പാടെ മറന്നുപോയിരിക്കുന്നു. ഭരണഭാഷ, പഠനഭാഷ, കോടതിഭാഷ എന്നിങ്ങനെ വിദഗ്ധസമിതി അംഗീകരിച്ച ഭാഷാ കരടുബില്ലിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. വിദൂരഭാഷയിലേക്ക്‌ നോട്ടമെത്തുന്നവരെ സംബന്ധിച്ചിടത്തോളം അവയിൽ സുപ്രധാനം പഠനഭാഷയാണ്‌. കേരളത്തിൽ വിദ്യാഭ്യാസം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളിലാണ്‌ അത്‌ ഊന്നൽ നൽകുന്നത്‌. പുതിയ ബില്ലിൽ ആ ഭാഗം അപ്പാടെ വെട്ടിമാററിയിരിക്കുന്നു. ഇനി വല്ലതും ബാക്കിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്‌ എന്നു തന്നെയാണ്‌ മറുപടി. ഉള്ളതു ചുരുക്കത്തിൽ ഇത്രയുമാണ്‌.
1969 മുതൽ 2002 വരെ പുറത്തിറങ്ങിയ ഭരണഭാഷാ ഉത്തരവുകൾ പുതിയ നിർദേശങ്ങൾ എന്ന വ്യാജേന ബില്ലിൽ ചേർത്തിട്ടുണ്ട്‌. കോടതി ഭാഷ മലയാളമാക്കാൻ 1973 ൽ സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്‌. 1987 ൽ നരേന്ദ്രൻ കമ്മിഷൻ ജില്ലാ കോടതി തലംവരെയെങ്കിലും കോടതി ഭാഷ മലയാളമാക്കണമെന്നു ശുപാർശ ചെയ്തിരുന്നു. പെറ്റി കേസുകളിലെ വിധി മലയാളത്തിലാവാം എന്നത്രേ ബില്ലിലെ നിർദേശം. ജനങ്ങൾ മുഴുവൻ വിഡ്ഢികളാണെന്ന മുൻവിധി പുലർത്തുന്ന പമ്പര വിഡ്ഢികളുടെ നിർലജ്ജതയുടെ ഫലമാണ്‌ പ്രസ്തുത നിർദേശങ്ങൾ.
2013 ൽ അംഗീകരിച്ച കരടു രേഖയിലെ വിദ്യാഭ്യാസ സംബന്ധമായ ചില നിർദേശങ്ങൾ ഇവയാണ്‌. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ, മറ്റു ബോർഡുകൾ എന്നിവയുടെ നിയന്ത്രണത്തിലുളള എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. കേരളത്തിലെ കോളജുകളിലെ ബിരുദതലത്തിലെ ഭാഷാ വിഭാഗത്തിൽ ഒന്നാം ഭാഷയായ മലയാളത്തിന്റെ രണ്ടു പേപ്പറുകൾ എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദതലത്തിൽ മലയാളത്തിന്റെ ഒരു പേപ്പർകൂടി എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്‌. പ്രൊഫഷണൽ കോഴ്സുകളിൽ എല്ലാ സെമസ്റ്ററുകളിലും മലയാളത്തിന്റെ ഒരു പേപ്പർകൂടി പഠിക്കേണ്ടതാണ്‌. സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ പൊതുമേഖല, സ്വകാര്യ മേഖല, സ്വയം ഭരണമേഖല എന്നീ മേഖലകളിലെ എല്ലാ പ്രീ-പ്രൈമറി, നഴ്സറി, പ്ലേസ്കൂൾ, അങ്കണവാടി സ്കൂളുകളിൽ അധ്യയനമാധ്യമം നിർബന്ധമായും മലയാളം ആയിരിക്കേണ്ടതാണ്‌. എന്നിങ്ങനെ മൂന്നു വകുപ്പുകളിലെ നാൽപതോളം ഉപവകുപ്പുകളിലായി നിർദേശിക്കുന്ന വ്യവസ്ഥകളെ പുതിയ ബില്ലിൽ ഒറ്റയടിക്ക്‌ കൂട്ടക്കുരുതി കഴിച്ചിരിക്കുന്നു.
തമിഴ്‌നാട്ടിൽ തമിഴ്‌ മാധ്യമത്തിൽ പഠിച്ചവർക്ക്‌ ഇരുപതു ശതമാനം തൊഴിൽ സംവരണമുണ്ട്‌. താരതമ്യേന എത്രയോ പരിമിതമായ ആവശ്യങ്ങളാണ്‌ കേരളത്തിലെ മാതൃഭാഷാ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്‌. കേരളത്തിലെ മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശനപ്പരീക്ഷകൾ മലയാളത്തിലെഴുതാൻ സൗകര്യമുണ്ടാകണമെന്നും മലയാളം മാധ്യമത്തിൽ പഠിച്ചവർക്ക്‌ അതിൽ അഞ്ചു ശതമാനം ഗ്രേസ്‌ മാർക്ക്‌ വ്യവസ്ഥ ചെയ്യണമെന്നുമുള്ള കരടിലെ വ്യവസ്ഥകൾ അപ്രത്യക്ഷമായിരിക്കുന്നു. മാതൃഭാഷാ പരിരക്ഷണത്തിനു ഉതകുന്ന ഇത്തരം നിർദേശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ധാർമിക ബാധ്യതയും പ്രധാനമായും വിദ്യാഭ്യാസവകുപ്പിനാണ്‌. 2014 ജൂണിൽ നിയമസഭാ സമിതിയും (അധ്യക്ഷൻ പാലോട്‌ രവി) വിദഗ്ധസമിതിയും മുന്നോട്ടുവച്ച വ്യവസ്ഥകൾ വിദ്യാഭ്യാസ വകുപ്പിന്‌ അന്ന്‌ സ്വീകാര്യമായിരുന്നു. അതേ വിദ്യാഭ്യാസ വകുപ്പുതന്നെ ഇന്ന്‌ അതേ വ്യവസ്ഥകളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. അപ്പോഴും ഭാഷാ ബില്ലിന്റെ അവതരണം മഹത്തായ ഒരു ചരിത്രസംഭവമാണെന്നാണ്‌ നിയമസഭാ സമിതി അധ്യക്ഷൻ അഭിമാനിക്കുന്നത്‌. ആ അഭിമാനം അർഹതപ്പെട്ടതാണോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ആദ്യത്തെ കരടുബില്ലിൽ നിന്നു വെട്ടിമാറ്റിയ പ്രധാനവകുപ്പുകൾ പുനഃസ്ഥാപിക്കുവാൻ ഈ നിയമസഭാ സമ്മേളനത്തിനു കഴിയുമോ എന്നതിനെ അതാശ്രയിച്ചിരിക്കുന്നു. അതിനു കഴിയുന്നില്ലെങ്കിൽ ഒന്നേ ചോദിക്കുവാനുള്ളു. ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാ നിയമമെന്തിന്‌?‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.