2017, ഏപ്രിൽ 29, ശനിയാഴ്‌ച

മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗിക ഭാഷ മലയാളം: ഉത്തരവ്‌ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവിധ വകുപ്പുകളിൽ മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കണമെന്ന്‌ ഉത്തരവ്‌.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌ സെക്രട്ടറിയേറ്റ്‌ ഉൾപ്പെടെയുള്ള സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കണം. ഭാഷാമാറ്റ നടപടികൾ വിലയിരുത്താൻ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന്‌ വിലയിരുത്തിയിരുന്നു.
ഇതേ തുടർന്നാണ്‌ മെയ്‌ ഒന്നു മുതൽ മലയാളം കർശനമായി നടപ്പാക്കണമെന്ന്‌ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്‌ ഉത്തരവിറക്കിയിട്ടുള്ളത്‌. സംസ്ഥാനത്തെ തമിഴ്‌, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക്്‌ ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തിയിട്ടുണ്ട്‌. കേന്ദ്ര സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങൾ, മറ്റു രാജ്യങ്ങൾ, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്‌, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകൾ, ഇംഗ്ലീഷ്‌ ഉപയോഗിക്കണമെന്ന്‌ ഏതെങ്കിലും നിയമത്തിൽ പ്രത്യേകം പരാമർശമുള്ള സംഗതികൾ എന്നീ സാഹചര്യങ്ങളിൽ കുറിപ്പ്്‌ ഫയൽ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകൾക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാം. അങ്ങനെയല്ലാത്ത സാഹചര്യങ്ങളിൽ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മെയ്‌ ഒന്ന്‌ മുതൽ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ എല്ലാ വകുപ്പ്‌ തലവൻമാരും ഓഫീസ്‌ മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും ഭാഷാമാറ്റ നടപടികൾ മൂന്നുമാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. ഈ നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.