2014, നവംബർ 5, ബുധനാഴ്‌ച

നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം- കല്‍പറ്റ നാരായണന്‍




   കടപ്പാട്:മാധ്യമം.


                   
            ഇന്ന് കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിച്ചിട്ട് അരനൂറ്റാണ്ടിലേറെ പിന്നിട്ടപ്പോഴും നാം ഭാഷാപരമായി വളര്‍ച്ച നേടിയോ? കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനും ബ്രൗണിങ്ങും കീറ്റ്സും. മലയാളിയുടെ ഭാഷാപരമായ പരാധീനതകളെക്കുറിച്ച് ചില ആലോചനകള്‍
ആദ്യത്തെ ഇരുട്ടിനെ (chaos) ജയിക്കാന്‍ മനുഷ്യനെ തുണച്ചത് മാതൃഭാഷയാണ്. ആദ്യ ഇരുട്ട് തരണം ചെയ്യാന്‍ ശിശുവിനെ തുണച്ചത് മാതാവുച്ചരിച്ച ഭാഷയായതിനാല്‍ അത് ‘മാതൃ’ഭാഷയായി. അമ്മയില്ലാത്ത കുഞ്ഞിന് അച്ഛനോ മാതൃപിതൃ സഹോദരിമാരിലാരെങ്കിലുമോ സഹോദരിയോ അമ്മയെ അനുകരിച്ചുകൊണ്ടാണ് ഈ ‘രക്ഷ’ നല്‍കുന്നത് എന്നതിനാലും പില്‍ക്കാലത്ത് നാമാര്‍ജിക്കുന്ന ഭാഷകളുടെയെല്ലാം അമ്മയായതിനാലും അത് ‘മാതൃഭാഷ’. ഗര്‍ഭസ്ഥ ശിശുവിനോട് കൊഞ്ചുന്ന അമ്മ അതിന് ‘സംസാര’ത്തിലെ വഴികള്‍ പരിചയപ്പെടുത്തുകയുമാണ്. അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലര്‍ ഭാഷ സ്വായത്തമാക്കിയ നിമിഷം അനുഭവിച്ച പ്രബുദ്ധത (enlightenment) ക്രമേണ പലപ്പോഴായി അത്ര അമ്പരപ്പോടെയല്ളെങ്കിലും അനുഭവിക്കുന്ന കാതും കണ്ണും നാവുമെല്ലാമുള്ള ഒരു സാമാന്യ ശിശു. ഭാഷ കൈവരിച്ചതോടെ താന്‍ അന്ധയോ ബധിരയോ മൂകയോ അല്ലാതായിത്തീര്‍ന്നെന്ന് ഹെലന്‍ കെല്ലര്‍ പറയുന്നു. സാമാന്യശിശു കണ്ണുതുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കാണുന്നത് (നോക്കല്‍ അറിയലായി - ലുക്കിങ് സീയിങ്ങായി - മാറുന്നത്), കാതു തുറന്നിരിക്കുന്നുവെങ്കിലും അര്‍ഥവത്തായി കേള്‍ക്കുന്നത് സ്വായത്തമാക്കുന്ന ഭാഷയുടെ പരിധിക്കനുസരിച്ചാണ്. ബാല്യം സാക്ഷാത്കാരങ്ങളുടെ ഒരുത്സവ കാലം ആണ്. (സാക്ഷാത്കാരമെന്നാലോ മൗലികമായും ഭാഷാ സാക്ഷാത്കാരം തന്നെ. വഴങ്ങിയില്ല എന്നതിന് ഭാഷയായില്ല എന്നും പറയാം). ബാല്യം ആനന്ദകരമാവുന്നതിനുള്ള കാരണം അവള്‍/അവന്‍ അന്യവല്‍കരണം സംഭവിക്കുന്നതിനു മുമ്പുള്ള ഭാഷയില്‍ (സൂചകവും സൂചിതവും രണ്ടല്ലാത്ത ബോര്‍ഹസ് പറയുമ്പോലെ ഇടിയും അതിന്‍െറ ദേവതയും രണ്ടല്ലാത്ത ഭാഷയില്‍) സംവദിക്കുന്നതിനാലാണ്. സാക്ഷാത്കാരങ്ങളുടെ മാധ്യമമായ ‘മാതൃഭാഷ’യാണ് അവരുടെ മാധ്യമം എന്നതിനാലാണ്. (‘ബാല്യകാലസഖിയുടെ’ ആദ്യധ്യായങ്ങളുടെ സൗന്ദര്യമുള്ള ഒരു കൃതിയും മലയാളത്തില്‍ ഞാന്‍ വായിച്ചിട്ടില്ല, കാരണം മറ്റൊന്നല്ല). ശബ്ദം അര്‍ഥമുള്ള പദങ്ങളായി മാറുന്നതും കാഴ്ചകള്‍ പദാര്‍ഥങ്ങളായി മാറുന്നതും ഈ മാധ്യമത്തിന്‍െറ തുണയാല്‍. ഒരു ഈസോപ് കഥയില്‍ നേത്രരോഗം വന്ന് അന്ധയായിത്തീര്‍ന്ന ഒരുവള്‍ ചികിത്സക്ക് വിധേയയാവുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചു കിട്ടിയാലേ പ്രതിഫലം തരൂ എന്ന ഉടമ്പടിയില്‍. ചികിത്സ കഴിഞ്ഞുപോവുമ്പോള്‍ വൈദ്യന്‍ നിത്യവും ഓരോ വിശിഷ്ട വസ്തു ആ വീട്ടില്‍നിന്ന് കടത്തുന്നു. പൂര്‍ണമായി കാഴ്ച തിരിച്ചുകിട്ടിയപ്പോള്‍ അവള്‍ പ്രതിഫലം നല്‍കാന്‍ വിസമ്മതിച്ചു. കേസ് കോടതിയിലത്തെി. അവള്‍ പറഞ്ഞു. മുമ്പ് കാഴ്ചയുണ്ടായിരുന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നതൊന്നും ഇപ്പോള്‍ കാണാനാവുന്നില്ല. മുമ്പ് കണ്ടിരുന്നതെല്ലാം കാണാന്‍ കഴിയുമ്പോഴല്ളേ കാഴ്ച തിരിച്ചുകിട്ടിയെന്ന് പറയാനാവൂ. കാണുന്ന വസ്തുക്കളുടെ തിരിച്ചറിവല്ളേ കാഴ്ച. ഭാഷാസ്വാധീനമില്ലാത്ത ഒരുവള്‍ കാണുന്നെങ്കിലും കാണാത്ത, കേള്‍ക്കുന്നെങ്കിലും കേള്‍ക്കാത്ത പറയുന്നെങ്കിലും പറയാത്ത ഒരാള്‍. മനുഷ്യശിശു നാനാവിധത്തില്‍ വളരുന്നു; ഭാഷയിലൂടെ. പാദവും പദവും മാറിപ്പോവുന്നതില്‍ ചിലപ്പോള്‍ ഒൗചിത്യമുണ്ട്.
ഭാഷയാണ് മനുഷ്യന്‍െറ അതിര്‍ത്തി എന്ന് പറയുന്നു വിന്‍ഗിന്‍സ്റ്റിന്‍. മാതൃഭാഷയിലാണ് ഈ അതിര്‍ത്തിക്കല്ലുകള്‍ നാട്ടിയിട്ടുള്ളത്. കേരളീയന് മലയാളത്തിലൂടെ എത്താവുന്ന ഉയരം മറ്റൊരു ഭാഷയിലൂടെയും എത്താവതല്ല. ഭാവുകത്വമുള്ള ഒരു മലയാളിക്ക് ആശാനോളം വരില്ല ടെന്നിസനോ ബ്രൗണിങ്ങോ കീറ്റ് സോ? (ഒരിംഗ്ളീഷുകാരന് അതുമറിച്ചാവും. കവിതയുടെ മാധ്യമം ഏതെങ്കിലും ഭാഷയാവുക വയ്യ. മാതൃഭാഷയിലേ നാനാവിതാനങ്ങളുള്ള അനുഭവം ആവിഷ്കരിക്കപ്പെടൂ. കവിതയാണ് മാതൃഭാഷ എന്നൊരു സഹൃദയന്‍ പറയുന്നുവെങ്കില്‍ അതില്‍ ഈ കാരണവുമുണ്ടാവും). തത്ത്വചിന്തയോ ശാസ്ത്രസാങ്കേതിക വിചാരങ്ങളോ കേരളീയര്‍ അവ്യക്തഭാഷയില്‍ ആവിഷ്കരിക്കുന്നുവെങ്കില്‍ മാതൃഭാഷയതിനുള്ള ഉപസ്ഥിതി നേടാത്തതിനാല്‍. (മാതൃഭാഷയെ പുഷ്ടിപ്പെടുത്തി വരും തലമുറയെ ഏത് നൂലാമാലയും ആവിഷ്കരിക്കാനുള്ള പദകോശം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാള സര്‍വകലാശാലയും സാഹിത്യ അക്കാദമിയും സാംസ്കാരികവകുപ്പും ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴത്തെ നിലയില്‍ കട്ടിലിനടിയില്‍ ഫുട്ബാള്‍ കളിക്കുന്ന കുട്ടികള്‍ക്കുള്ള ‘ഇടമേ’ മലയാളഭാഷയില്‍ നമുക്കുള്ളൂ. ഒരിക്കല്‍ ശ്രീനാരായണഗുരുവും പിന്നൊരിക്കല്‍ എം. ഗോവിന്ദനും സമീപകാലത്ത് നിസ്സാര്‍ അഹമ്മദും അഗാധമായ ചിന്തകള്‍ മലയാളത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമം നടത്തിയിരുന്നു.പക്ഷേ അതിനൊക്കെ പിന്തുണ നല്‍കേണ്ട സ്ഥാപനങ്ങള്‍ അനര്‍ഹര്‍ക്ക് ‘ഇടം’ നല്‍കാന്‍ മത്സരിച്ച് ‘ഇട’മെന്നാല്‍ കേവലമായ ഇടമാക്കി ചുരുക്കി) അന്യഭാഷ നമ്മെ ഒരു ‘തുടക്കമേ’ ആക്കൂ. മാതൃഭാഷ നമ്മെ ഒരു തുടര്‍ച്ചയാക്കുന്നു. കേരളത്തില്‍ അനവധി തുടങ്ങള്‍. തുടര്‍ച്ചകള്‍ നന്നെക്കുറച്ച്.
ദേശത്തെക്കാള്‍ വലിയ ‘തന്മ’യാണ് ഭാഷ. കേരളത്തിലൊരിടത്ത് രണ്ട് സെന്‍റ് സ്ഥലം വാങ്ങി, നികുതിയടച്ച്, വോട്ടേഴ്സ് ലിസ്റ്റില്‍ പേരും ചേര്‍ത്താല്‍ ഒരാള്‍ക്ക് കേരളീയനാകാം. മലയാളിയാവാനാവില്ല. മലയാളിയും മലയാളിയും തമ്മില്‍ പങ്കിടുന്ന ലോകങ്ങള്‍ കേരളീയനും കേരളീയനും തമ്മില്‍ സാധ്യമല്ല. ഐക്യകേരള പ്രസ്ഥാനം പക്ഷേ ദേശമാണ് ഭാഷയെക്കാള്‍ വലിയ തന്മയെന്ന് തെറ്റിദ്ധരിച്ചു. ‘മലയാളം’ എന്ന പേര് ഈ നാടിന് നല്‍കുന്നതിന് പകരം ‘കേരളം’ എന്ന പേര് നല്‍കി. (ദാരിദ്ര്യം കൊണ്ടായിരിക്കണം, വിശപ്പ് കൊണ്ടായിരിക്കണം,അപ്പം കൊണ്ടുമാത്രം ജീവിക്കാം എന്ന ഊറ്റം കൊണ്ടായിരിക്കണം). കേരളത്തിന് ചുരുങ്ങിയ വിസ്തൃതിയേയുള്ളൂ. ‘മലയാള’ത്തിന് അനന്തമായ വിസ്തൃതി. ‘ മലയാളം നമ്മുടെ മാതൃഭൂമി’ എന്ന ഭാവുകത്വമുള്ള ശീര്‍ഷകമാകുമായിരുന്നു അങ്ങനെയെങ്കില്‍ ഇ.എം.എസിന്‍െറ പുസ്തക ശീര്‍ഷകം.(‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നൊരു വിസംവദിക്കുന്ന ശീര്‍ഷകമാണിപ്പോഴത്.) ‘ഭാഷ’ എന്ന വലിയ ‘തന്മ’ നമ്മെ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുമായിരുന്നു. ‘മലയാള’ മായിരുന്നു നമ്മുടെ നാടിന്‍െറ പേരെങ്കില്‍ ഇക്കാലമാവുമ്പോഴേക്കും കേരളീയരുടെ ജീവിതത്തിന്‍െറ ഭാഷ മാതൃഭാഷയാകുമായിരുന്നു. (കോടതി ഭാഷയും ഭരണ ഭാഷയുമെല്ലാം മലയാളമാക്കീ നാം എന്നൊക്കെ വമ്പ് പറയാമെങ്കിലും ഈ ഭാഷകള്‍ ‘ഇംഗ്ളീഷിനെക്കാള്‍’ അന്യവല്‍കരണം സംഭവിച്ച പരിഭാഷാ ഭാഷകള്‍. ഉളുത്തുകയറും അതിലെന്തെങ്കിലും എഴുതുമ്പോള്‍. ലജ്ജകൊണ്ട് കുനിഞ്ഞു പോവും അതിലെന്തെങ്കിലും പറയുമ്പോള്‍) പഠന മാധ്യമം മാതൃഭാഷയല്ലാത്തൊരു കുട്ടിയോട് അനുകമ്പ തോന്നുമായിരുന്നു അങ്ങനെയെങ്കില്‍. മാതൃഭാഷയാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഷ, അതില്‍ പഠിക്കാന്‍ ഭാഗ്യമില്ലാതെ പോകുന്ന പാവം പണക്കാരോടുള്ള പുച്ഛം കൊണ്ട് നാം കുഴങ്ങുമായിരുന്നു. ഒരു പക്ഷേ അതിനും യുക്തിയുണ്ടായിരിക്കാം. അറിയുന്ന ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്നതിനു പകരം അറിയാത്ത ഭാഷയില്‍ വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ അന്യവത്കരണത്തിന്‍െറ അസ്വസ്ഥത തോന്നില്ലായിരിക്കാം.
എങ്കിലും ചോദിക്കട്ടെ, നമ്മുടെ മാതൃഭാഷ ആരുടെ മാതൃഭാഷയാണ്? പാഠപുസ്തകങ്ങളും പ്രബന്ധങ്ങളും പത്രങ്ങളും ചാനലുകളും പ്രഭാഷണങ്ങളും ആരുടെ ഭാഷയിലാണ് സംസാരിക്കുന്നത്? ശബ്ദതാരാവലി ആരുടെ മാത്രം പദനക്ഷത്രങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്? ആദിവാസികളുടെ, ദലിതരുടെ പദങ്ങള്‍ എത്രയുണ്ട് നമ്മുടെ നിഘണ്ടുക്കളില്‍? സവര്‍ണന് സവര്‍ണനായതില്‍ അഭിമാനം തോന്നിക്കുന്ന,അയാളുടേതല്ലാത്ത മറ്റെല്ലാ പദങ്ങളും അപരിഷ്കൃതമാക്കുന്ന അവസ്ഥ നിരന്തരം സൃഷ്ടിക്കുകയല്ളേ ഒരു പക്ഷേ സര്‍ഗാത്മ സാഹിത്യം ഒഴിച്ചുള്ള നമ്മുടെ ഭാഷാ സന്ദര്‍ഭങ്ങളെല്ലാം. ടെലിവിഷനോ കമ്പ്യൂട്ടറോ മൊബൈലോ ഇന്നോളം മലയാളമായോ? ക്ളച്ചിന് ‘പിടി’ എന്ന പദം ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര പെട്ടെന്ന് മലയാളി സവാരി (ഡ്രൈവിങ്) പഠിക്കുമായിരുന്നു! ഒരു വൈദേശിക പദത്തിന്‍െറ തുല്യമായ പദം സൃഷ്ടിക്കാന്‍ സംസ്കൃതപദകോശം സൂക്ഷിച്ച കലവറ മുറിയിലേക്ക് നാം പായുന്നതെന്തിന്? നാട്ടുഭാഷയില്‍ നിന്നൊരു പദം സ്വീകരിക്കാനോ, നാട്ടുഭാഷയുടെ താളമുള്ളൊരു ശബ്ദം ‘അഭിധ’യാക്കി കൈക്കൊള്ളാനോ നാം ശ്രമിക്കാത്തതെന്ത്? മണ്ണെണ്ണ, തീപ്പെട്ടി, തീവണ്ടി എല്ലാം രചിച്ച മനസ്സ് പിന്നീടെന്തേ പുതിയൊരധമബോധത്താല്‍ ഒളിവിലായി?
ദലിതന്‍െറ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവന്‍ പോലും ഈ വരേണ്യ ഭാഷയുടെ പുറകെ പോകുന്നതെന്തിന്? സംസ്കൃതത്തിന്‍െറ ഉടുപ്പിട്ടാല്‍ പ്രബുദ്ധനാവുമോ?

പ്രശസ്തനായ ഒരു വിദേശിയോ ക്രിക്കറ്റ് ചലച്ചിത്രതാരമോ, പ്രധാനമന്ത്രിയോ കാണാതെ ഉരുവിട്ട് പഠിച്ച ഒരു മലയാളപദം ഉച്ചരിക്കുമ്പോള്‍ എന്തൊരു കൈയടിയാണ് നമ്മുടെ സമ്മേളന ഹാളുകളില്‍. എന്‍െറ ഭാഷയില്‍ എന്നോട് സംസാരിക്കുന്നവരോട് എനിക്കെത്ര മമതയാണ്. ‘പാര്‍ക്കലാം’ എന്നൊരു തമിഴ് പദം കൊണ്ട് ഉത്തരേന്ത്യന്‍ അധികാരശക്തിയെ നിലക്കുനിര്‍ത്തിയ കാമരാജ് തമിഴര്‍ക്ക് എത്രമാത്രം പ്രിയങ്കരനായി എന്ന് നാം കണ്ടതല്ളേ? യു.എന്നില്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ നാടിന്‍െറ ഭാഷ എന്ന് തലയുയര്‍ത്തുന്നു നാം. മാതൃഭാഷയില്‍ നിന്നൊരു പദം നിഘണ്ടുവില്‍ കാണുന്ന ദിവസം, ഒൗദ്യോഗിക ഭാഷയില്‍ കാണുന്ന ദിവസം ഒരാദിവാസി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍െറ വ്യാപ്തി നാം തിരിച്ചറിയേണ്ടതല്ളേ? ഒരു പണിയന് ദ്വിഭാഷിയെവെച്ച് വി.ജെ.ടി ഹാളില്‍ സംസാരിക്കാവുന്ന നാള്‍ എന്ന് വരും?
ദരിദ്രരില്‍ ദരിദ്രനായവന് എന്‍െറ പ്രവൃത്തി എങ്ങനെ പ്രയോജനപ്പെടും എന്ന ഉത്കണ്ഠ എന്നെ നയിക്കേണമേ എന്ന ഗന്ധിയന്‍ പ്രാര്‍ഥന ഭാഷയുടെ കാര്യത്തില്‍ വിവര്‍ത്തനം ചെയ്താല്‍ ഇങ്ങനെയായിരിക്കും. സകലര്‍ക്കും സുഗ്രഹമാകുന്ന ലളിതമായ ഭാഷയില്‍ ഏറ്റവും സങ്കീര്‍ണമായ കാര്യങ്ങളും പറയാവുന്ന വിധം എന്‍െറ ഭാഷ മാറേണമേ. മറ്റുള്ളവര്‍ക്ക് അപ്രാപ്യമായതുകൊണ്ട് മാത്രം മൂല്യം വര്‍ധിച്ച ഉപായങ്ങളുള്ള ഒരു ഹിംസാത്മകലോകത്താണ് നാം. അതില്‍നിന്ന് പുറത്തുകടക്കാന്‍ ഭാഷ അതിന്‍െറ ഹിംസാസ്മകത വെടിയണം. പൂന്താനവും നാരായണ ഗുരുവും എം. ഗോവിന്ദനും ആറ്റൂര്‍ രവിവര്‍മയുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ബാല്യകാലസഖിയില്‍നിന്ന് പാത്തുമ്മയുടെ ആടിലേക്ക് ബഷീര്‍ സഞ്ചരിച്ചത് ഈ ഗാന്ധിയന്‍ വഴിയിലൂടെയായിരുന്നു. ആരും സഞ്ചരിക്കാത്തതിനാല്‍ കളകയറി ഇപ്പോഴാ വഴിയില്‍.
നാലാളെ കണ്ടാല്‍ നാം ഇംഗ്ളീഷിലോ സംസ്കൃതത്തിലോ വാലാട്ടും. ചൊറിയും ചിരങ്ങുംപോലുള്ള ഇംഗ്ളീഷ് നാമങ്ങള്‍ അപരിചിതമായ പത്രാസില്ലാത്ത രോഗങ്ങള്‍ മലയാളികള്‍ ഡോക്ടര്‍മാരോട് പറയാറില്ല. പരിഷ്കാരത്തിനുവേണ്ടി ചിലതൊക്കെ നാം പിന്നിലൊളിച്ചുവെക്കും. മോരിന്‍െറ ഇംഗ്ളീഷ് പര്യായമെന്താണ് എന്ന് ചോദിച്ച് വി.കെ. എന്നിന്‍െറ ഹാജ്യാര്‍ കളിയാക്കിയ പത്രാസ് നാം കൈവിടില്ല. എനിക്ക് ഇംഗ്ളീഷ് അറിയാം എന്ന പരാധീനതയുമുണ്ട് എന്ന് മറ്റൊരു വി.കെ.എന്‍ കഥാപാത്രം. പരിരക്ഷ കിട്ടാത്തതുകൊണ്ട് ദുര്‍ബലമായ മാതൃഭാഷയില്‍ പറയാതെ ഇംഗ്ളീഷിലോ സംസ്കൃതത്തിലോ പറയുന്നത് പരാധീനത തന്നെയല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.