2013, മാർച്ച് 13, ബുധനാഴ്‌ച

എല്ലായിടത്തും വേണം മലയാളം

മാതൃഭാഷയുടെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള ഏതുനടപടിയും നിലപാടും ദേശാഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആവിഷ്‌കരണങ്ങളാണ്. ഒരു ജനതയുടെ ആകമാനം അഭിനന്ദനം നേടിക്കൊടുക്കുന്ന കര്‍മങ്ങള്‍. കേരളസര്‍ക്കാറും കേരള പബ്ലിക് സര്‍വീസ് കമ്മീഷനും ആ അഭിനന്ദനം നേടുകയാണിപ്പോള്‍. കേരളത്തില്‍ സര്‍ക്കാര്‍ജോലി ലഭിക്കണമെങ്കില്‍ മലയാളം അറിഞ്ഞേതീരൂവെന്ന് വ്യവസ്ഥചെയ്യാന്‍ സര്‍ക്കാറും പി.എസ്.സി.യും തീരുമാനിച്ചതിനെ ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കണം. പി.എസ്.സി. നിശ്ചയിക്കുന്ന യോഗ്യതാപരീക്ഷ ജയിച്ചാല്‍മാത്രമേ ഇനി കേരളസര്‍ക്കാറില്‍ ഉദ്യോഗസ്ഥരാവാന്‍ കഴിയൂ. ദീര്‍ഘകാലമായി ഭാഷാഭിമാനികളും സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്. സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സേവനങ്ങള്‍ ചെയ്യേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും മാതൃഭാഷയായ മലയാളം എഴുതാനോ വായിക്കാനോ അറിയില്ല എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഈ നിര്‍ദേശം സര്‍ക്കാറിനുമുന്നില്‍ വെച്ചത്. അതിന് അംഗീകാരം നല്‍കിയ മന്ത്രിസഭയും ആ ശുപാര്‍ശ അംഗീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ച പബ്ലിക് സര്‍വീസ് കമ്മീഷനും വെറുമൊരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുകയായിരുന്നില്ല. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചുപോലും സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ തീരുമാനത്തിന് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മലയാളം പഠിച്ചാല്‍ തൊഴില്‍ കിട്ടില്ലെന്ന് വാദിച്ച് മറ്റുഭാഷകള്‍ക്കുപിന്നാലെ പായുന്ന പ്രയോജനവാദികളുടെ കണ്ണുതുറപ്പിക്കാന്‍ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെ മാതൃഭാഷാപഠനത്തിന്റെ വളര്‍ച്ചയ്ക്കും അത് ഗുണംചെയ്യും. 

ഇതുകൊണ്ട് മാത്രമായില്ല. ആശയവിനിമയത്തിന്റെയും സാഹിത്യത്തിന്റെയും മാത്രമല്ല, ജീവിതവിനിമയത്തിന്റെയും മാധ്യമമായ മലയാളം മറ്റുരംഗങ്ങളിലും കടന്നുവന്നേ തീരൂ. കോടതികളുടെ കാര്യം നോക്കുക. വ്യവഹാരത്തിന്റെ ഭാഷ ഇംഗ്ലീഷാണിപ്പോഴും. സാധാരണ മനുഷ്യര്‍പോലും ഒരു വൈദേശികഭാഷയുടെ അപരിചിതത്വത്തില്‍ തങ്ങളുടെ നൈതികപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ നിര്‍ബന്ധിതരാവുന്നതാണ് ഇപ്പോഴുമുള്ള സാഹചര്യം.

നീതി ലഭിച്ചാലും നീതിയുടെ നടപടിക്രമങ്ങള്‍ വ്യവഹാരിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ഈ അവസ്ഥ മാറണമെങ്കില്‍ മാതൃഭാഷ കോടതിയില്‍ പ്രവേശിച്ചേപറ്റൂ. സര്‍ക്കാര്‍ജോലിക്ക് തദ്ദേശീയഭാഷ അറിയണമെന്ന കാര്യത്തിലെന്നപോലെ ഇതിലും മറ്റുസംസ്ഥാനങ്ങള്‍ കേരളത്തിന് മാതൃകയായുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ പഞ്ചാബി ഭാഷാനിയമത്തില്‍ സമീപകാലത്ത് കൊണ്ടുവന്ന സുപ്രധാനമായ ഭേദഗതി എല്ലാകോടതികളിലും പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലും പഞ്ചാബിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ്. ഗുജറാത്ത് ഹൈക്കോടതി 2012 ജനവരി ഒന്നിന് നടത്തിയ പ്രസിദ്ധമായ പ്രഖ്യാപനം 'ഗുജറാത്തില്‍ ഹിന്ദി ഒരു വിദേശഭാഷയാണ്' എന്നായിരുന്നു. ദേശീയപാതാ അതോറിറ്റി ഹിന്ദിയില്‍ പാത വീതികൂട്ടല്‍ സംബന്ധിച്ച് അറിയിപ്പ് നല്‍കിയതിനെ ജുനഗഢിലെ കര്‍ഷകര്‍ കോടതിയില്‍ ചോദ്യംചെയ്തപ്പോഴായിരുന്നു ഈ നിരീക്ഷണം. ഗുജറാത്ത് ഹൈക്കോടതിയില്‍ ഗുജറാത്തിഭാഷ ഉപയോഗിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ കേന്ദ്രഭരണകൂടത്തോട് അനുമതി തേടിയിട്ടുമുണ്ട്.

നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നാണ് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പത്താംതരംവരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായി മാറിയത്. പക്ഷേ, കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം പഠിക്കേണ്ടതില്ല. എന്നാല്‍, അവിടെ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ എന്‍.സി.ഇ.ആര്‍.ടി. അതിന്റെ കരിക്കുലം ഫ്രെയിംവര്‍ക്ക്എന്ന ദേശീയ നയരേഖയുടെ മൂന്നാമധ്യായത്തില്‍ പറയുന്നത് 'മാതൃഭാഷ, ഗോത്രഭാഷകള്‍ ഉള്‍പ്പെടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അവര്‍ എത്ര ന്യൂനപക്ഷമായിരുന്നാല്‍പ്പോലും പരമാവധി അവസരവും പ്രോത്സാഹനവും നല്‍കണം. ഇംഗ്ലീഷ് പഠിപ്പിക്കാം എന്നാല്‍, അത് ഇന്ത്യന്‍ ഭാഷകളുടെ ചെലവിലാകരുത്' എന്നാണ്. വിദ്യാലയ മാനേജ്‌മെന്റുകളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും കണ്ണുതുറപ്പിക്കേണ്ട നിര്‍ദേശമാണിത്. പത്താംക്ലാസുവരെ തമിഴ് നിര്‍ബന്ധമാക്കിയ തമിഴ്‌നാട് സര്‍ക്കാറിന്റെ നിയമനിര്‍മാണത്തെ ചില സംഘടനകള്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. അത് തള്ളിക്കൊണ്ട് ജസ്റ്റിസ് അരിജിത് പാസായത്തും ജസ്റ്റിസ് പാഞ്ചലും നടത്തിയ നിരീക്ഷണം, 'തദ്ദേശീയഭാഷ പഠിക്കാതിരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും പഠിക്കല്‍ കുട്ടിയുടെ താത്പര്യമാണ്' എന്നുമാണ്. മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ നടപടികള്‍ നമ്മുടെ സര്‍ക്കാറിന്റെയും പരിഗണനയ്ക്കുവന്നേ തീരൂ.

മാതൃഭൂമി 14.03.2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.