2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

അക്ബര്‍ കക്കട്ടിലിന് ആദരാഞ്ജലികള്‍.

ചെറുകഥാകൃത്തും, നോവലിസ്റ്റുമായ അക്‌ബര്‍ കക്കട്ടില്‍(62)അന്തരിച്ചു.അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യുമോണിയബാധയെത്തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള അക്കബര്‍ കക്കട്ടില്‍ രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ രചയിതാവുമാണ്.മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്‌ക്കും ജീവിതത്തിലേയ്‌ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സര്‍ഗ്ഗസമീക്ഷ’, അത്തരത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായായിരുന്നു.

കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ കക്കട്ടില്‍ രചിച്ചു. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്‌ക്ക് പോകാം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്‌ക്കും ജീവിതത്തിലേയ്‌ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സര്‍ഗ്ഗസമീക്ഷ’, അത്തരത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായായിരുന്നു. രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

‘സ്കൂള്‍ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന് 1992-ല്‍ ഹാസവിഭാഗത്തില്‍ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡും വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന് 2004 ലെ നോവലിനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 1998 -ല്‍ മികച്ച നോവലിന് (സ്‌ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും 2000- ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (സ്കൂള്‍ ഡയറി- ദൂരദര്‍ശന്‍ സീരിയല്‍) എന്നിവയും കക്കട്ടിലിനെ തേടിയെത്തി. 1992-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. മരണത്തേക്കാള്‍ ഭീകരമാണ് രോഗങ്ങള്‍ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ 1954 ജൂലൈ 7ന്‌ പി.അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി ജനിച്ച അക്ബര്‍ കക്കട്ടില്‍ പാറയില്‍ എല്‍.പി, വട്ടോളി സംസ്കൃതം സെക്കന്ററി സ്കൂള്‍, ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ് തലശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം ആദ്യവര്‍ഷം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും രണ്ടാം വര്‍ഷം തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും പഠിച്ചു. പഠനശേഷം വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മലയാളം അദ്ധ്യാപകനായ അദ്ദേഹം കൂത്താളി ഹൈസ്കൂളിള്‍, കുറ്റ്യാടി ഗവ.ഹൈസ്കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിയായിരുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് അക്ബര്‍ ശ്രദ്ധേയനായത്. നാല് നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം 54 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.