2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

വേണം മസ്തിഷ്‌ക-ഹൃദയ സമന്വിതമായ പാഠ്യപദ്ധതി - കെ.പി. രാമനുണ്ണി

വിദഗ്ധസമിതി അംഗം കെ.പി. രാമനുണ്ണിയുടെ വിയോജനക്കുറിപ്പോടെയാണ് പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി റിപ്പോര്‍ട്ട് ആഗസ്ത് 29-ന് പുറത്തിറക്കിയത്. കരിക്കുലം പരിഷ്‌കരിക്കുന്നതിന് ആവശ്യമായ പുത്തനാശയങ്ങള്‍ സംഭാവന ചെയ്‌തെങ്കിലും ആര്‍.ടി.ഇ. ആക്ട് മുന്നോട്ടുവെക്കുന്ന, എട്ടാം ക്ലാസ് വരെയെങ്കിലും മാതൃഭാഷയില്‍മാത്രം പഠനം നടത്താനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ചതിന്റെ പേരിലായിരുന്നു വിയോജനക്കുറിപ്പ്. ഒന്നാംഭാഷ ഉത്തരവിന്റെ താത്പര്യങ്ങള്‍ വേണ്ടവണ്ണം സംരക്ഷിക്കാത്തതും അഭിപ്രായവ്യത്യാസത്തിന് കാരണമായി. പുതിയ പാഠ്യപദ്ധതി സ്വീകരിക്കേണ്ട ദര്‍ശനങ്ങളെ സംബന്ധിച്ച് കെ.പി. രാമനുണ്ണി, വിദഗ്ധ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം പ്രസിദ്ധീകരിക്കുന്നു


കേരള കരിക്കുലം ഫ്രേംവര്‍ക്ക് 2007-ല്‍ (കെ.സി.എഫ്.) ആരോപിക്കപ്പെട്ട ദൗര്‍ബല്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ടും ആര്‍.ടി.ഇ. ആക്ട് 2009-ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടും യുനെസ്‌കോയുടെ ഗ്ലോബല്‍ മോണിറ്ററിങ് റിപ്പോര്‍ട്ടും (ജി.എം.ആര്‍. ഓഫ് യുനെസെ്കാ-2012), നാഷണല്‍ കരിക്കുലം ഫ്രേംവര്‍ക്ക് ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍.സി.എഫ്.ടി.ഇ.-2010), എജ്യുക്കേഷന്‍ ഫോര്‍ വാല്യൂസ് ഇന്‍ സ്‌കൂള്‍സ് - എ ഫ്രേം വര്‍ക്ക്, വിഷന്‍- 2030 എന്നിവയുടെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് പുതിയ പാഠ്യപദ്ധതിയുടെ ദര്‍ശനവും മാര്‍ഗനിര്‍ദേശതത്ത്വങ്ങളും തയ്യാറാക്കേണ്ടതെന്ന് തീര്‍ച്ച. മസ്തിഷ്‌കത്തിന്റെയും ഹൃദയത്തിന്റെയും ലയത്തെ ലക്ഷ്യംവെക്കേണ്ട ഈ പാഠ്യപദ്ധതി ശാസ്ത്രരംഗത്തും വൈജ്ഞാനികരംഗത്തും പ്രസരിക്കുന്ന പുത്തന്‍ വെളിച്ചങ്ങളെയും സ്വാംശീകരിക്കേണ്ടതാണ്.

കെ.സി.എഫ്. 2007-ലെ പ്രശ്‌നാധിഷ്ഠിത സമീപനത്തില്‍ (ഇഷ്യൂ ബേസ്ഡ് അപ്രോച്ച്) സൂചിതമായ എട്ട് പ്രശ്‌നങ്ങളും പ്രാധാന്യമുള്ളതാണെങ്കിലും പഠനവിഷയങ്ങള്‍ അവയ്ക്കകത്ത് മാത്രം അടച്ചിടണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ഉചിതമല്ല. എട്ട് പ്രശ്‌നങ്ങളും എപ്പോഴും കുത്തിച്ചെലുത്താനുള്ള ശ്രമത്തില്‍ ആവര്‍ത്തനവിരസതയുടെ ചവര്‍പ്പ് പഠനത്തിന് അനുഭവപ്പെടുത്തരുത്.
പ്രശ്‌നാധിഷ്ഠിത സമീപനത്തിലെ എട്ട് പ്രശ്‌നങ്ങളും നിഷേധാത്മകമായ രീതിയില്‍ അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍ മനോഭാവപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവയെ സര്‍ഗാത്മകവും ക്രിയാത്മകവുമായ രീതിയില്‍ സന്നിവേശിപ്പിക്കേണ്ടതാണ്.

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാന്മാര്‍ഗികവുമായ കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാനുള്ള ശേഷിയാണല്ലോ വിമര്‍ശനാത്മക ബോധനവിദ്യയിലൂടെ (ക്രിട്ടിക്കല്‍ പെഡഗോഗിയിലൂടെ) വിദ്യാര്‍ഥികള്‍ക്ക് പകരാന്‍ എന്‍.സി.എഫ്. ഉദ്ദേശിച്ചത്. സാമൂഹികവിഷയങ്ങളെ വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കിക്കാണുന്നതിലൂടെ ജനാധിപത്യബോധവും അത് കുട്ടികളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, വിമര്‍ശനാത്മക ബോധനവിദ്യാ സങ്കല്‍പ്പത്തിന്റെ പ്രയോഗം പ്രായോഗികതലത്തില്‍ വികലമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തിനെയും ഏതിനെയും വിമര്‍ശനബുദ്ധ്യാ മാത്രം വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നത് വിദ്യാര്‍ഥികളില്‍ 'ഫെസ്റ്റീഡിയസ് നേച്ചര്‍' (കുറ്റം കണ്ടെത്തല്‍ സ്വഭാവം) സൃഷ്ടിക്കുമെന്ന് മനഃശാസ്ത്രം പറയുന്നു. ഇത് അപകടകരമാണ്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാന്മാര്‍ഗിക പ്രശ്‌നങ്ങളെ വിമര്‍ശിക്കുമ്പോള്‍തന്നെ സര്‍ഗാത്മകമായ പരിഹാരങ്ങളും വിദ്യാര്‍ഥികളില്‍നിന്ന് ഉണ്ടാക്കിയെടുക്കണം. എല്ലാ അവസ്ഥകളോടുമുള്ള വിടാത്ത വിമര്‍ശം മാറ്റി താരതമ്യേന മെച്ചപ്പെട്ട അവസ്ഥകളെ അംഗീകരിക്കുന്ന താരതമ്യാത്മകവിമര്‍ശനം വിമര്‍ശനാത്മക നയത്തിന്റെ തന്നെ ഭാഗമാക്കണം. വിമര്‍ശനത്തിന് തിരികൊളുത്തുന്ന മനുഷ്യന്റെ അതൃപ്തിയാണ് ലോകത്തിന്റെ എല്ലാ പുരോഗതിക്കും കാരണമായതെങ്കിലും നേടിയേടത്തോളം കാര്യങ്ങളില്‍ തൃപ്തിയും ആവശ്യമാണ്. സ്ഥായീഭാവമായ അതൃപ്തി കുട്ടികളുടെ വ്യക്തിജീവിതത്തിന്റെ ഗുണനിലവാരത്തെയും സഹജീവികളുമായുള്ള ബന്ധത്തെയും തകരാറിലാക്കുന്നു.

വിജ്ഞാനം ഒരു സാമൂഹിക ഉത്പന്നമായതിനാല്‍ സാമൂഹികമായ ഇടപെടലിലൂടെ വിദ്യാര്‍ഥികളെ സ്വയം പഠനത്തിലേക്ക് എത്തിക്കുക എന്ന സാമൂഹിക നിര്‍മാണാത്മക രീതി (സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസ്റ്റ് രീതി) കുറച്ചുവര്‍ഷങ്ങളായി വമ്പിച്ച മാറ്റം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ അടച്ചിടാതെ വേഗത്തില്‍ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്താന്‍ സാമൂഹികനിര്‍മാണാത്മകത്വം (സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസം) സഹായിക്കുന്നു. ചര്‍ച്ചകളും തര്‍ക്കങ്ങളും അവരുടെ ചിന്താശക്തിയെയും ഉയര്‍ത്തുന്നു. അതോടൊപ്പം സാമൂഹിക ഇടപെടലിന്റേതായ പ്രവര്‍ത്തനം കുട്ടികളുടെ ആരോഗ്യകരമായ ക്ലാസ്മുറി പഠനത്തെ ശ്വാസംമുട്ടിക്കാതിരിക്കാനും ശ്രദ്ധവെക്കണം. എഴുത്തും വായനയും പഠിപ്പിക്കേണ്ട സമയത്ത് അത് വേണ്ടെന്ന് വെക്കരുത്. അടിസ്ഥാനഗണിതം അവരില്‍ ഉറപ്പിക്കണം. ആവശ്യത്തിനുള്ള പകര്‍ത്തിയെഴുത്തും ഗൃഹപാഠവും കൊണ്ട് അക്ഷരബോധവും വളര്‍ത്തണം.
മനഃപാഠം പഠിക്കല്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നും കവിതകളും ശ്ലോകങ്ങളും ദിവസവും കാണാതെ ചൊല്ലി ശീലിക്കുന്നവര്‍ക്ക് വാര്‍ധക്യത്തിലും ഓര്‍മശക്തി കുറയുന്നില്ലെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മസ്തിഷ്‌കവ്യായാമമെന്ന നിലയ്ക്ക് മനഃപാഠം പഠിച്ച് അതിലുള്ള പ്രാവീണ്യം തെളിയിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടേണ്ടതാണ്.
പഠനപ്രവര്‍ത്തനങ്ങളുടെ ആധിക്യം അധ്യാപകനില്‍നിന്ന് യാതൊന്നും ലഭിക്കാന്‍ ഇടയില്ലാതാക്കി അവരെ വെറും 'ഫെസിലിറ്റേറ്റര്‍മാരാക്കി' മാറ്റുന്നതും അഭിലഷണീയമായിരിക്കില്ല. അധ്യാപകന്‍ ക്ലാസ്മുറിയില്‍ പ്രസംഗിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം അദൃശ്യമായ കുറേ പാഠങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍നിന്ന് കുട്ടികള്‍ക്ക് കാലാകാലമായി ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവിതത്തോടുള്ള മനോഭാവം നിര്‍ണയിക്കുന്ന ആവേശങ്ങളും ഉത്സാഹങ്ങളും വൈകാരികതകളും തത്ത്വശാസ്ത്രങ്ങളും എല്ലാം ഇതില്‍ പെടും. അളക്കാനും തൂക്കാനും നിര്‍വചിക്കാനും കഴിയാത്ത ഈ വിദ്യാദാനം ഏതെങ്കിലും തരത്തില്‍ മുടങ്ങിപ്പോകുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും തിരിച്ചുപിടിക്കേണ്ടതാണ്. അധ്യാപകന്റെ വിജ്ഞാന-അനുഭവശേഖരങ്ങളെ വിദ്യാര്‍ഥികള്‍ക്ക് ജിജ്ഞാസയോടെ കേട്ടിരിക്കാനുള്ള സമയം 'സ്‌കൂള്‍ പിരീഡുകളില്‍' ഉണ്ടാവുകതന്നെ വേണം.

വിദ്യാഭ്യാസ ഗുണനിലവാരവും
ഭരണഘടനാ മൂല്യങ്ങളും

'വിദ്യാഭ്യാസ അവകാശനിയമം' (ആര്‍.ടി.ഇ. ആക്ട്-2009) ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്താനും ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്ത മൂല്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉയര്‍ത്തിപ്പിടിക്കാനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നുണ്ട്. സിലബസിന്റെ മികവിനോടൊപ്പം മൂല്യനിര്‍ണയസമ്പ്രദായങ്ങളും അതിന്റെ മാനദണ്ഡങ്ങളും സുപ്രധാനമാണ്. ഗംഭീരന്‍ സിലബസുണ്ടാവുകയും അത് പഠിച്ചിറങ്ങുന്നു എന്ന് പറയപ്പെടുന്ന വിദ്യാര്‍ഥികള്‍ ഒന്നും അറിയാത്തവരാകുകയും ചെയ്യുന്ന അവസ്ഥ കര്‍ശനമായി തടയുകതന്നെ വേണം.
ഭരണഘടനയുടെ ആമുഖത്തില്‍ (പ്രീയാംബിളില്‍) വിവരിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള ദര്‍ശനസംഹിതകളേക്കാള്‍ പ്രധാനമാണ് മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യം എവിടെയാണ് എത്തിച്ചേരേണ്ടത് എന്ന സ്വപ്നം വെറുമൊരു വ്യാമോഹപദ്ധതിയല്ല, ചില തത്ത്വബോധ്യങ്ങളുടെ പ്രകാശനമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയോടെ അന്തസ്സില്‍ ജീവിക്കാനുള്ള അവകാശം, ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള ഉറപ്പ്, ആരും ആരുടെയും കീഴിലല്ലാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മാര്‍ഗനിര്‍ദേശക തത്ത്വങ്ങളുടെ മുഖ്യഅജന്‍ഡകളാണ്. ജനാധിപത്യം, മതേതരത്വം എന്നിവയ്‌ക്കൊപ്പം സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നോര്‍ക്കണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭക്തിപ്രസ്ഥാനക്കാലത്ത് ഉയിര്‍കൊണ്ട ജനകീയാഭിലാഷങ്ങളുടെ പരിണതപദം കൂടിയാണ് സോഷ്യലിസം. പരിസ്ഥിതിയിലെ പച്ചപ്പുപോലെ മേല്‍പ്പറഞ്ഞ സകലകാര്യങ്ങളും തളിര്‍ത്ത് നില്‍ക്കുന്നതായിരിക്കണം പുതിയ പാഠ്യപദ്ധതി.

മാതൃഭാഷ എന്ന
മനുഷ്യാവകാശം

ആര്‍.ടി.ഇ. അടിവരയിടുന്ന മറ്റൊരുകാര്യം വിവിധ വിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കാനുള്ള കുട്ടികളുടെ അവകാശത്തെയാണ്. മനുഷ്യന്റെ ഭാഷേന്ദ്രിയത്തിന്റെ സര്‍ഗാത്മക വളര്‍ച്ച മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ എന്ന് ശാസ്ത്രവും തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആര്‍.ടി.ഇ. നിര്‍ദേശിച്ച ചുരുങ്ങിയ നിബന്ധനയായ എട്ടാംക്ലാസ് വരെയും തുടര്‍ന്ന് പത്തോ പന്ത്രണ്ടോ ക്ലാസ് വരെയും കുട്ടികളുടെ പഠനമാധ്യമം മലയാളം മാത്രമാക്കാനുള്ള നയം ഈ പാഠ്യപദ്ധതി തത്ത്വത്തില്‍ അംഗീകരിക്കണം. ഒറ്റദിവസം കൊണ്ട് കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടാനല്ല പറയുന്നത്. സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയിലൂടെ മാത്രം വിഷയങ്ങള്‍ പഠിക്കാനുള്ള അവകാശം ക്രമാനുഗതമായി ഉറപ്പുവരുത്തിക്കൊടുക്കണം. മലയാളം മീഡിയം സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഇംഗ്ലീഷ് ഒരു വിഷയമെന്ന നിലയ്ക്ക് കാര്യക്ഷമമായി പഠിപ്പിച്ച്, പഠിച്ചിറങ്ങുന്ന കുട്ടികളുടെ ഇംഗ്ലീഷ് ഗംഭീരമാക്കുകയും ചെയ്താല്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും മാതൃഭാഷാ മാധ്യമ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കപ്പെടും.

മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രവേശനപരീക്ഷയില്‍ മുന്‍ഗണനയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. പ്ലസ് ടു ക്ലാസുകളില്‍ ഇപ്പോള്‍ പഠനമാധ്യമം ഇംഗ്ലീഷാണെങ്കിലും വിദ്യാര്‍ഥികള്‍ക്ക് മലയാളത്തില്‍ പരീക്ഷ എഴുതാന്‍ നിയമസമ്മതിയുണ്ട്. 2013 മെയ് ആറാം തിയ്യതി ഇറക്കിയ ഒന്നാംഭാഷാ ഉത്തരവില്‍ ഇതിനുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യോട് നിര്‍ദേശിച്ചിരുന്നു. ഉടന്‍തന്നെ പ്ലസ് ടുവിന്റെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി. മലയാളത്തില്‍ കൊണ്ടുവരണം. ഒന്നാംഭാഷാ ഉത്തരവിന്റെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രായോഗിക നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കുകയും വേണം.
ലോകത്ത് സാമ്രാജ്യത്വ ഹാല് (കൊളോണിയല്‍ ഹാങ് ഓവര്‍) വിട്ടുമാറാത്ത ഇന്ത്യയും പാകിസ്താനുമൊഴികെ മറ്റെല്ലാ രാജ്യങ്ങളും തങ്ങളുടെ മാതൃഭാഷയിലൂടെയാണ് ഉപരിപഠനംപോലും നിര്‍വഹിക്കുന്നതെന്ന് ഇവിടെ ഓര്‍ക്കണം. തദ്ദേശീയഭാഷ പഠനമാധ്യമമായ രാഷ്ട്രങ്ങള്‍ അന്യഭാഷ പഠനമാധ്യമമായ രാഷ്ട്രങ്ങളെ സര്‍ഗാത്മകമായും സാമ്പത്തികമായും പിന്നിലാക്കുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രയോജനവാദത്തിന്റെ പേരിലായാലും തത്സ്ഥിതി നിലനിര്‍ത്തുന്നതിന്റെ പേരിലായാലും തെറ്റായ അവബോധത്തിന്റെ പേരിലായാലും ഇംഗ്ലീഷ് മീഡിയത്തിന് വേണ്ടിയുള്ള ചില വിഭാഗങ്ങളുടെ മുറവിളി പാഠ്യപദ്ധതി പരിഷ്‌കരണസമിതി ചെവിക്കൊള്ളരുത്. നിലവിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും മലയാളം മീഡിയത്തിലേക്ക് കൊണ്ടുവരിക എന്നതായിരിക്കണം വിദ്യാഭ്യാസവകുപ്പിന്റെ ദീര്‍ഘകാല ലക്ഷ്യം

ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരിക്കണം. അതില്‍ സംശയമില്ല. എന്നാല്‍, ഇക്കാര്യം മാതൃഭാഷയ്‌ക്കോ പഠനമാധ്യമം മാതൃഭാഷയില്‍ നിലനിര്‍ത്തുന്നതിനോ എതിരായ വാദമല്ല. ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടാക്കാന്‍ പഠനമാധ്യമം ഇംഗ്ലീഷാക്കുകയല്ല, നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് വേണ്ടത്. പഠനമാധ്യമം അന്യഭാഷയാക്കുകയാണെങ്കില്‍ അത് ചെലുത്തുന്ന ഘര്‍ഷണം വിഷയങ്ങളുടെ അനായാസ സ്വാംശീകരണത്തിന് കുട്ടികളില്‍ തടസ്സമുണ്ടാക്കുന്നു. മറിച്ചാണെങ്കിലോ, മാതൃഭാഷയുടെ വിദഗ്ധ പ്രയോഗത്താല്‍ വളര്‍ച്ച പ്രാപിക്കുന്ന കുട്ടികളുടെ ഭാഷേന്ദ്രിയം ഇംഗ്ലീഷും മറ്റു ഭാഷകളും എളുപ്പത്തില്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍ നല്ല വ്യുല്‍പത്തി വന്നുചേര്‍ന്ന വിദ്യാര്‍ഥിക്ക് സയന്‍സും കണക്കുമൊന്നും ഉപരിപഠനസമയത്ത് ഇംഗ്ലീഷില്‍ പഠിക്കാന്‍ പ്രയാസവുമുണ്ടാകില്ല.

ഇന്ന് ഇംഗ്ലീഷ് മീഡിയം പഠിച്ച് പുറത്തിറങ്ങുന്ന മിക്കകുട്ടികള്‍ക്കും ഒരു ഖണ്ഡിക തെറ്റില്ലാത്ത ഇംഗ്ലീഷില്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും മാത്തമാറ്റിക്‌സുമെല്ലാം അധ്യാപകര്‍ കുട്ടികള്‍ക്ക് മലയാളത്തിലാണ് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നത്. പിന്നെ അക്കാര്യം വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് വാചകങ്ങളില്‍ കരണ്ടെടുത്ത് ഉത്തരക്കടലാസുകളില്‍ ഛര്‍ദിക്കുകയാണ് പതിവ്. സമയത്തിന്റെയും ഊര്‍ജത്തിന്റെയും സുഗമമായ ചിന്താപ്രവാഹത്തിന്റെയും കനത്ത പാഴാക്കലാണ് ഈ ഏര്‍പ്പാട്.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യാസ് റിപ്പോര്‍ട്ട് ഓണ്‍ വാല്യൂ ബേസ്ഡ് എജ്യുക്കേഷനും എന്‍.സി.എഫിന്റെ എജ്യുക്കേഷന്‍ ഫോര്‍ പീസും മൂല്യവിദ്യാഭ്യാസത്തിന്റെ സംസ്ഥാപനത്തെക്കുറിച്ച് വളരെ വേവലാതിപ്പെടുന്നുണ്ട്. എജ്യുക്കേഷന്‍ ഫോര്‍ വാല്യൂസ് ഇന്‍ സ്‌കൂള്‍സ്- എ ഫ്രേം വര്‍ക്ക് എന്ന രേഖ കുട്ടികളില്‍ സംഭവിക്കുന്ന മൂല്യശോഷണത്തെ അക്കമിട്ട് നിരത്തിക്കൊണ്ട് വെറും വസ്തുതാപഠനത്തോടുള്ള അമിതാഭിമുഖ്യത്തിന്റെ ദുരന്തഫലങ്ങളെ സൂചിപ്പിക്കുന്നു.

സ്‌നേഹവും സമാധാനവും ശാന്തിയും സമൂഹത്തില്‍ പുലരാന്‍ അവശ്യം ആവശ്യമായ മൂല്യതത്ത്വങ്ങളിലേക്ക് കുട്ടികള്‍ ഉണരണമെങ്കില്‍ ഇന്നത്തെ പാഠ്യഭാഗങ്ങളില്‍ നിന്ന് വിഭിന്നമായൊരു വിദ്യോദയസാധന സ്‌കൂളുകളില്‍ വേണ്ടിവരും. അതിനെയാണ് സൗന്ദര്യാത്മകവിദ്യാഭ്യാസം എന്ന നാമത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണസമിതിക്കുവേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

ബുദ്ധിപരവും വൈകാരികവുമായ മേഖലകള്‍ തമ്മിലുള്ള സമന്വയമാണ് മൂല്യങ്ങളില്‍ കലാശിക്കുന്നതെങ്കില്‍ സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങളിലൂടെയാണ് ആ പ്രക്രിയ സാക്ഷാത്കാരത്തിലെത്തുന്നത്. കലയും സാഹിത്യവും ആസ്വദിക്കാനുള്ള ശേഷി വളര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിരിക്കണം വിദ്യാഭ്യാസം. ബുദ്ധിപരമായ ശേഷിയോടൊപ്പം സൗന്ദര്യാസ്വാദനശേഷിയും വികസിക്കണമെങ്കില്‍ സാഹിത്യപഠനം നിര്‍ബന്ധമായി വേണം. സാഹിത്യപഠനം എന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസമാണ്.

അത് വൈകാരിക വിദ്യാഭ്യാസം കൂടിയാണ് (എഫക്റ്റിവിറ്റി). ആസ്വാദനശേഷി വര്‍ധിപ്പിക്കുന്ന തരത്തില്‍ മാതൃഭാഷയിലൂടെയുള്ള ശരിയായ സാഹിത്യപഠനം ഒരേസമയം മൂല്യപരവും സൗന്ദര്യാത്മകവുമായ അവബോധം വിദ്യാര്‍ഥിക്ക് നല്‍കുന്നു. അതിനാല്‍ എല്ലാ ക്ലാസുകളിലും മാതൃഭാഷയും മാതൃഭാഷാസാഹിത്യവും നിര്‍ബന്ധ പഠനവിഷയമാക്കണം.

പല വികസിതരാജ്യങ്ങളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍കൂടി സാഹിത്യ-കലാപഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ആരോഗ്യനികേതനം ആത്മാവില്‍ അലിയിച്ച ഒരു ഡോക്ടര്‍ അക്ഷരവിരോധിയായ മറ്റൊരുവനില്‍ നിന്ന് താരതമ്യങ്ങളില്ലാത്തവിധം വ്യത്യസ്തനായിരിക്കും. ഏത് പ്രൊഫഷണല്‍ മിടുക്കും പ്രവര്‍ത്തനക്ഷമമാകേണ്ടത് സമൂഹത്തിലായതിനാല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സഹജീവിയോടുള്ള മനോഭാവം നിര്‍ണായകമാകുകയും അത് നിര്‍ണയിക്കാനുള്ള ഉപാധിയെന്ന നിലയ്ക്ക് സാഹിത്യത്തിലൂടെയുള്ള സൗന്ദര്യാത്മകവിദ്യാഭ്യാസം അതിപ്രധാനമാകുകയും ചെയ്യുന്നു.


ജീവലോകമാണ് പ്രാഥമികം

എത്രയധികം ആധുനികമായ മാധ്യമങ്ങളും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാലും അതിനെല്ലാം പുറത്തുള്ള യഥാര്‍ഥലോകമാണ് (അതിനെ ജീവലോകം- ലൈഫ് വേള്‍ഡ് എന്ന് വിളിക്കാം) പ്രാഥമികവും പ്രധാനവുമെന്ന കാര്യം മറന്നുപോകരുത്. പഞ്ചേന്ദ്രിയങ്ങളെല്ലാം അറിവിന്റെ സ്രോതസ്സുകളാണ്. അവയെല്ലാം ഉണര്‍ന്നിരിക്കുന്നത് ജീവലോകത്താണ്. അതിനാല്‍ത്തന്നെ വിദ്യാര്‍ഥിയെ യഥാര്‍ഥജീവലോകവുമായി നിരന്തരം ബന്ധിപ്പിച്ചുനിര്‍ത്താനും അതുമായുള്ള ബന്ധത്തിന്റെ നിലവാരം പരിശോധിക്കുന്നത് മൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കാനും ശ്രമിക്കേണ്ടതാണ്. കമ്പ്യൂട്ടറിനകത്തെ വെര്‍ച്വല്‍ ലോകത്ത് ഉള്ള കാര്യങ്ങള്‍ യഥാര്‍ഥലോകമല്ല, അതിന്റെ ഇമേജുകള്‍ മാത്രമാണ് എന്ന് വിദ്യാര്‍ഥിയെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. യഥാര്‍ഥലോകത്ത് യഥാര്‍ഥത്തിലുള്ള സഹജീവീവിനിമയങ്ങളുടെ, സാമൂഹികബന്ധങ്ങളുടെ, പ്രാഥമികത്വം ഉറപ്പിക്കേണ്ടതുമുണ്ട്.ലൈഫ് വേള്‍ഡുമായുള്ള ബന്ധക്കുറവ് കുട്ടികളില്‍ ഒരുതരം വസ്തുരതി ഉത്പാദിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ജീവപ്രകൃതിയോട് മനുഷ്യനുള്ള നൈസര്‍ഗികമായ അടുപ്പം (ബയോഫീലിയ) കൂടി അവരില്‍ പലപ്പോഴും നശിച്ചുപോകുന്നു. വികസിതരാജ്യങ്ങളിലെ കൗമാരക്കാര്‍ രാപകല്‍ മൊബൈല്‍ഫോണിലെ വെര്‍ച്വല്‍ ലോകത്ത് മുഴുകി സഹപാഠികളെയോ അയല്‍ക്കാരെയോ എന്തിന്, സഹോദരനെയോ സഹോദരിയെയോ പോലും തിരിഞ്ഞുനോക്കാത്തത് ലൈഫ് വേള്‍ഡ് നഷ്ടത്തിന്റെ ഗുരുതരാവസ്ഥ തന്നെയാണ്.

എന്‍.സി.എഫില്‍ പറഞ്ഞപോല വൃക്ഷങ്ങളും സസ്യങ്ങളും മൃഗങ്ങളും പറവകളും കീടങ്ങളുമെല്ലാമടങ്ങുന്ന ജീവലോകത്തിന്റേതായ ജൈവവൈവിധ്യത്തോട് (ബയോഡൈവേഴ്‌സിറ്റിയോട്) കുട്ടികളില്‍ സ്‌നേഹവും ആദരവും പരിഗണനയും സൃഷ്ടിക്കണമെങ്കില്‍ അവരില്‍ ലൈഫ് വേള്‍ഡ് ബന്ധം ഉറപ്പിക്കുകതന്നെ വേണം.


മൂന്നാംലോക പരിപ്രേക്ഷ്യം

തീര്‍ത്തും വ്യക്തിവത്കരണത്തിന് വിധേയമായി സാമൂഹികമൂല്യങ്ങള്‍ പലതും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാശ്ചാത്യസമൂഹങ്ങള്‍. എന്നാല്‍, ഇപ്പോഴും സാമൂഹികബന്ധങ്ങളും മനുഷ്യ-പ്രകൃതി ബന്ധവും നിലനില്ക്കുന്ന ഇടമാണ് മൂന്നാംലോക സമൂഹങ്ങള്‍. ആ സാമൂഹികതയില്‍നിന്ന് വിദ്യാര്‍ഥിയെ പറിച്ചെടുത്ത് കേവലം കമ്പനി എക്‌സിക്യൂട്ടീവുകളാക്കി മാറ്റുക എന്നതായിരിക്കരുത് നമ്മുടെ വിദ്യാഭ്യാസത്തിലെ ആധുനികീകരണം. പരമ്പരാഗതമായ സമൂഹരൂപങ്ങളില്‍ നിലനിന്ന സാമൂഹികബോധത്തെ നമ്മുടെ രാഷ്ട്രം വിഭാവനംചെയ്യുന്ന മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങളായി പരിവര്‍ത്തനംചെയ്ത് വികസിപ്പിക്കുകയാണ്‌വേണ്ടത്. ആധുനികീകരിക്കുക എന്നാല്‍, പ്രാദേശിക മുദ്രകളെയും സവിശേഷതകളെയും അവഗണിക്കലാണ് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. പ്രാദേശികതയുടെ സാംസ്‌കാരികവും ചരിത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളെ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് നാം ശരിയായ രീതിയില്‍ ലോകമാനവികതയ്ക്ക് സംഭാവന ചെയ്യുന്നത്. പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി ഘട്ടങ്ങളിലെല്ലാം പഠനം ആരംഭിക്കേണ്ടത് മുമ്പിലുള്ള ലോകത്തോടും സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ബന്ധത്തിലൂടെയാണ്. സാംസ്‌കാരികവും പാരിസ്ഥിതികവും ബോധപരവുമായി തനിമ ഉത്പാദിപ്പിക്കുന്നതായിരിക്കണം പാഠ്യപദ്ധതി.

വിജ്ഞാനശാഖകള്‍ തമ്മിലുള്ള വ്യത്യാസം

പ്രകൃതിശാസ്ത്രം (നാച്വറല്‍ സയന്‍സ്), സാമൂഹികശാസ്ത്രം (സോഷ്യല്‍ സയന്‍സ്), മാനവികതാപഠനങ്ങള്‍ (ഹ്യുമാനിറ്റീസ്) എന്നിവ മൂന്നും പരസ്​പരം വ്യത്യസ്തമായ സമീപനങ്ങളാണ് ആവശ്യപ്പെടുന്നത്. പാഠ്യപദ്ധതിയും പഠനരീതിയും രൂപവത്കരിക്കുമ്പോള്‍ ഈ വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. വിവരം (ഇന്‍ഫര്‍മേഷന്‍), വിജ്ഞാനം (നോളജ്), അവബോധം (എവേര്‍നസ്) എന്നിവ തമ്മിലുള്ള അനുപാതവും ഇവയില്‍ വ്യത്യസ്തമാണ്. ജീവനില്ലാത്ത പ്രകൃതിവസ്തുക്കളോട് ഇടപെടുന്നതുപോലെയല്ല, സമൂഹത്തിലെ ഇതരമനുഷ്യരോട് ഇടപെടുന്നത്. അതുപോലെയല്ല ഇന്ദ്രിയാനുഭവപരവും ആത്മബോധത്തെതന്നെ സ്​പര്‍ശിക്കുന്നതുമായ സാഹിത്യപരവും കലാപരവുമായ തലങ്ങളെ നോക്കിക്കാണേണ്ടത്.

വിവരം സ്വയംപൂര്‍ണമല്ല, അതത് വിജ്ഞാനവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് അത് അര്‍ഥം നേടുന്നത്. അടിസ്ഥാനപരമായ സങ്കല്പനങ്ങളിലാണ് ഓരോ വിജ്ഞാനവ്യവസ്ഥയും നിലനില്ക്കുന്നത്. സങ്കല്പനങ്ങളുള്‍പ്പെടുന്ന വിജ്ഞാനവ്യവസ്ഥയെ ആന്തരികവത്കരിക്കുമ്പോഴാണ് അവബോധമായി മാറുന്നത്.

അധ്യാപക, വിദ്യാര്‍ഥി ബന്ധത്തിലും ഈ വ്യത്യാസം പ്രതിഫലിക്കേണ്ടതുണ്ട്. കേവലം വിവരങ്ങള്‍ കൈമാറുന്നതും സങ്കല്പനപരമായ വിജ്ഞാനവ്യവസ്ഥ വിദ്യാര്‍ഥിയുമായി പങ്കുവെക്കുന്നതും അവബോധപരമായ തലത്തില്‍ വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. കേവലം വിവരങ്ങള്‍ കൈമാറുന്നതിനുപരി സങ്കല്പനപരമായ വിജ്ഞാനവ്യവസ്ഥ വിദ്യാര്‍ഥിയുമായി പങ്കുവെക്കുകയും അവബോധപരമായ തലത്തില്‍ തങ്ങളുടെ ശിഷ്യന്മാരുമായി ബന്ധം സ്ഥാപിക്കുകയും അധ്യാപകന്‍ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകന്‍ കേവലം 'ഫെസിലിറ്റേറ്റര്‍' ആയാല്‍ പോര, അളവുകളെ അതിവര്‍ത്തിക്കുന്ന ജ്ഞാനവ്യക്തിത്വപ്രഭാവമാകണം.

സമൂഹനിരപേക്ഷവും മനുഷ്യനിരപേക്ഷവുമായ ശുദ്ധശാസ്ത്രത്തെ സങ്കല്പിക്കുന്നതുതന്നെ ശാസ്ത്രവിരുദ്ധമായിരിക്കും. കാരണം, മനുഷ്യനെന്ന ഗ്രഹണകേന്ദ്രത്തെ അടിസ്ഥാനപ്പെടുത്തിയാണല്ലോ ശാസ്ത്രതത്ത്വങ്ങളുടെ മുഴുവന്‍ രൂപവത്കരണവും. എന്നാല്‍, കാലത്തിന്റെ അധികാരഘടനകളെ സേവിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും നില്‍ക്കുന്ന ശാസ്ത്രത്തെക്കുറിച്ച് പറയാന്‍ കഴിയും. അധികാരവിമുക്തമാകുമ്പോഴാണ് ശാസ്ത്രം പക്ഷേ, സത്യാന്വേഷണ വ്യഗ്രമാകുന്നതെന്ന് മാത്രം. ടോളമിയെ ഉപേക്ഷിച്ച് കോപ്പര്‍നിക്കസ്സിലൂടെ ശാസ്ത്രം അധികാരവിമുക്തമായപ്പോഴാണ് ഭൂമിയെ മനുഷ്യന് സത്യത്തിലേക്ക് ഉരുണ്ടുകിട്ടിയത്. അന്നത്തെകാലത്ത് ശാസ്ത്രത്തെ കൂച്ചുവിലങ്ങിടുന്ന അധികാരകേന്ദ്രങ്ങള്‍ കൂടുതലും മതസ്ഥാപനങ്ങളുടേതായിരുണെങ്കില്‍ ഇന്നത് കൂടുതലും നവമുതലാളിത്ത കോര്‍പ്പറേറ്റുകളുടേതാണ്.

ശാസ്ത്രത്തെയും അതില്‍നിന്ന് നിഷ്പന്നമാകുന്ന ടെക്‌നോളജിയെയുമെല്ലാം സ്വന്തം സാമ്പത്തികതാത്പര്യ പൂരണത്തിനായി ആ അധികാരശക്തികള്‍ മാറ്റുകയും മറിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി നമുക്ക് കാണാന്‍കഴിയുന്നത് വ്യത്യസ്ത സ്ഥാപനങ്ങളില്‍നിന്ന് വരുന്ന ശാസ്ത്രഗവേഷണ റിപ്പോര്‍ട്ടുകള്‍തന്നെ. മൊബൈല്‍ ഫോണിന്റെ ഉപയോഗം മസ്തിഷ്‌കത്തിന് ക്ഷതം വരുത്തുമെന്ന നിഗമനം ഒരു റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍, താമസിയാതെ തന്നെ ഫോണ്‍ റേഡിയേഷന്‍ അല്‍ഷിമേഴ്‌സ് രോഗം തടയാനാണ് സഹായിക്കുകയെന്ന കണ്ടുപിടിത്തം ഫോണ്‍ കമ്പനികളുടെ ഗവേഷണസ്ഥാപനങ്ങള്‍ നടത്തുന്നതായിരിക്കും. വെളിച്ചെണ്ണയും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുണ്ടായ വിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ലല്ലോ. സമ്പത്തിന്റെയും അധികാരത്തിന്റെയും താത്പര്യങ്ങള്‍ ശാസ്ത്രനിഗമനങ്ങളില്‍ കൈകടത്തുന്നതിന്റെ ലക്ഷണങ്ങളായി ഇവയെ കാണാം.

മതാധികാരകേന്ദ്രങ്ങളെയും നവമുതലാളിത്ത സ്ഥാപനങ്ങളെയും പോലെതന്നെ ശാസ്ത്രതുറസ്സിന്റെ മാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുന്ന ശക്തിയാണ് യാന്ത്രികഭൗതികവാദവും. പ്രപഞ്ചവിജ്ഞാനീയ മണ്ഡലത്തിലും മറ്റും മനുഷ്യന്റെ മൂല്യാധിഷ്ഠിത ഭാവന തേടിക്കൊണ്ടിരിക്കുന്ന മനോഹര സാധ്യതകളെയെല്ലാം മുന്‍കൂര്‍ റദ്ദ് ചെയ്യാന്‍ ചില ശാസ്ത്രജ്ഞന്മാരുടെ 'കോക്കസ്സുകളുടെ' വാശി കാരണമാകുന്നുണ്ട്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് പിറകിലുള്ള ഏത് അര്‍ഥസാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തെയും അന്ധവിശ്വാസത്തിലേക്കുള്ള നീക്കമായി മുദ്രകുത്തി തടയുകയാണ് ഇവര്‍ ചെയ്യുന്നത്.

മതാധികാരകേന്ദ്രങ്ങള്‍, നവമുതലാളിത്തശക്തികള്‍, യാന്ത്രികഭൗതികവാദ വാശികള്‍ - ഇവ മൂന്നുമാണ് ശാസ്ത്രത്തിന്റെ സത്യാന്വേഷണ പന്ഥാവില്‍ ഇന്ന് കവച്ചുവെക്കേണ്ട ചതുപ്പുനിലങ്ങള്‍. ആ ഭഗീരഥപ്രയത്‌നത്തിനുള്ള ശേഷിയും ആത്മവീര്യവും വീക്ഷണതുറസ്സും കുട്ടികളില്‍ഉണ്ടാക്കിയെടുക്കലാണ് അധികാരവിമുക്ത ശാസ്ത്രപഠനത്തിന്റെ ഉദ്ദേശ്യം.


ലക്ഷ്യം

ഏതെങ്കിലും പ്രത്യേക മേഖലയിലെ ആളുകളെ സൃഷ്ടിക്കല്‍ മാത്രമല്ല, പൊതുജീവിതത്തിന്റെ എല്ലാ മേഖലയിലും ഉള്ള ആളുകളെ സൃഷ്ടിക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും മാത്രമല്ല, പ്യൂര്‍ സയന്‍സ് രംഗത്തെ സയന്റിസ്റ്റുകള്‍, മറ്റ് വിഭാഗങ്ങളിലുള്ള വിദഗ്ധര്‍, ജനനേതാക്കള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരെയെല്ലാം സൃഷ്ടിക്കുന്നതിന് പര്യാപ്തമാകണം വിദ്യാഭ്യാസം, അതിനുതകുന്ന സമഗ്രമായ അടിത്തറ പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി മേഖലകളിലുണ്ടാകണം.

യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി പരിസ്ഥിതിയിലും ഭാഷകളുടെ എണ്ണത്തിലും വൈവിധ്യം പുലര്‍ത്തുന്നതാണ് മൂന്നാംലോക രാജ്യങ്ങള്‍. ഒരു കാലഘട്ടത്തില്‍ അധിനിവേശത്തിന് വിധേയമായ സമൂഹമെന്ന നിലയില്‍ ഈ വൈവിധ്യം നമുക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ തന്നെ പരിസ്ഥിതി സംരക്ഷണവും ഭാഷാസംരക്ഷണവും തമ്മിലുള്ള ബന്ധം എടുത്തുപറയുന്നുണ്ട്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ പ്രീ-പ്രൈമറി ഘട്ടത്തിലെങ്കിലും അവരുടെ മാതൃഭാഷയില്‍ പഠിക്കാന്‍ അനുവദിക്കണം. സാധ്യമാകുന്നിടത്തോളം ഇത് വികസിപ്പിക്കണം.


പ്രാദേശിക ഭാഷ, മാനകഭാഷ

പ്രാദേശികഭാഷയും മാനകഭാഷയും തമ്മിലുള്ള വ്യത്യാസത്തെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങളില്‍ പ്രാദേശിക വൈവിധ്യത്തെ ആവുന്നിടത്തോളം നിലനിര്‍ത്തുന്നതും ശാസ്ത്രപഠനത്തിനും മറ്റുമുള്ള മാധ്യമമെന്ന നിലയില്‍ വരുമ്പോള്‍ മാനകഭാഷയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് നല്ലത്.


ആണ്‍-പെണ്‍ സഹവിദ്യാഭ്യാസം

പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം രൂപപ്പെടണമെങ്കില്‍ അവര്‍ ഒരുമിച്ച് ക്ലാസിലിരുന്ന് പഠിക്കുന്ന സാഹചര്യമുണ്ടാകണം. തന്നെപ്പോലെ വ്യക്തിത്വമുള്ളവളാണ് പെണ്‍കുട്ടിയെന്ന് ഒരു ആണ്‍കുട്ടി മനസ്സിലാക്കുന്നത് ഈ ഘട്ടത്തിലാണ്. ഈ ബന്ധം വളരുന്നില്ലെങ്കില്‍ കേവലം ഒരു വസ്തുമാത്രമായി അവളെ കാണുന്ന സമീപനമാണ് രൂപപ്പെടുക. സ്ത്രീപീഡനം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് സഹവിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിനുള്ള ശ്രമമുണ്ടാകണം.

ഭാഷാപഠനം

പ്രാദേശിക ഭാഷാഭേദങ്ങള്‍ ഭാഷയുടെ നിലനില്പിന്റെ രീതിയാണ്. വാമൊഴി രൂപത്തില്‍ നിലനില്ക്കുന്നത് പ്രാദേശിക ഭാഷയാണ്. എന്നാല്‍, വരമൊഴിക്ക് മാനകസ്വഭാവമുണ്ട്. അച്ചടി ഭാഷയെ മാനകീകരിച്ചിട്ടുമുണ്ട്. ക്ലാസ് മുറികളില്‍ കുട്ടികളെ അവരവരുടെ പ്രാദേശിക ഭാഷാഭേദങ്ങളില്‍ ആശയപ്രകാശനം നടത്താന്‍ അനുവദിക്കണം. അതേസമയം, മാനകഭാഷ പരിചയപ്പെടുത്തുകയും വേണം. ആ ഘട്ടത്തില്‍ അക്ഷരത്തെറ്റുകളും ശരിപ്പെടുത്തിക്കൊടുക്കാവുന്നതാണ്. തെറ്റുകൂടാതെ മാതൃഭാഷ എഴുതാനുള്ള പരിശീലനം പ്രാഥമികഘട്ടത്തിലുണ്ടാകേണ്ടതുണ്ട്. ഇംഗ്ലീഷിന്റെയും ഹിന്ദി, അറബി, സംസ്‌കൃതം തുടങ്ങിയ മറ്റ് ഭാഷകളുടെയും പഠനത്തില്‍ ഈ പരിശീലനം ഉചിതഘട്ടങ്ങളില്‍ ആവശ്യമാണ്.

ഭാഷയുടെ വ്യാകരണം പ്രയോഗത്തിലാണ് നിലനില്ക്കുന്നത്. മാതൃഭാഷ സംസാരിക്കുന്ന കുട്ടി സ്വാഭാവികമായി ആ വ്യാകരണം താനറിയാതെ സ്വാംശീകരിക്കുന്നുണ്ട്. എഴുത്തിന്റെ വ്യാകരണം എഴുതിത്തന്നെ പരിശീലിക്കേണ്ടതുണ്ട്. വാക്യഘടന ഈ ഘട്ടത്തില്‍ തിരുത്തിക്കൊടുക്കാവുന്നതാണ്. വ്യാകരണം പ്രത്യേകം പഠിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അത് പ്രയോഗത്തിന് ഊന്നല്‍ കൊടുത്തുവേണം പഠിപ്പിക്കാന്‍.


ഉപകരണ വാദത്തിനപ്പുറം

ഭാഷ കേവലം ഒരു ഉപകരണമല്ല. അതുകൊണ്ടുതന്നെ ഭാഷയുടെ സാമൂഹികവും സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങള്‍ ഭാഷാപഠനത്തില്‍ പരിഗണിക്കേണ്ടതുണ്ട്. വിജ്ഞാനഭാഷയെന്ന നിലയില്‍ ഭാഷയുടെ സങ്കല്പനശേഷി വിദ്യാര്‍ഥിയില്‍ വളര്‍ത്തണം. അതോടൊപ്പം ഭാഷയുടെ വൈകാരികശേഷിയെ പ്രതിഫലിപ്പിക്കുന്ന പാഠങ്ങള്‍ ഭാഷാപഠനത്തിന്റെ ഏറ്റവുംപ്രധാന ഭാഗമായിരിക്കുകയും വേണം. ഭാഷയ്ക്ക് പൊതുവേ മൂന്ന് തലങ്ങളുണ്ടെന്ന് പറയാവുന്നതാണ്. ഒന്ന്: വിവരവിനിമയതലം. രണ്ട്: ആശയവിനിമയതലം, മൂന്ന്: അനുഭവവിനിമയതലം. ശാസ്ത്രവിഷയങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ ഭാഷ ഒട്ടുമുക്കാലും വിവരവിനിമയതലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അമൂര്‍ത്ത സങ്കല്പനങ്ങളിലേക്കും പരികല്പനകളിലേക്കും (ഹൈപ്പോതിസീസുകളിലേക്കും) ശാസ്ത്രം കടക്കുമ്പോള്‍ ഭാഷയ്ക്ക് ആശയവിനിമയതലം കൂടി കൈവരുന്നു. തത്ത്വശാസ്ത്രം, പ്രത്യയശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളിലെ ഭാഷ പൂര്‍ണമായും ആശയവിനിമയതലത്തിലുള്ളതാണ്. വിവരവിനിമയത്തിന്റെയും ആശയവിനിമയത്തിന്റെയും വള്ളികള്‍ പടരുമെങ്കിലും സാഹിത്യകൃതികളില്‍ സവിശേഷം പൂക്കുന്ന ഭാഷ അനുഭവവിനിമയത്തിന്റേതാണ്.

നാച്വറല്‍ സയന്‍സിന്റെയും സോഷ്യല്‍ സയന്‍സിന്റെയും ക്ലാസ്സുകളില്‍ വിവരവിനിമയ ഭാഷ സ്വാഭാവികമായി പരിശീലിക്കപ്പെടുന്നതിനാല്‍ 'ലാംഗ്വേജ് ടീച്ചിങ്ങില്‍' ഊന്നല്‍ നല്‍കേണ്ടത് ഭാഷയുടെ ആശയവിനിമയതലത്തിനും അനുഭവവിനിമയതലത്തിനുമാണ്. ആധാര്‍ കാര്‍ഡിനുള്ള അപേക്ഷയോ ബാങ്ക് വായ്പയ്ക്കുള്ള അപേക്ഷയോ തയ്യാറാക്കാനുള്ള ഭാഷ, ഭാഷാധ്യാപനക്ലാസില്‍ (ലാംഗ്വേജ് ടീച്ചിങ് ക്ലാസില്‍) പഠിപ്പിക്കേണ്ടതില്ല. ഇരുപത്തഞ്ച് ശതമാനത്തോളം ആശയവിനിമയതലത്തെ കൈകാര്യം ചെയ്യുന്ന തത്ത്വചിന്താപരമായ ലേഖനങ്ങളും എഴുപത്തിയഞ്ച് ശതമാനത്തോളം അനുഭവവിനിമയതലത്തെ കൈകാര്യംചെയ്യുന്ന സാഹിത്യകൃതികളുമാണ് ഭാഷാധ്യാപനക്ലാസുകളില്‍ പഠിപ്പിക്കേണ്ടത്.

മസ്തിഷ്‌ക-ഹൃദയ സംലയനവും മൂല്യസംസ്ഥാപനവും ഈ പാഠ്യപദ്ധതീ നിര്‍ദേശത്തിന്റെ സുപ്രധാന ഊന്നല്‍തലങ്ങളാണല്ലോ. സൗന്ദര്യാത്മക വിദ്യാഭ്യാസത്തിലൂടെയാണ് ആ ലക്ഷ്യം നിറവേറേണ്ടത് എന്നതിനാലാണ് സാഹിത്യപഠനം ഭാഷാധ്യാപനത്തിന്റെ ആത്മാവായി മാറുന്നത്.

യാഥാസ്ഥിതികവും യാന്ത്രികവുമായ സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച് പുനഃസംഘാടനം ചെയ്‌തെടുത്താലേ സാഹിത്യപഠനം സൗന്ദര്യാത്മക വിദ്യാഭ്യാസമായി മാറുകയുള്ളൂ. സാഹിത്യകൃതികളിലെ വിവരങ്ങള്‍ (ഇന്‍ഫൊര്‍മേഷന്‍) ഉത്തരക്കടലാസില്‍ എഴുതിവെപ്പിക്കാനുള്ള പഠനമല്ല, സാഹിത്യസൃഷ്ടികളുടെ മണത്താലും ഗുണത്താലും സന്ദേശത്താലും വിദ്യാര്‍ഥികളെ ഇളക്കിമറിക്കുന്ന പഠനമാണ് വേണ്ടത്. ഇതില്‍നിന്ന് ഉരുവാകുന്ന സൗന്ദര്യാസ്വാദനശേഷി അവനെ - അവളെ സംവേദനക്ഷമതയുള്ളവരും പരഹൃദയജ്ഞാനികളും ജീവിതസ്‌നേഹികളുമാക്കുന്നു. പഠനത്തിനുള്ള സാഹിത്യകൃതികളുടെ തിരഞ്ഞെടുപ്പിലും സൂക്ഷ്മതപുലര്‍ത്തേണ്ടി വരുമെന്ന്മാത്രം. ഏതായാലും ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവ് ആര് എന്ന ചോദ്യത്തിന് തുഞ്ചന്‍ നമ്പ്യാര്‍, കുഞ്ചന്‍ നമ്പ്യാര്‍, കുഞ്ചൂട്ടന്‍ നമ്പ്യാര്‍, ഉണ്ണായി നമ്പ്യാര്‍ എന്നീ ഉത്തരങ്ങള്‍ നല്‍കി ശരിയായത് അടയാളപ്പെടുത്താന്‍ പറയലായിരിക്കരുത് സാഹിത്യപഠനം.

2 അഭിപ്രായങ്ങൾ:

  1. മിശ്രവിദ്യാഭ്യാസ സമ്പ്രദായം -ആണും പെണ്ണും ഒരുമിച്ചു പഠിക്കുന്ന വിദ്യാഭ്യാസ രീതി ഇല്ലാത്ത നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട് .ഇങ്ങനെ ഒരു വിദ്യാഭ്യാസ രീതി ഇനി നമുക്ക് ആവശ്യമുണ്ടോ ?ഒന്നിച്ചിരുന്നു പഠിക്കാത്ത ,പഠിപ്പിക്കാത്ത വിദ്യാഭ്യാസ രീതി കേരളത്തില്‍ ഇപ്പോഴും തുടരുന്നത് എന്തിനു വേണ്ടിയാണെന്ന് വിദ്യാഭ്യാസ മേഖലയിലെ പലര്‍ക്കും അറിയില്ല . പണ്ട് സായിപ്പു തുടങ്ങിയ രീതികളെ അതെ പടി നിലനിര്‍ത്തി കാലം കഴിക്കുന്നു .ബ്രിട്ടീഷുകാര്‍ അവരുടെ ആവശ്യത്തിനുതകുന്ന ജീവനക്കാരെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ ആവിഷ്‌കരിച്ചത്. അവര്‍ പോയിട്ടും തുടരുന്നതും അതുതന്നെ.ഒന്നാം തരം മുതല്‍ ഒന്നിച്ച് പഠിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഇടയില്‍ രൂപംകൊള്ളുന്ന ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് എന്തിനാണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തടസം നില്‍ക്കുന്നത്? .ലിംഗപരമായ വ്യത്യാസം മനസിലാക്കിതന്നെ പരസ്പരം ഇടപഴകാനും, സഹകരിക്കാനും, പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയാകാനും ഇവര്‍ക്ക് കഴിയും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര ധ്രുവങ്ങളില്‍ അല്ല മറിച്ച് പരസ്പരപൂരകങ്ങളായി ജീവിക്കട്ടെ .

    മറുപടിഇല്ലാതാക്കൂ
  2. ഇംഗ്ലീഷ് മീഡിയം നിരോധിക്കുക
    ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്.

    ഇംഗ്ലീഷ് ഭാഷാപഠനം- ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാന്‍ ,തെറ്റുകൂടാതെ എഴുതാന്‍ വായിക്കാന്‍ പഠിക്കുക എന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത് .അതായതു ഇംഗ്ലീഷ് ഭാഷയില്‍ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ വായിച്ചു മനസിലാക്കാന്‍ കഴിയുക .ലളിതമായി പറയാന്‍ കഴിയുക .ആശയം മനസിലാക്കി ഇംഗ്ലീഷില്‍ തന്നെ എഴുതാന്‍ കഴിയുക .ചുരുക്കി പറഞ്ഞാല്‍ ആശയം ഗ്രഹിക്കുക എന്നത് മാത്രമാണ് .

    ഇംഗീഷ് മാധ്യമ വിദ്യാഭ്യാസം:- ഇംഗ്ലീഷ് ഭാഷ ഒരു പഠന മാധ്യമമായി ഉള്ള പഠനം .ഇവിടെ എല്ലാ ഭാഷയിതര -ശാസ്ത്ര -മാനവിക വിഷയങ്ങളും ഇംഗ്ലീഷ് ഭാഷയിലൂടെ പഠിക്കുന്നു .പഠനവും പരീക്ഷയും മൂല്യനിര്‍ണ്ണയവും എല്ലാം ഇംഗ്ലീഷ് ഭാഷയില്‍ .

    മാതൃഭാഷയിലൂടെയുള്ള ബോധനമാണ് ഉത്തമം എന്ന് ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വമാണ്. സമൂഹത്തിന്‍റെ വൈജ്ഞാനിക വളര്‍ച്ചക്ക് മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് സംശയമൊന്നുമില്ല.

    ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം. ഇന്ത്യയിലെ ജനതകളുടെ സര്‍ഗ്ഗശേഷി നശിപ്പിക്കുന്ന ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനം ഒഴിവാക്കുക.

    പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക

    ഇംഗ്ലീഷ് മീഡിയം നിരോധിക്കുക.എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.