2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

മലയാളം എന്ന വികാരം


നവംബറിന്റെ വരവ് മലയാളത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. കേരളപ്പിറവി ആഘോഷവും മാതൃഭാഷാവാരാചരണവും ഭരണഭാഷ മലയാളമാക്കുന്നതിനെക്കുറിച്ചുള്ള ശില്പശാലകളും പ്രതിജ്ഞയെടുക്കലുകളുമായി നവംബറിന്റെ ആദ്യവാരം മാതൃഭാഷാസ്‌നേഹത്താല്‍ നിര്‍ഭരമാകും. അതുകഴിഞ്ഞാല്‍ എല്ലാം പഴയപടിയാവുന്നതാണ് കാലാകാലങ്ങളായുള്ള അനുഭവം. എന്നാല്‍, വ്യത്യസ്തമാണ് ഈ വര്‍ഷം. മലയാള സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനവും രണ്ടുകോടിരൂപ ചെലവിട്ട് വിശ്വമലയാളമഹോത്സവം നടത്താനുള്ള തീരുമാനവും മാതൃഭാഷാ സ്‌നേഹികളില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വാഗ്ദാനങ്ങളില്‍ നിന്ന് പ്രായോഗികതലത്തിലെത്തി എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേട്ടം. എന്നാല്‍, മാതൃഭാഷയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ കാണിക്കുന്ന ശുഷ്‌കാന്തി താഴേത്തട്ടുകളില്‍ കാണുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുന്നതിന് മുഖ്യമന്ത്രി പലതവണ ഉത്തരവിട്ടിട്ടും വിദ്യാഭ്യാസ വകുപ്പില്‍ അത് തടഞ്ഞുനിന്നത് ഉദാഹരണം. മാതൃഭാഷാ സ്‌നേഹികളുടെ സംഘടനകള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇതിന്റെ നിര്‍ദേശം വിദ്യാലയങ്ങളില്‍ എത്തിയത്. സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളില്‍ ഉത്തരവുനടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരശ്രദ്ധ പതിപ്പിച്ചേ പറ്റൂ. കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ അസ്തിത്വത്തിന്റെ അടിസ്ഥാനമാണ് മലയാളമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.


മാതൃഭാഷാ പോഷണത്തെക്കുറിച്ചുള്ള ഉദ്ദേശ്യശുദ്ധി നിറഞ്ഞ സങ്കല്പങ്ങള്‍, വിശാലമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും ആത്മാര്‍ഥതയുമില്ലാത്തതുകൊണ്ട് വഷളായിത്തീരുന്നതിന് സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയുമൊക്കെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ തെളിവാണ്. രാഷ്ട്രപതി ഒക്ടോബര്‍ 30-ന് ഉദ്ഘാടനം ചെയ്യുന്ന വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പിനെപ്പറ്റി ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെയാണ് കളങ്കപ്പെടുത്തുന്നത്. സംഘാടനത്തിലെ പിഴവുകളും സ്വകാര്യ താത്പര്യങ്ങളുമാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയത്. മലയാളത്തിന്റെ മഹിമ ലോകത്തോട് വിളിച്ചുപറയാന്‍ വേണ്ടിയുള്ള ഈ ഉത്സവത്തിന്റെ പ്രചാരണത്തിനായി താത്കാലികമായി സ്ഥാപിച്ച പ്രതിമകളില്‍ പറ്റിയ പിഴവുകള്‍ ദുഃഖകരമായിരുന്നു. മലയാളത്തിലെ ആഖ്യായികാസാഹിത്യത്തിലെ കുലപതികളിലൊരാളായ സി.വി. രാമന്‍പിള്ളയ്ക്കുപകരം വിശ്രുത ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമന്റെ പ്രതിമ വെച്ചും മുപ്പത്തേഴാം വയസ്സില്‍ മരിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ വൃദ്ധരൂപം സ്ഥാപിച്ചുമൊക്കെയായിരുന്നു പ്രചാരണം. ചരിത്രസംഭവമാകേണ്ട ഒരു മഹാസമ്മേളനം തിടുക്കപ്പെട്ട് രൂപപ്പെടുത്തുകയും അതിന്റെ സംഘാടനം ഏതാനും വ്യക്തികളിലേക്ക് ഒതുക്കുകയും ചെയ്തിടത്താണ് പിഴവുണ്ടായത്. സുതാര്യത നഷ്ടപ്പെട്ടുവെന്ന ആശങ്ക സമ്മേളനം കഴിഞ്ഞാലും പരിഹരിക്കേണ്ടതാണ്. ക്ലാസിക്കല്‍ പദവിക്കുവേണ്ടിയുള്ള അവകാശവാദം തിരസ്‌കരിക്കപ്പെട്ട മലയാളത്തിന്റെ യഥാര്‍ഥ ശ്രേഷ്ഠത വിളിച്ചോതുന്നതാവണം വിശ്വമലയാള മഹോത്സവം. സുതാര്യവും സത്യസന്ധവും ജനാധിപത്യപരവുമായ നടപടികള്‍ സംഘാടകര്‍ സ്വീകരിച്ചില്ലെങ്കില്‍ വെറുതേ പഴി കേള്‍ക്കേണ്ടിവരിക രാഷ്ട്രീയനേതൃത്വത്തിനാണ്.ഭരണഭാഷാവാരാചരണവും വിശ്വമലയാളോത്സവവും മലയാള സര്‍വകലാശാലയുമെല്ലാം ഒരു ജീവല്‍മലയാളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാവണം. ഇംഗ്ലീഷിന്റെയും സംസ്‌കൃതത്തിന്റെയും പ്രസരം കുറഞ്ഞ ഒരു മലയാളം വികസിപ്പിച്ചെടുക്കാനാണ് സാംസ്‌കാരികസ്ഥാപനങ്ങളും സര്‍വകലാശാലകളും ശ്രമിക്കേണ്ടത്. ശ്രേഷ്ഠഭാഷാപദവിക്കുപിന്നാലെപ്പോയി നേരംകളയുന്നതിനേക്കാള്‍ നല്ല മലയാളമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍, സാംസ്‌കാരികസ്ഥാപനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍പോലും അബദ്ധമുക്തമല്ല. ക്ലാസിക്കല്‍മലയാളത്തേക്കാള്‍ ക്ലാസില്‍ പഠിപ്പിക്കുന്ന മലയാളമുണ്ടാവുമ്പോഴേ തെളിമലയാളം ഉരുത്തിരിയൂ. ഒന്നാംഭാഷ മലയാളമാവേണ്ടതിന്റെ ആവശ്യകത അതാണ്. അത് നടപ്പാക്കാന്‍ തടസ്സവാദങ്ങള്‍ എവിടെനിന്നെങ്കിലും ഉണ്ടാവുകയാണെങ്കില്‍ നിയമനിര്‍മാണം നടത്താനുള്ള ധീരത സര്‍ക്കാര്‍ കാണിക്കണം. സുതാര്യവും നീതിപൂര്‍വവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാറും ജനങ്ങളും ഒത്തുചേര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനമാണ് മാതൃഭാഷാവികസനം. അതില്‍ മുഖ്യപങ്കുവഹിക്കേണ്ടത് സാംസ്‌കാരികസ്ഥാപനങ്ങളാണ്. വിദഗ്ധമായ നേതൃത്വവും ഉന്നതലക്ഷ്യമുള്ള പ്രവര്‍ത്തനങ്ങളും വഴി അവയ്ക്ക് അത് കൈവരിക്കാനാവും. അത് നിര്‍വഹിക്കണമെന്നേയുള്ളൂ. നവംബറിലെ ആദ്യവാരത്തില്‍ മാത്രം ഓര്‍ക്കാനുള്ളതല്ല എല്ലാനിമിഷവും തീവ്രമായി നില്‍ക്കാനുള്ള വികാരമാണ് മലയാളിക്ക് മലയാളം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.