2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കണം

സര്‍ക്കാര്‍ ഖജനാവിലെ രണ്ടു കോടിയിലധികം തുക ചെലവിട്ടു കൊണ്ടുള്ള വിശ്വമലയാള മഹോത്സവം തിരുവനന്തപുരത്ത് നടക്കുകയാണല്ലോ. രണ്ടു കോടിയുടെ ഇരഎറിഞ്ഞ് ക്ളാസിക്കല്‍ പദവി എന്ന നൂറ് കോടിയുടെ മീന്‍പിടിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ അതിനുമുമ്പേ നടപ്പാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
സര്‍ക്കാറിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാണെന്ന് പറയുമ്പോഴും സാംസ്കാരിക വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍നിന്ന് പുറത്തിറങ്ങുന്ന മിക്ക ഉത്തരവുകളും ആംഗലേയത്തില്‍ തന്നെയാണ്. കേരളത്തില്‍ പൊതുവിതരണവകുപ്പ് നടത്തി വരുന്ന മാവേലി സ്റ്റോറുകളിലെ ബില്ലുകള്‍ ഇപ്പോഴും ഇംഗ്ളീഷില്‍ തന്നെയാണ് വിതരണം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ ബോര്‍ഡുകളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ബോര്‍ഡുകളും മലയാളത്തില്‍ ആയിരിക്കണം എന്ന് ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല.
ഇന്ത്യയില്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഹൈകോടതി ഭാഷ ഉള്‍പ്പെടെ മാതൃഭാഷ ആക്കിയിട്ടും കേരളത്തില്‍ വഞ്ചി തിരുനക്കരയില്‍ നിന്ന് ഇളക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 1969ലും 73ലും 75ലും കീഴ്കോടതി ഭാഷ മലയാളമാക്കുന്നതിനായി ഉത്തരവുകളും സര്‍ക്കുലറുകളും പുറത്തിറങ്ങിയെങ്കിലും പ്രായോഗികമായി ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിനടപടികള്‍ മലയാളത്തില്‍ നിര്‍വഹിക്കുന്നതിന് വേണ്ടി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1985ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി ഏഴംഗ സമിതി രൂപവത്കരിച്ചത്. രണ്ടുവര്‍ഷമെടുത്ത് വിശദമായി പഠിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘സാധാരണക്കാരായ വ്യവഹാരിക്കും കോടതിനടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ളീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതിനടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല’ എന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറഞ്ഞത്. ജില്ലാകോടതികള്‍ വരെയുള്ള കീഴ്കോടതികള്‍ ആദ്യം മലയാളത്തിലാവണമെന്നും തുടര്‍ന്ന് ഹൈകോടതിയിലും ഭാഷാമാറ്റം പരിഗണിക്കാവുന്നതാണെന്നും കമീഷന്‍ എടുത്തുപറയുന്നു. കീഴ്കോടതി ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന് രണ്ടുവര്‍ഷത്തെ കാലയളവാണ് കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 25വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാറും ഹൈകോടതിയും ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊണ്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
കോടതികളില്‍ ഉപയോഗിക്കുന്ന ഇംഗ്ളീഷ് ഭാഷ വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് പോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. ഭാഷയുടെയും സാങ്കേതിക പദങ്ങളുടെയും ദുര്‍ഗ്രഹത നിലനില്‍ക്കുന്നത് കൊണ്ടുതന്നെ അദാലത്തുകളില്‍ പോലും വന്‍തുക നല്‍കി വക്കീലന്മാരെ കൂട്ടിവരേണ്ട ഗതികേടിലാണ് കേരളീയര്‍. ജനാധിപത്യം പുലരുന്നു എന്നു പറയുമ്പോഴും നീതി തേടിയെത്തുന്ന ബഹു ഭൂരിപക്ഷത്തിനും മനസ്സിലാകാത്ത ഭാഷയില്‍ ജനാധിപത്യത്തിന്‍െറ പ്രധാന സ്തംഭങ്ങളിലൊന്നായ ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്.
കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാനായി (ഇന്ത്യയില്‍ മാതൃഭാഷ അല്‍പം പോലും പഠിക്കാതെ ഏത് ബിരുദവും കരസ്ഥമാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം) 2010 മേയ് ആറ് മുതല്‍ 2011 മേയ് 19 വരെ വിവിധ ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ഏട്ടിലെപശു പുല്ലു തിന്നാത്തതുകൊണ്ടുതന്നെ ഇതുവരെ നടപ്പായിട്ടില്ല. ആത്മാര്‍ഥമായ ഒരു ശ്രമവും സര്‍ക്കാറിന്‍േറയോ വിദ്യാഭ്യാസ വകുപ്പിന്‍േറയോ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതിനാല്‍ ഉത്തരവ് കടലാസില്‍ ഉറങ്ങുകയാണ്.
കേരളവികസനത്തിന് ഭാവിയില്‍ ഏറ്റവുംകൂടുതല്‍ സംഭാവനകള്‍ നല്‍കേണ്ട ഒരു സര്‍വകലാശാലയാണ് മലയാള സര്‍വകലാശാല. എന്നാല്‍, കേന്ദ്ര സര്‍വകലാശാലക്ക് 400 ഏക്കറിലധികവും അലീഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രത്തിന് 450 ഏക്കറും കണ്ടെത്താന്‍ കഴിഞ്ഞ സര്‍ക്കാറിന് വിശാലമായ ഒറ്റ കാമ്പസ് പോലും മലയാള സര്‍വകലാശാലക്കായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആസ്ഥാന കാര്യാലയം തിരൂര്‍ തുഞ്ചന്‍ കോളജിലും ലൈബ്രറി 30 കിലോമീറ്റര്‍ ദൂരെ തിരുന്നാവായയിലും വകുപ്പുകള്‍ വിവിധ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്ഥലം ലഭ്യമാവുന്ന ഒറ്റസ്ഥലത്ത് തുടങ്ങുന്നതിന് പകരം ആരുടെയെല്ലാമോ താല്‍പര്യ സംരക്ഷണത്തിനായി ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ചുരുക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. മാത്രമല്ല ലോകത്തെ വിവിധ ഭാഷകളില്‍നിന്ന് ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഉള്‍പ്പെടെയുള്ള വിജ്ഞാനം മലയാളത്തില്‍ എത്തിക്കാനും എല്ലാ വിഷയങ്ങളും (വൈദ്യശാസ്ത്രം ഉള്‍പ്പെടെ) മലയാളത്തില്‍ പഠിക്കാനുമുതകുന്ന തരത്തിലുള്ള ഉന്നതമായ ഒരു സങ്കല്‍പനം മലയാള സര്‍വകലാശാലയുടെ ഉള്ളടക്കത്തില്‍ ഉണ്ടാവുകയും വേണം. ഇലകളുടെ ഫോസിലുകള്‍ ചുമക്കുന്ന ഭാഷയായല്ല നാളെയുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന ഭാഷയായി മലയാളത്തെ ഉയര്‍ത്തുക എന്നതായിരിക്കണം സര്‍വകലാശാലയുടെ ലക്ഷ്യം. അത്തരം ഒരു സര്‍വകലാശാലക്ക് മാത്രമേ ഭാവിയില്‍ നിലനില്‍പുണ്ടാവൂ എന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
വിഷയങ്ങളിലൊന്നും ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിക്കാതെ അനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണ്. വിശ്വമലയാള മഹോത്സവം എന്നപേരില്‍ കോടികള്‍ ചെലവഴിച്ച് കെട്ടുകാഴ്ചകള്‍ നടത്തുകയല്ല, കോടതിയും ഭരണവും വിദ്യാഭ്യാസവും മലയാളത്തിലാക്കി ആത്മാര്‍ഥത തെളിയിക്കുകയാണ് ഇത്തരുണത്തില്‍ ജനാധിപത്യ സര്‍ക്കാറിന് അഭികാമ്യം. 
-സുബൈര്‍ അരിക്കുളം
(മലയാള ഐക്യവേദി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
മാധ്യമം
31.10.2012

2 അഭിപ്രായങ്ങൾ:

  1. സാധാരണക്കാരായ വ്യവഹാരിക്കും കോടതിനടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ളീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതിനടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല.....

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിലെ ഒട്ടു മിക്ക ബാങ്ക് ഇടപാടുകളും ഇംഗ്ലീഷിൽ ആണ് .ഇത് നിര്ബന്ധമായും മലയാളത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ ആവശ്യമാണ് .സാധാരണക്കാരായ ആളുകൾ ഇടപാടുകൾ നടത്തുമ്പോൾ മലയാളത്തിൽ അറിയാനുള്ള തീര്ച്ചയായും അവകാശം ഉണ്ട്.മലയാള ഭാഷയിലുള്ള അപേക്ഷ ഫോമുകൾ നിർബന്ധമായും കേരളത്തിലെ ബാങ്കുകളിൽ ആവശ്യമാണ് .സർക്കാർ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളെല്ലാം വിതരണം ചെയ്യുന്നത് പൊതുവെ ബാങ്കുകൾ വഴിയാണ്. എന്നാൽ, ബാങ്കിടപാടിനുള്ള രസീതുകളും രേഖകളുമെല്ലാം ഇതര അപേക്ഷകളും എല്ലാം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ലഭിക്കുന്ന അവസ്ഥയും . ഈ ഭാഷകൾ അറിയാത്തവരാണ് ഗുണഭോക്താക്കളിൽ ഭൂരിപക്ഷവും. അറിയാത്ത ഭാഷയിലെ അപേക്ഷകൾ പൂരിപ്പിക്കാൻ അവർക്ക് ബാങ്കിൽ വരുന്ന മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.ഇതിനു ഒരു പരിഹാരം ഉടൻ തന്നെ ആവശ്യമാണ് .കൂടാതെ ബാങ്ക് ശാഖയുടെ പേര് ,പരസ്യങ്ങൾ ,വിവിധ ലോണുകൾ ,പദ്ധതികൾ ,ATM ഉപയോഗിക്കുന്നത് എങ്ങനെ ,ATM കാർഡ്‌ നഷ്ടപെട്ടാൽ എന്ത് ചെയ്യണം ,പുതിയ അക്കൗണ്ട്‌ തുടങ്ങുന്നതെങ്ങനെ ……. എന്നിവയെല്ലാം മലയാളത്തിലും എഴുതി വെക്കണം .
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.