2011, ജൂലൈ 7, വ്യാഴാഴ്‌ച

തസ്തികയില്ലാത്ത ഒന്നാം ഭാഷാ ഉത്തരവ് ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടി

കോഴിക്കോട്: നടപ്പാക്കാന്‍ പ്രായോഗികനിര്‍ദേശങ്ങളില്ലാതെ മലയാളം ഒന്നാംഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയായി.

നിര്‍ബന്ധിത ഒന്നാം ഭാഷ പ്രഖ്യാപനം നടപ്പാവണമെങ്കില്‍ അതിനാവശ്യമായ പിരിയഡും അധിക തസ്തികകളും സൃഷ്ടിക്കണം. അതുകൊണ്ടുതന്നെ വിവിധജില്ലകളിലെ പി.എസ്.സി. എച്ച്.എസ്.എ മലയാളം റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒന്നാം ഭാഷാ ഉത്തരവു കാത്തിരുന്നത്. എന്നാല്‍ തസ്തികകളും പിരിയഡുമില്ലാതെ മലയാളം ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവ് പ്രായോഗികമായി നടപ്പാവില്ലെന്നുവന്നതോടെ ഇവരുടെ നിയമനമോഹവും പൊലിഞ്ഞു.സംസ്ഥാനത്തെ എല്ലാജില്ലകളിലും മലയാളം അധ്യാപകനിയമനം ഇഴഞ്ഞിഴഞ്ഞാണു നീങ്ങുന്നത്.

2010-ലെ റാങ്ക്‌ലിസ്റ്റില്‍നിന്ന് വിരലിലെണ്ണാവുന്നവരെ മാത്രമാണ് പല ജില്ലകളിലും നിയമിച്ചിട്ടുള്ളത്.പി.എസ്.സി. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോഴിക്കോട്ട് ഒമ്പതുപേര്‍ക്കും എറണാകുളത്ത് ആറുപേര്‍ക്കും കണ്ണൂരില്‍ 10 പേര്‍ക്കുമാണ് ഇതുവരെ നിയമനം കിട്ടിയത്.തിരുവനന്തപുരം 19,കൊല്ലം 22,തൃശ്ശൂര്‍ 36,പാലക്കാട് 17,കാസര്‍കോഡ് എട്ട്,വയനാട് 18,മലപ്പുറം 40,കോട്ടയം 14,ഇടുക്കി 14,പത്തനംതിട്ട ഏഴ്,ആലപ്പുഴ നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിയമനം കിട്ടിയവരുടെ എണ്ണം. എല്ലാ ജില്ലകളിലും ഒഴിവുകളേറെയുണ്ടെങ്കിലും നിയമനം നടക്കാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം നാല്പതോളം ഒഴിവുകളുണ്ടെന്ന് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കോഴിക്കോട് 30 ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

മറ്റു വിഷയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ നിയമനരീതിയാണ് മലയാളം എച്ച്.എസ്.എ നിയമനത്തിനുള്ളത്.പി.എസ്.സി. ലിസ്റ്റില്‍നിന്ന് പരമാവധി 30 ശതമാനം പേരെമാത്രമാണ് നിയമിക്കുന്നത്.ബാക്കി 70 ശതമാനം സര്‍വീസിലുള്ളവരില്‍നിന്ന് വിവിധരീതികളിലൂടെ നികത്തുകയാണ് ചെയ്യുന്നത്. സയന്‍സ്,ഇംഗ്ലീഷ് എന്നിവയ്ക്ക് 50 ശതമാനം പേരെയും സോഷ്യല്‍ സയന്‍സിനു 40 ശതമാനം പേരെയും പി.എസ്.സി. ലിസ്റ്റില്‍ നിന്ന് നേരിട്ട് നിയമിക്കുമ്പോഴാണ് ഈ വിവേചനം. എന്നാല്‍ ഇതൊന്നും നോക്കാതെ നീണ്ട ലിസ്റ്റുകളാണ് പി.എസ്.സി പുറത്തിറക്കാറുള്ളത്. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളുള്ള തിരുവനന്തപുരം ജില്ലയില്‍ പോലും കഴിഞ്ഞലിസ്റ്റില്‍നിന്ന് ആകെ 60 പേര്‍ക്കാണ് നിയമനം കിട്ടിയത്.ഒന്നാം ഭാഷയാവുന്നതോടെ ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഒന്നാം ഭാഷയാക്കാനുള്ള ബാധ്യത അധ്യാപകരുടെ തലയിലിട്ട് സര്‍ക്കാര്‍ തലയൂരിയതോടെ ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി.
മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.