2011, ജൂലൈ 2, ശനിയാഴ്‌ച

മലയാളം ഒന്നാംഭാഷ; ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ

മാതൃഭൂമി
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ.

ആവശ്യമായ പിരിയഡുകളും തസ്തികകളും അനുവദിക്കാതെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാം ഭാഷയാകുന്നതോടെ മലയാളത്തിന് ആഴ്ചയില്‍ ഏഴു പിരിയഡ് മാറ്റിവെക്കണം. ഒന്നാംഭാഷയ്ക്ക് നിലവില്‍ ആഴ്ചയില്‍ നാലുപിരിയഡും അതിന്റെരണ്ടാം പേപ്പറിന് രണ്ടുപിരിയഡുമാണ് ഉള്ളത്. ഒന്നാം ഭാഷകളായ ഉറുദു, അറബി തുടങ്ങിയവയ്ക്കും നാലു പിരിയഡ് കിട്ടുന്നുണ്ട്. രണ്ടാംപേപ്പറിന് ഒരു പിരിയഡ് കൂട്ടാനാണ് സമയംകണ്ടെത്തേണ്ടിയിരുന്നത്. ക്ലാസ് സമയങ്ങളുടെ ഇടവേളകളിലോ അവധിദിവസങ്ങളിലോ ഈ അധിക പിരിയഡ് കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.

അറബി, ഉറുദു, സംസ്‌കൃതം എന്നിവയുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ കാലത്തുനടന്ന ആദ്യത്തെ ആലോചന. പിന്നീട് ഇതു സംബന്ധിച്ച് പഠനം നടത്തിയ എസ്.സി.ഇ.ആര്‍.ടി., ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐ.ടി.യുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാന്‍ ശുപാര്‍ശ നല്‍കി. യു.പി.ക്ലാസുകളില്‍ ഓരോ പിരിയഡില്‍നിന്നും അഞ്ചുമിനിറ്റു വീതമെടുത്ത് ഒരു പിരിയഡു കണ്ടെത്താനായിരുന്നു നിര്‍ദേശം. ഇതോടെ മലയാളത്തിന് ഏഴു പിരിയഡാവുമായിരുന്നു. ഇക്കാര്യത്തില്‍ തത്ത്വത്തില്‍ ധാരണയായതുമാണ്.

എന്നാല്‍, യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരമേറ്റതോടെ ഒന്നാംഭാഷാ തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പല കോണുകളില്‍ നിന്നും ആക്ഷേപമുയരാന്‍ തുടങ്ങി. ഐ.ടി.പിരിയഡ് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഐ.ടി. അറ്റ് സ്‌കൂളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രംഗത്തുവന്നു. ഒന്നാം ഭാഷാ തീരുമാനം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തിപ്പെടുന്നതിനിടെയാണ് ധൃതിപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നൂറു ദിവസത്തെ പ്രധാന ഭരണനേട്ടമായി സര്‍ക്കാര്‍ ഇത് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. നടപ്പില്‍വരുത്താനാവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെ ഉത്തരവിറക്കിയത് മലയാളഭാഷയെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മലയാളം ഐക്യവേദിയെപ്പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു.

നിലവില്‍ ഒരു മലയാളം അധ്യാപകന്‍ ആഴ്ചയില്‍24-28 പിരിയഡുകള്‍ ക്ലാസെടുക്കുന്നുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ പുതിയ ഉത്തരവു പ്രകാരമുള്ള അധികസമയം കണ്ടെത്തുക ഇവര്‍ക്ക് അധികഭാരമാവും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനായിരുന്നു മുന്‍സര്‍ക്കാറിന്റെ കാലത്ത് ആര്‍.വി.ജി. മേനോന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കാനും ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ.സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെങ്കില്‍ അധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ധൃതിപ്പെട്ട് ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിറക്കിയത്. ഫലത്തില്‍ മാതൃഭാഷ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള ബാധ്യത മലയാളം അധ്യാപകന്‍േറതുമാത്രമാവുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.