2011, മേയ് 29, ഞായറാഴ്‌ച

മലയാളത്തിന്റെ കാര്യത്തില്‍ പിന്നോട്ടുപോകരുത്‌ - മാതൃഭൂമി എഡിറ്റോറിയല്‍


» പ്രിന്റ് എഡിഷന്‍ » മുഖപ്രസംഗം
Posted on: 30 May 2011
മാതൃഭാഷയായ മലയാളം കേരളത്തിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത പാഠ്യവിഷയമാക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍, മുഴുവന്‍ മലയാളികള്‍ക്കും വേദനയും ലജ്ജയുമുണ്ടാക്കുന്നതാണ്. മാതൃഭാഷ പഠിപ്പിക്കുന്നതിനെ തുരങ്കംവയ്ക്കാന്‍, ആ ഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു വിഭാഗം തന്നെ ഗൂഢമായി ശ്രമിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളും അടിസ്ഥാനശൂന്യമായ ഭയവും നിമിത്തം, മഹത്തായ ഒരു ചുവടുവയ്പില്‍നിന്ന് ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പിന്നോട്ടു പോയാല്‍ അത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മാതൃഭാഷാഭിമാനികളെ കടുത്ത നൈരാശ്യത്തിലും പ്രതിഷേധത്തിലുമാവും കൊണ്ടുചെന്നെത്തിക്കുക.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന അധ്യയന വര്‍ഷം തന്നെ പത്താംതരം വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിയമസഭയിലും ഏകകണ്ഠമായ പിന്തുണ മാതൃഭാഷാ പോഷണത്തിനുള്ള ആ നടപടിക്ക് ലഭിച്ചു. പക്ഷേ, ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിനുശേഷം അതിനുള്ള തുടര്‍നടപടികള്‍ ഉണ്ടായിക്കാണുന്നില്ല.വിശദീകരണ ഉത്തരവും തുടര്‍ നടപടികളും ഉണ്ടായെങ്കില്‍ മാത്രമേ ഈ അധ്യയന വര്‍ഷത്തില്‍ നിര്‍ബന്ധിത മലയാളപഠനം സാധ്യമാകൂ. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്ന നിലവിലുള്ള മലയാള പഠനസമയം, നിര്‍ബന്ധിത ഒന്നാം ഭാഷയാകുന്നതോടെ ഏഴുമണിക്കൂറായി മാറും. ഒരു പീരിയഡ് കൂടിപ്പോകുന്നത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് ഭയക്കുന്ന ചിലരാണ് ഈ നീക്കത്തിനെതിരെ അണിയറയില്‍ ചരടുവലിക്കുന്നതെന്ന് പറയുന്നു. ബഹുജനാഭിലാഷത്തിന്റെ ഫലമായി എല്ലാ കക്ഷികളിലുംപെട്ട ജനപ്രതിനിധികളുടെയും പിന്തുണയോടെ വിശദമായ പഠനം നടത്തിയശേഷം സംസ്ഥാന ഭരണകൂടം കൈക്കൊണ്ട തീരുമാനത്തിനെതിരെ ഒരു ഉദ്യോഗസ്ഥന്‍ എതിര്‍പ്പ് രേഖപ്പെടുത്തി സര്‍ക്കാരിന് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

വിദ്യാഭ്യാസ വിചക്ഷണനായ ഡോ. ആര്‍.വി.ജി. മേനോന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന്, പാഠ്യപദ്ധതി നടപ്പാക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി.യാണ് മലയാളത്തിന് പുതിയ പീരിയഡ് കണ്ടെത്താന്‍ വഴി നിര്‍ദേശിച്ചത്.മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. അല്പം പിന്നോട്ടു പോയാല്‍ ദേശീയ സ്വാതന്ത്ര്യസമരകാലത്തുതന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃഭാഷാവകാശത്തിനു വേണ്ടി സമരപതാക ഉയര്‍ത്തിയിരുന്നതായി കാണാം. പിന്നീടും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും പ്രചാര ണങ്ങളും നടന്നു. ഈ സാഹചര്യത്തില്‍, വ്യക്തമായ ഉത്തരവുകളും തുടര്‍നടപടികളും വഴി ഈ വര്‍ഷംതന്നെ മലയാളത്തെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സാധാരണക്കാരും അധ്യാപകരും ബുദ്ധിജീവികളുമെല്ലാമടങ്ങുന്ന ബഹുജനങ്ങള്‍ സമരരംഗത്തിറങ്ങിയാണ് മലയാളാവകാശം സാധിച്ചെടുത്തത്. നടപ്പാകുമെന്നായപ്പോള്‍ അത് തടസ്സപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതില്‍ മാതൃഭാഷാഭിമാനികള്‍ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. മാതൃഭാഷ ഒരു ജനതയുടെ സ്വത്വത്തിന്റെ ഏറ്റവും തിളക്കമുള്ള മുദ്രയും സംസ്‌കാരത്തിന്റെ പതാകയുമാണ്. എല്ലാ മലയാളികളുടെയും ജന്മാവകാശമായ മലയാളത്തെ വീണ്ടും തഴയാന്‍ ശ്രമിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തങ്ങള്‍ അവഹേളിക്കപ്പെടുന്നതായി തോന്നും. ആത്മാഭിമാനത്തോടെ നില്ക്കാന്‍ ജനതയെ സഹായിക്കുകയെന്നത് ഭരണാധികാരികളുടെ കടമയാണ്. അതുകൊണ്ടുതന്നെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്ന കാര്യത്തില്‍ ഒരുതരം അനാസ്ഥയും ഉണ്ടാകാന്‍ പാടില്ല.

3 അഭിപ്രായങ്ങൾ:

  1. മാതൃഭൂമി പത്രത്തില്‍ വായിച്ചിരുന്നു. മാതൃഭാഷ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കേത് തന്നെ ആണ്. ഓരോ മലയാളിയും മലയാളത്തെ അറിയട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. പത്രധര്‍മ്മം നിര്‍വഹിക്കുന്ന മാതൃഭൂമിക്ക് അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  3. മലയാളത്തെ ഭരണകൂടഭീകരതയ്ക്ക് ഇരയാക്കരുത് എന്നു പറയാന്‍ ഒരു പത്രമെങ്കിലുമുണ്ടാവട്ടെ!
    ഏതു ഭാഷയില്‍ പഠിച്ചാലും മാതൃഭാഷയില്‍ പടിക്കുന്നതിന്‍റെ സുഖ മൊന്നു വേറെത്തന്നെയാണ്-
    അമ്മതാന്‍ തന്നെ പകര്‍ന്നു തരുംപോഴേ
    നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.