2014, ജനുവരി 24, വെള്ളിയാഴ്‌ച

യുവജനോത്സവത്തിനപ്പുറം ഒരു സ്‌കൂള്‍ വിദ്യാര്‍ഥി

കൂടെപ്പഠിക്കുന്ന കൂട്ടുകാരൊക്കെ കമ്പ്യൂട്ടറില്‍ ഗെയിമും സിനിമയും കാര്‍ട്ടൂണുമായി കഴിയുമ്പോള്‍ തന്റെ പ്രായത്തില്‍ 'എടുത്താല്‍ പൊങ്ങാത്ത' സോഫ്റ്റ്‌വെയറുകളുടെ ലോകത്തിലാണ് നന്ദന്‍. ഈ പതിനേഴുകാരന്‍ ആറ് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ നിര്‍മിച്ചുകൊണ്ടാണ് തന്റെ പ്രായത്തെ മധുരപ്പതിനേഴാക്കുന്നത്.
2012- ല്‍ കേരളത്തിലെ നൂറുകണക്കിന് സ്‌കൂളുകളില്‍ നടന്ന 
ലീഡര്‍ തിരഞ്ഞെടുപ്പിന് ഒരു സവിശേഷതയുണ്ടായിരുന്നു. അതുവരെ കുട്ടികള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ വിന്‍ഡോസ് അടക്കമുള്ള സോഫ്റ്റ്‌വെയറുകള്‍ നിയമവിരുദ്ധമായി പകര്‍ത്തുകയായിരുന്നു സ്‌കൂളുകള്‍ ചെയ്തിരുന്നത്. 
എന്നാല്‍, ആ വര്‍ഷം ചില സ്‌കൂളുകളില്‍ 'സമ്മതി' എന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെയാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ സമ്മതി
ദാനം രേഖപ്പെടുത്തിയത്. ആ 
ശ്രമം പരീക്ഷിച്ചുവിജയിച്ചപ്പോള്‍ അത് പ്രയോജനപ്പെടുത്തിയ 
സ്‌കൂളുകള്‍പോലും അറിഞ്ഞില്ല 
അതിന്റെ പിന്നില്‍ ഒരു സ്‌കൂള്‍ 
വിദ്യാര്‍ഥിയുടെ തലയാണെന്ന്. 
മലപ്പുറം ആതവനാട് കുറുമ്പത്തൂരിലെ നന്ദന്‍ എന്ന നന്ദകുമാറിന്റെ 'സമ്മതി' ഉപയോഗിച്ചാണ് ഇപ്പോള്‍ കേരളത്തിലെ ആയിരക്കണക്കിന് 
സ്‌കൂളുകള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. കല്‍പ്പകഞ്ചേരി കല്ലിങ്ങല്‍ പറമ്പ് എം.എസ്.എം.എച്ച്. എസ്. എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഇപ്പോള്‍ 
നന്ദകുമാര്‍.
ഒരു പതിനേഴുകാരന്‍ കമ്പ്യൂട്ടര്‍ സംബന്ധമായ എന്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിക്കൂ എന്ന് നിര്‍ബന്ധംപിടിച്ചാല്‍ 'ഇവനാര് റിച്ചാഡ് സ്റ്റാള്‍മാനോ' എന്ന് നമ്മള്‍ മലയാളികള്‍ നെറ്റിചുളിച്ചേക്കും. എന്നാല്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പിതാവായ ഡോ. റിച്ചാഡ് സ്റ്റാള്‍മാന്‍പോലും പ്രശംസിച്ച 
ഒരു വിദ്യാര്‍ഥിയാണ് തങ്ങളുടെ സ്‌കൂളിലുള്ളത് എന്ന് നന്ദകുമാറിന്റെ അധ്യാപകര്‍ക്കെങ്കിലും 
ഇന്നറിയാം. 
ഒരു ചെറിയ ഗ്രാമത്തിലെ െ
ചറിയ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 
പഠിച്ച നന്ദകുമാറിന്റെ 
ലോകം പക്ഷേ, ഒരുപാട് വലിയതായിരുന്നു. യു.പി. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് 
ആദ്യത്തെ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. 'ചലനം' എന്ന ആ സോഫ്റ്റ്‌വെയര്‍ ആനിമേഷന് വേണ്ടിയുള്ളതായിരുന്നു. പിന്നീട് സ്‌കൂള്‍ തിരഞ്ഞെടുപ്പിലെ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അടുത്ത സോഫ്റ്റ്‌വെയറിനെപ്പറ്റി ചിന്തിച്ചു. 

'ഉബുണ്ടു' എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന സ്‌കൂളുകളില്‍പ്പോലും തിരഞ്ഞെടുപ്പ് നടത്താന്‍ നിയമ വിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ത്തന്നെ നിലവില്‍ കമ്പ്യൂട്ടറിലുള്ള പല വിവരങ്ങളും നഷ്ടമായേക്കും എന്നൊരു സാധ്യതയുമുണ്ടായിരുന്നു. ഒരു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് രണ്ട് കമ്പ്യൂട്ടറുകളും വേണം. അങ്ങനെ പല പുകിലുകള്‍ നിലനിന്ന സാഹചര്യത്തിലാണ് നന്ദകുമാര്‍ ഇതിനായി ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചെടുത്തത്. അങ്ങനെ 'ഉബുണ്ടു' വില്‍തന്നെ പ്രവര്‍ത്തിക്കുന്ന 'സമ്മതി' തയ്യാറായി. കൈലാസ്‌നാഥ് തുടങ്ങിവെച്ച 'ഓളം' എന്ന പ്രശസ്തമായ ഓണ്‍ലൈന്‍ നിഘണ്ടുവിന് തുല്യമായി 'തീരം' എന്ന ഒരു പുതിയ ഓഫ്‌ലൈന്‍ പതിപ്പ് തയ്യാറാക്കിക്കഴിഞ്ഞു നന്ദകുമാര്‍. 
'സംസാരിക്കു'മെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നുലക്ഷത്തോളം വാക്കുകളുടെ അര്‍ഥം സംസാരിച്ചുകേള്‍ക്കാം. കണ്ണുകാണാത്തവര്‍ക്ക് ഒരു അനുഗ്രഹംതന്നെയാണിത്. രഹസ്യഭാഷയുമായി ബന്ധപ്പെട്ടതാണ് നന്ദന്റെ 'ഗോപനം' എന്ന മറ്റൊരു സോഫ്റ്റ്‌വെയര്‍. ഫയലുകള്‍ ഇതുപയോഗിച്ച് 
ഗോപ്യമായി പൂട്ടിവെക്കാം!
എസ്.എസ്.എല്‍.സി. പരീക്ഷാഫലം, സ്‌കൂള്‍-സബ്ജില്ലാ തലത്തില്‍ വേര്‍തിരിക്കല്‍ അധ്യാപകര്‍ക്ക് ഒരു വലിയ തലവേദനയായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ അധ്യാപകരുടെ അഭ്യര്‍ഥന മാനിച്ച് നന്ദകുമാര്‍ നിര്‍മിച്ച സോഫ്റ്റ്‌വെയറാണ് 'ജയവിശകലനം'. ഇംഗ്ലീഷ് അക്ഷരങ്ങള്‍ മലയാളത്തിലേക്ക് മാറ്റുന്ന 'പറയുംപോലെ' എന്ന സോഫ്റ്റ്‌വെയറും നന്ദന്റേതാണ്. യൂണീകോഡില്‍ ആര്‍ക്കും ലളിതമായി മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും എന്നതാണ് 
ഇതിന്റെ പ്രത്യേകത.
നന്ദന്റെ എല്ലാ സോഫ്റ്റ്‌വെയറും സോഴ്‌സ് കോഡ് സഹിതം 
ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാണ്. കമ്പ്യൂട്ടര്‍ അറിവ് ആരുടെയും കുത്തകയാവാന്‍ പാടില്ലെന്നും 
അതിന് ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എന്നും നന്ദകുമാര്‍ പറയുന്നു. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാര്‍ഥി സജീവമാണ്. അങ്ങനെയാണ് സ്റ്റാള്‍മാന്റെ 
അഭിനന്ദനം ഇ- മെയിലായി നന്ദനെ തേടിയെത്തിയത്. 

സോഫ്റ്റ്‌വെയര്‍ നിര്‍മാണം 
മാത്രമല്ല, കമ്പ്യൂട്ടര്‍ സംബന്ധമായ രണ്ട് പുസ്തകങ്ങളും തയ്യാറാക്കിക്കഴിഞ്ഞു നന്ദന്‍. കമ്പ്യൂട്ടര്‍ വിജ്ഞാനകോശം, പൈത്തണ്‍ പ്രോഗ്രാമിങ് എന്നിവയാണിവ. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പൈത്തണ്‍ ഭാഷയുമായി ബന്ധപ്പെട്ട് 
മലയാളത്തില്‍ ഒരു പുസ്തകവും നിലവിലുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇതിനായി ശ്രമം തുടങ്ങിയത്. 
മലയാളഭാഷയെ അടുത്തറിയാന്‍ പ്രൈമറി തലത്തിലുള്ളവരെ ലക്ഷ്യംവെച്ച് ഇപ്പോള്‍ ഗെയിമുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് മലയാളത്തെ സ്‌നേഹിക്കുന്ന നന്ദന്‍. മലയാള അക്കങ്ങളെ പരിചയപ്പെടാനുള്ള കളിയും തയ്യാറായിക്കഴിഞ്ഞു. വെബ്‌സൈറ്റുകളുടെ മലയാള പരിഭാഷ തയ്യാറാക്കല്‍, സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ മലയാളത്തിലാക്കല്‍ തുടങ്ങിയ സേവനങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന നന്ദകുമാര്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും എഴുതുന്നു. 
പന്ത്രണ്ടാംവയസ്സില്‍ ദിനോസറുകളെക്കുറിച്ചുള്ള ഒരു കഥാപുസ്തകം പ്രസിദ്ധീകരിച്ച നന്ദകുമാര്‍, 
'ഓപ്പണ്‍ സോഴ്‌സ് ഫോര്‍ യു' ' എന്ന മാസികയില്‍ ലേഖനങ്ങളുമെഴുതാറുണ്ട്. 
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. ഇ. ശങ്കരന്റെയും 
അധ്യാപികയായ നര്‍മദയുടെയും മകനാണ് നന്ദകുമാര്‍.
മാതൃഭൂമി

1 അഭിപ്രായം:

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.