2013, ജൂലൈ 30, ചൊവ്വാഴ്ച

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളം

കൊച്ചി: ശ്രേഷ്ഠഭാഷയായി രണ്ടുമാസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട മലയാളത്തിന് മറ്റൊരു അംഗീകാരം കൂടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണെന്നാണ് പുതിയ സര്‍വേ പറയുന്നത്. മലയാളഭാഷ മരണത്തിലേക്ക് പോവുകയല്ല മറിച്ച് കൂടുതല്‍ നവീകരണം സംഭവിച്ച് രാജ്യത്തെ തന്നെ ഏറ്റവും വികാസം പ്രാപിച്ച ഭാഷയായി മാറുകയാണെന്ന് പഠനം സമര്‍ത്ഥിക്കുന്നു. ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്‌സ് സര്‍വേയിലാണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കണ്ടെത്തല്‍. 
കേരളത്തില്‍ 96.7ശതമാനം ആളുകളും മലയാളം സംസാരിക്കുന്നവരാണ്. മലയാളത്തിനു പുറമെ 27 ഭാഷകള്‍ കേരളത്തില്‍ സജീവമാണെന്നും സര്‍വേയിലുണ്ട്. സപ്തംബര്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്നും കേരളത്തില്‍ പുറത്തിറക്കുന്ന ദിവസം ഉടന്‍ അറിയിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. ജി. എന്‍.ദേവി പറഞ്ഞു.
വിദേശീയാധിപത്യത്തില്‍ കഴിഞ്ഞിട്ടും നിരവധി സംസ്‌കാരിക മാറ്റങ്ങള്‍ക്കു വിധേയമായിട്ടും മലയാളഭാഷ കൂടുതല്‍ വികസിക്കുകയും ഭാഷാ പോഷണം സംഭവിക്കുകയുമാണ് ചെയ്തതെന്ന് കുപ്പം ദ്രാവിഡ സര്‍വകലാശാലയിലെ ഡോ.എം. ശ്രീനാഥന്‍ പറഞ്ഞു. മറ്റുള്ള ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കൂടുതല്‍ പദങ്ങള്‍ കടന്നു വരികയായിരുന്നു. അത്തരം പദങ്ങളില്‍ ഭൂരിഭാഗവും വളരെ വേഗത്തില്‍ തന്നെ താഴേക്കിടയിലുള്ളവരിലേക്കുവരെ എത്തുകയും ചെയ്യുന്നുണ്ട്. ഈയൊരു വളര്‍ച്ച ഹിന്ദിക്കോ തമിഴിനോ ബംഗാളി ഭാഷയ്‌ക്കോ പോലും അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷാവൈവിദ്ധ്യമുള്ള ജില്ല എറണാകുളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
1.8 ശതമാനം ആളുകള്‍ കേരളത്തില്‍ തമിഴ് സംസാരിക്കുന്നുണ്ട്. 1.5 ശതമാനം തുളു, കന്നഡ, തെലുങ്കു, ഇന്തോ-ആര്യന്‍ തുടങ്ങി മറ്റു ഗോത്ര ഭാഷകളും സംസാരിക്കുന്നുണ്ട്. മലയാളത്തിന്റെ വകഭേദമെന്നു കരുതുന്ന ആദിവാസിഭാഷകളെ അവരുടെ തനതുഭാഷയായി പരിഗണിച്ചാണ് റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിനായി കേരളത്തില്‍ അറിയപ്പെടുന്ന 35 ഓളം ആദിവാസി വിഭാഗങ്ങളുടെ പ്രതിനിധിയോഗം 2012ല്‍ കിര്‍ത്താഡ്‌സില്‍ നടത്തിയിരുന്നു. ഇതില്‍ അടിയ, ഇരുള, കാട്ടുനായിക്ക, കൊറഗ, കുറിച്യ, കുറുമ്പ, മന്നാന്‍, മുതുവാന്‍, മുഡുഗ, പണിയ, ബൊട്ടകുറുമ തുടങ്ങിയവര്‍ക്കു തനതുഭാഷയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പുറമെ ലിപിയടിസ്ഥാനത്തിലും പഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
രാജ്യാന്തരതലത്തില്‍ നടന്ന പഠനത്തില്‍ ഇന്ത്യയിലെ 172ലധികം ഭാഷകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ 2010ലാണ് പഠനം ആരംഭിച്ചതെന്ന് ജി.എന്‍. ദേവി പറഞ്ഞു. ഇതിലൂടെ ഭാഷകളെ സംരക്ഷിക്കാനും സാമ്പത്തിക, സാങ്കേതിക വികാസങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംകാല തലമുറയ്ക്ക് അവരുടെ പൂര്‍വികഭാഷയെ കുറിച്ചുള്ള അറിവു നല്‍കാനും ഇതുപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മറ്റിടങ്ങളിലുള്ളതുപോലെ ലാഗ്വേജ് ബാങ്കുകള്‍ പ്രാബല്യത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വൈ.എം.സി.എ.യില്‍ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ. ജോസഫ് കോയിപ്പള്ളിയും പങ്കെടുത്തു. ഓറിയന്റ് ബ്ലാക്ക് സ്വാനാണ് അമ്പത് വാല്യങ്ങളിലുള്ള സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രസാധകര്‍.

മാതൃഭൂമി

1 അഭിപ്രായം:

  1. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണെന്നാണ് പുതിയ നീരിഷണ ഫലം നല്ലത് തന്നെ .മലയാളം വളരട്ടെ .

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.