2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

പൊതു വിദ്യാഭ്യാസ സംരക്ഷണവും കേരളപാഠ്യപദ്ധതിയും എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണവും കേരളപാഠ്യപദ്ധതിയും എന്ന വിഷയത്തിൽ ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിച്ച ചർച്ചയിൽ SCERT ഡയറക്ടർ ഡോ.. പി.പ്രസാദ് വിഷയം അവതരിപ്പിച്ചു.

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനങ്ങളും, ഇന്ത്യൻ യൂണിയനും അതിന്റെ ഭരണ ഘടനയും ഭീഷണി നേരിടുന്ന കാലത്ത് പൊതുവിദ്യാഭ്യാസം ശകതിപ്പെടുത്താനും കുട്ടികളെ ആകർഷിക്കാനും കേരളത്തിന് കഴിയുന്നത് ജനങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് പറഞ്ഞണ്  അദ്ദേഹം തുടങ്ങിയത്. ലോകത്തെ ഏറ്റവും സുസജ്ജമായ വിദ്യാഭ്യാസ രീതി നിലനിൽക്കുന്ന ഫിന്നിഷ് ജനതയെ പോലും പിന്നിലാക്കാൻ നമുക്ക് കഴിഞ്ഞേക്കും എന്നും അദ്ദേഹം പ്രത്യാശിച്ചു. പൊതുബോധത്തിൽ മാറ്റമുണ്ടാക്കി കൊണ്ടും കൃത്യമായ ആസൂത്രണം നടത്തിയും ഇ.എം.എസ് സ്വപ്നം കണ്ട മാതൃഭാഷാ കേന്ദ്രിത പൊതുവിദ്യാഭ്യാസം കേരളത്തിൽ യാഥാർത്ഥ്യമാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ചർച്ചയിൽ പങ്കെടുത്ത് ഡോ: പി.കെ തിലക് കിണ്ടിയും പ്ലാവിലത്തൊപ്പിയും മലയാളം എന്ന നിലയിൽ സ്ഥാനം പിടിക്കുന്ന കള്ളനാണയത്തെക്കാൾ നല്ലത് അന്യഭാഷയുടെ അധിനിവേശമായിരിക്കുമെന്നും കുട്ടിയുടെ വിദ്യാഭ്യാസ കാര്യത്തിൽ പൊതു വിദ്യാലയത്തെ സ്നേഹിക്കുന്നു എന്ന് കാണിക്കാൻ  കേന്ദ്രീയ വിദ്യാലയം സംഘടിപ്പിച്ച് രക്ഷപ്പെടൽ തന്ത്രം ഒരുക്കുന്നത് കാപട്യമാണെന്നും ഓർമ്മിപ്പിച്ചു.

ഭാഷാ ബില്ലുകൾ നടപ്പാക്കാത്തത് സെക്രട്ടറിയേറ്റിലെ കള്ളച്ചുരിക തീർക്കുന്ന കൊല്ലപ്പണിയാണെന്ന് ആർ നന്ദകുമാറും പൊതു വിദ്യാലയ സംരക്ഷണം എന്നത് അധ്യാപകരുടെ ജോലി സംരക്ഷണം എന്ന ചുരുക്കരൂപത്തിലാണ് നിലനിൽക്കുന്നതെന്ന് നാഗേഷ് ആറും അഭിപ്രായപ്പെട്ടു.

ലോകത്തെ പുരോഗമിച്ച രാജ്യങ്ങളും പ്രദേശങ്ങളും (ഫിന്നിഷ് ജനത ഉൾപ്പെടെ) അവരവരുടെ ഭാഷയിൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ നേടുമ്പോൾ എന്തിനാണ് കുട്ടികളുടെ നാടിന്റെയും വീടിന്റെയും പുറത്തുള്ള ഭാഷ പഠന മാധ്യമമാക്കുന്നത് എന്നതാണ് പ്രശ്നം എന്ന് ശ്യാം രാജ് ആർ ചോദിച്ചു.

ICSE യും CBSE യും സെക്കന്ററി സ്കൂൾ വിദ്യാഭ്യാസത്തെ മാത്രം കേന്ദീകരിച്ച് പാഠപുസ്തകങ്ങൾ നിർമ്മിക്കുമ്പോൾ പ്രാഥമിക - ഞാറ്റടി (LKG , UKG) ക്ലാസുകളുടെ പാഠ്യ പദ്ധതിയെ കുറിച്ചുള്ള സ്വകാര്യ കച്ചവട സ്കൂളുകളുടെ വാദങ്ങൾ വ്യാജമാണെന്നും കച്ചവടം മാത്രമാണ് നടക്കുന്നതെന്നും ഡോ.. എം.വി. തോമസ് പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നത് മാത്യഭാഷാ കേന്ദ്രിതമായിരിക്കുന്നമെന്നും ചെറുപ്രായത്തിൽ സാംശീകരിക്കുന്ന ലിംഗ പദവി, ജാതിബോധം തുടങ്ങിയവ മറികടക്കാൻ പിന്നീട് പ്രയാസമാണെന്നും നഗരത്തിൽ ആണിനും പെണ്ണിനും ഒന്നിച്ച് പഠിക്കാവുന്ന പൊതു വിദ്യാലയങ്ങൾ കുറവാണ് എന്നും ഡോ.എ.ജി ഒലീന ചൂണ്ടിക്കാട്ടി.

മലയാളത്തോടുണ്ടാവേണ്ട വൈകാരിക ബന്ധം ഒരു ജനതയെ, സംസ്കാരത്തെ ശിഥിലമാക്കാതെ സൂക്ഷിക്കുമെന്ന് ഡോ.. രഘു, സെലസ്റ്റിൻ ജോൺ എന്നിവർ പറഞ്ഞു.

ഡോ: പി.പവിത്രൻ അധ്യക്ഷം വഹിച്ചു.

ഒക്ടോബറിലെ ചർച്ചാ സായാഹ്നം 21 > o തീയതി നടക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.