2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ഹീബ്രു സര്‍വകലാശാലയുടെ മാതൃക - പി.പവിത്രന്‍


സര്‍വകലാശാലകൊണ്ടുമാത്രം മാതൃഭാഷയെ രക്ഷിക്കാന്‍ കഴിയുമോ? ഇല്ല. പക്ഷേ, സര്‍വകലാശാലയ്ക്ക് അതില്‍ പ്രധാനപ്പെട്ട ഒരുപങ്ക് വഹിക്കാന്‍ കഴിയും. അതിന് ഏറ്റവുംനല്ല ഉദാഹരണം ഇസ്രായേലിലെ ഹീബ്രു സര്‍വകലാശാലയാണ്.


മലയാള സര്‍വകലാശാലയുടെ ബില്‍ നിയമസഭയുടെ പരിഗണനയിലാണ്. ഭാഷയ്ക്കായി ഒരു സര്‍വകലാശാലയോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട്. യൂറോപ്പിലോ അമേരിക്കയിലോ അത്തരമൊരു സര്‍വകലാശാലയില്ലല്ലോ എന്നാണ് അവരുടെ ആശ്ചര്യത്തിന് അര്‍ഥം. ആധുനിക കാലഘട്ടത്തില്‍ യൂറോപ്പ് ഭാഷാപരമായ അധിനിവേശത്തിന് വിധേയമാകാതിരുന്നതിനാല്‍ അവര്‍ക്ക് ഭാഷയുടെപേരില്‍ ഒരുസര്‍വകലാശാല സ്ഥാപിക്കേണ്ടിവന്നില്ല എന്നത് സത്യമാണ്. എന്നാല്‍, നേരത്തേയുണ്ടായിരുന്ന സര്‍വകലാശാലകള്‍ ഭാഷാ സര്‍വകലാശാലകളാക്കി മാറ്റിയചരിത്രമാണ് അവര്‍ക്കുള്ളത്. മുമ്പ് റോമാസാമ്രാജ്യത്തിന്റെ കാലംമുതല്‍ ലത്തീനില്‍ എല്ലാവിഷയങ്ങളും പഠിപ്പിച്ചിരുന്ന യൂറോപ്യന്‍ സര്‍വകലാശാലകള്‍ ആധുനികഘട്ടത്തോടെ മാതൃഭാഷയില്‍ വിവിധവിഷയങ്ങള്‍ പഠിപ്പിക്കുന്ന സര്‍വകലാശാലകളായി പരിണമിക്കുകയായിരുന്നു. അതുകൊണ്ട് മാതൃഭാഷയ്ക്കായി പ്രത്യേക സര്‍വകലാശാലകള്‍ അവര്‍ക്ക് സ്ഥാപിക്കേണ്ടിവന്നില്ല.

ഇംഗ്ലീഷില്‍ വിവിധവിഷയങ്ങള്‍ പഠിപ്പിക്കുന്ന നിലവിലുള്ള നമ്മുടെ സര്‍വകലാശാലകള്‍ ഏതെങ്കിലും കാലത്ത് എല്ലാവിഷയങ്ങളും മാതൃഭാഷയില്‍ പഠിപ്പിക്കുന്ന സര്‍വകലാശാലകള്‍ ആകുമെന്നതിനുള്ള യാതൊരു സൂചനയും കാണാത്ത സാഹചര്യത്തിലാണ് മലയാളത്തില്‍ എല്ലാവിഷയങ്ങളും പഠിപ്പിക്കുന്ന ഒരു സ്ഥാപനമെങ്കിലും നമ്മുടെനാട്ടില്‍ വേണമെന്നും അത് കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന ഏറ്റവും പ്രധാനപ്പെട്ട സര്‍വകലാശാലയായിരിക്കണമെന്നുമുള്ള ആവശ്യം പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്നത്.

സര്‍വകലാശാലകൊണ്ടുമാത്രം മാതൃഭാഷയെ രക്ഷിക്കാന്‍ കഴിയുമോ? ഇല്ല. പക്ഷേ സര്‍വകലാശാലയ്ക്ക് അതില്‍ പ്രധാനപ്പെട്ട ഒരുപങ്ക് വഹിക്കാന്‍കഴിയും. അതിന് ഏറ്റവുംനല്ല ഉദാഹരണം ഇസ്രായേലിലെ ഹീബ്രു സര്‍വകലാശാലയാണ്. മലയാളത്തെക്കാള്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹീബ്രു. ഹീബ്രു മാധ്യമമായി ആദ്യത്തെ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെടുന്നതുപോലും 1889-ലാണ്. നമ്മുടെ 'ഇന്ദുലേഖ' പ്രസിദ്ധീകരിച്ച വര്‍ഷമാണത്. മുപ്പതു വര്‍ഷത്തിനുള്ളില്‍ 1918-ല്‍ അവര്‍ എല്ലാവിഷയങ്ങളും ഹീബ്രുവില്‍ പഠിപ്പിക്കുന്ന സര്‍വകലാശാല സ്ഥാപിച്ചു. ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എട്ട് നൊബേല്‍ സമ്മാനജേതാക്കളെ അവര്‍ ഈ സര്‍വകലാശാലയില്‍നിന്ന് മാത്രമായി സൃഷ്ടിച്ചു. ഇന്ത്യയിലെ ഏതൊരു സര്‍വകലാശാലയെക്കാളും റാങ്കിങ്ങില്‍ മുന്നിലാണ് കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നുപോലുമില്ലാത്ത ഇസ്രായേലിനകത്തെ ഈ സര്‍വകലാശാല.

ഹീബ്രു സര്‍വകലാശാലയുടെ സ്ഥാപകരില്‍ ഏറ്റവും പ്രധാനി സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ തന്നെ. നമ്മെപ്പോലെ സാഹിത്യകാരന്മാരുടെ ഒരു കാര്യമായല്ല ഹീബ്രുഭാഷയെയും സര്‍വകലാശാലയെയും അവര്‍ സങ്കല്പിച്ചത്. ഭൗതിക ശാസ്ത്രജ്ഞരും ഗണിതശാസ്ത്രജ്ഞരും ഉള്‍പ്പെടെ വലിയൊരു ബുദ്ധീജീവിവിഭാഗം ഹീബ്രു സര്‍വകലാശാലയ്ക്കുവേണ്ടി രംഗത്തുവന്നു. ബോധപ്രപഞ്ചത്തിന്റെ അതിര്‍ത്തികളന്വേഷിച്ച ഐന്‍സ്റ്റൈന്‍ മാത്രമല്ല, അബോധ പ്രപഞ്ചത്തിന്റെ ആഴങ്ങള്‍ തേടിയ സിഗ്മണ്ട് ഫ്രോയ്ഡും അതില്‍ പങ്കാളിയായി.

വളരെആലോചിച്ച് ഓരോചുവടുംവെച്ചാണ് ഹീബ്രു സര്‍വകലാശാല ഇന്നത്തെ നിലയിലെത്തിയത്. സ്ഥാപിച്ച് ഏഴുവര്‍ഷം കഴിഞ്ഞ് 1925-ല്‍ അതില്‍ ആദ്യത്തെ കോഴ്‌സുകള്‍ ആരംഭിച്ചു. ആദ്യപ്രഭാഷകരിലൊരാള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ തന്നെയായിരുന്നു. പില്‍ക്കാലത്ത് ഐന്‍സ്റ്റൈന്‍ തന്റെ കൃതികളുടെ അവകാശം എഴുതിക്കൊടുത്തതും ഹീബ്രു സര്‍വകലാശാലയ്ക്കാണ്. അവയെല്ലാം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നതും അവിടെയാണ്.

ഇപ്പോള്‍ മലയാളസര്‍വകലാശാലാ ബില്ലില്‍ പറയുന്നത് മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി സാഹിത്യകാരന്മാരും കലാകാരന്മാരും അക്കാദമി ചെയര്‍മാന്മാരും നേതൃത്വം നല്‍കുന്ന ഒരു സര്‍വകലാശാല എന്നാണ്. ഹീബ്രു സര്‍വകലാശാലയുടെ ലക്ഷ്യമാകട്ടെ എല്ലാ വിജ്ഞാനശാഖയിലും പ്രതിഭകളെ ഉത്പാദിപ്പിക്കലും. ഭാഷാമാനവിക വിഷയങ്ങള്‍ക്കുമാത്രമല്ല അവിടെ ഫാക്കല്‍റ്റിയുള്ളത്. പ്രകൃതിശാസ്ത്രം, സാമൂഹികശാസ്ത്രം, കൃഷി, ഭക്ഷ്യസംസ്‌കരണം, നിയമം, മെഡിസിന്‍, ഫാര്‍മസി, മൃഗപരിപാലനശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ വിഷയങ്ങളും അവിടെ ഹീബ്രുവില്‍ പഠിപ്പിക്കുന്നു.

സര്‍വകലാശാല ആരംഭിച്ചകാലത്ത് അവിടെ വിദ്യാര്‍ഥികള്‍ കുറവായിരുന്നു. കെട്ടിടംപണിയുന്ന തൊഴിലാളികളായിരുന്നു സായാഹ്നക്ലാസില്‍ ഒരു വലിയവിഭാഗം. ക്ഷമാപൂര്‍ണമായ ആസൂത്രണത്തിലൂടെ ദശകങ്ങള്‍കൊണ്ട് ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനമായി അതുമാറി. 1928-ല്‍ ഗണിതശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട്. 1932-ല്‍ സസ്യശാസ്ത്രപഠനം, 1935- ല്‍ പ്രകൃതിശാസ്ത്രത്തിന് പൊതുവായ ഫാക്കല്‍റ്റി, 1935- ല്‍ ആദ്യത്തെ പിഎച്ച്.ഡി, 1939 -ല്‍ മെഡിസിന്‍, 1942- ല്‍ കൃഷിശാസ്ത്രം, 1953-ല്‍ സാമ്പത്തികശാസ്ത്രം, ഫാര്‍മക്കോളജി, 1985-ല്‍ മൃഗ സംരക്ഷണം, 1999- ല്‍ കമ്പ്യൂട്ടര്‍ സയന്‍സ്. യാതൊരു ധൃതിയുമില്ലാതെ, എനിക്കുശേഷം പ്രളയം എന്ന ആധിയില്ലാതെ, വരുംതലമുറകളില്‍ വിശ്വാസമര്‍പ്പിച്ച് ഒച്ചിന്റെവേഗത്തില്‍ അത്മുന്നേറി. 2002-ലും 2005-ലും സാമ്പത്തിക ശാസ്ത്രത്തിനും 2004- ല്‍ ഭൗതികശാസ്ത്രത്തിലും 2004- ലും 2006 - ലും 2009- ലും രസതന്ത്രത്തിലും ഈ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നൊബേല്‍ സമ്മാനം നേടി.

ഈ മാതൃകയില്‍ നമുക്ക് മലയാളത്തില്‍ ഒരു സര്‍വകലാശാലയെ സങ്കല്പിക്കാന്‍ കഴിയുമോ? ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പുറത്തേക്ക് പോകലാണെന്ന കാഴ്ചപ്പാടില്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന സര്‍വകലാശാലകള്‍ നിലനിന്നുകൊള്ളട്ടെ. കേരളത്തില്‍ ജോലിചെയ്യാന്‍ തയ്യാറുള്ളവരെയാണ് മലയാളസര്‍വകലാശാല ലക്ഷ്യംവെക്കേണ്ടത്. മലയാളഭാഷയിലൂടെ പഠിച്ച് ഗവേഷണംചെയ്ത് മലയാളിയുടെ രോഗത്തിനുള്ള ഒരുമരുന്ന് കണ്ടുപിടിച്ചാല്‍ അത് ലോകത്തിലെ ഏതു ഭാഷക്കാരന്റെയും രോഗത്തിനുള്ള മരുന്നാണ്. ബേപ്പൂരിലെ മലയാളഭാഷയില്‍ രൂപകല്പനചെയ്ത ഉരുക്കള്‍ ലോകം മുഴുവനുമാണ്ഓടിക്കൊണ്ടിരിക്കുന്നത്.

പ്രാദേശികതയെ ആഴത്തിലറിയുന്നതിലൂടെയാണ് നാം പുറംലോകത്തിനും സംഭാവനനല്‍കുക. ലോകത്തിലെ പുതു വിജ്ഞാനങ്ങളെല്ലാം അപ്പപ്പോള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ശക്തമായ സംവിധാനം സര്‍വകലാശാലയില്‍ ഇതിന് ആവശ്യമാണ്. ഇവിടത്തെ അറിവുകള്‍ ലോകത്തിലെ എല്ലാ ഭാഷകളിലേക്കെത്തിക്കാനും സംവിധാനം വേണം.

അന്യഭാഷകളുമായി ബന്ധമില്ലാതെ ഋഷ്യശൃംഗനെപ്പോലെ കൂട്ടിലടച്ചാല്‍ ഭാഷ സ്വയം വളരുകയില്ല. ഇംഗ്ലീഷുള്‍പ്പെടെ ലോകത്തിലെ ഭാഷകളുടെ വകുപ്പുകള്‍ മലയാളസര്‍വകലാശാലയില്‍ വേണം. വിജ്ഞാനം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകണം. തര്‍ജമയ്ക്കും ഇവിടെവരുന്ന വിദേശികള്‍ക്കും ഇവിടെനിന്ന് വിദേശത്തുപോകുന്നവര്‍ക്കും ഭാഷാപരമായ സഹായവും പരിശീലനവും കൊടുക്കാന്‍ മലയാള സര്‍വകലാശാലയ്ക്ക് ആകണം. പുതിയ ലോകക്രമത്തിലെ മലയാളിയുടെ സഹായിയാകണം മലയാളസര്‍വകലാശാല. 64 ഭാഷകളാണ് ഹീബ്രു സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നത്.കേരളം ശാസ്ത്രലോകത്ത് അറിയപ്പെടുന്നത് ഗണിതപാരമ്പര്യത്തിന്റെ പേരിലാണ്. മഴയെ ആശ്രയിക്കുന്ന കൃഷിരീതിക്ക് കാലഗണന കൂടുതല്‍ കൃത്യമാകേണ്ടതുണ്ടായിരുന്നതിലാണ് നമ്മുടെ സൗരകേന്ദ്രിത ഗണിതം ഇത്രവികസിച്ചത് എന്ന് വാദിക്കുന്ന പണ്ഡിതരുണ്ട്. മലയാളസര്‍വകലാശാല നിലനില്ക്കുന്ന തിരൂര്‍ പരിസരത്തായിരുന്നു നീലകണ്ഠ സോമയാജിയുടെയും സംഗ്രമ ഗ്രാമമാധവന്റെയും മറ്റും വേരുകള്‍. ന്യൂട്ടനും ലബ്‌നിറ്റ്‌സിനും മുമ്പ് കലന(കാല്‍ക്കുലസ്) ത്തിന് തുടക്കംകുറിച്ച കേരളീയ ഗണിതജ്ഞരുടെ പേരില്‍ ഒരു സ്‌കൂളോ ചെയറോ ആരംഭിക്കുന്നകാര്യം ആലോചിക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് ആകുമോ?

എന്തുകൊണ്ട് കേരവൃക്ഷത്തിന്റെ നാട്ടില്‍ ശരിക്കുള്ള ഒരു തെങ്ങുകയറ്റയന്ത്രംപോലും നമുക്ക് ഉണ്ടാക്കാന്‍ കഴിയാതെ പോയി എന്നതിന് ഉത്തരം നാം പഠിച്ചത് നമ്മുടെ ഭാഷയില്‍ നമ്മുടെ പ്രകൃതിക്കും സമൂഹത്തിനും വേണ്ടിയല്ല എന്നതാണ്. എന്തുകൊണ്ട് ചക്കയോ ഇളനീരോ നമുക്ക് ഉത്പന്നമായി വികസിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതിനും ഉത്തരം അതുതന്നെ. നമ്മുടെ കത്തുന്ന വേനലിനെയും കുത്തിയൊഴുകുന്ന കര്‍ക്കടകപ്പേമാരിയെയും ഊര്‍ജമാക്കി മാറ്റാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല എന്നതിനും കാരണം മറ്റൊന്നല്ല. ഓക്‌സ്‌ഫെഡിലെയും കേംബ്രിജിലെയും ഹാര്‍വാര്‍ഡിലെയും സിലബസ്സില്‍ ചക്കസംസ്‌കരണവും കര്‍ക്കടകമഴയുമില്ലല്ലോ! മാതൃഭാഷയില്‍ ചിന്തിക്കാന്‍ കഴിയുമ്പോഴാണ് മുന്‍ഗണനകള്‍ നമ്മുടേതായിമാറുന്നത്.മെഡിസിനും എന്‍ജിനീയറിങ്ങും കൃഷിയും ഉള്‍പ്പെടുന്ന ഫാക്കല്‍റ്റികള്‍ വേണം. യാഥാര്‍ഥ്യമാക്കാന്‍ ധൃതി വേണ്ട, പക്ഷേ, കാഴ്ചപ്പുറത്ത് അതുണ്ടായിരിക്കണം.

ചുരുക്കത്തില്‍ ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച മലയാളം സര്‍വകലാശാലാ ബില്ല് ഉടച്ചുവാര്‍ക്കണം. അതിന്റെ ലക്ഷ്യം മാതൃഭാഷാ വിജ്ഞാനത്തിലൂന്നി കേരളത്തിന്റെ സ്വാശ്രയത്വവും സമഗ്രവികസനവുമാകണം. അതിനുതകുന്ന ശാസ്ത്ര- സാമൂഹികശാസ്ത്ര- സാങ്കേതിക ശാസ്ത്ര ഫാക്കല്‍റ്റികള്‍ സങ്കല്പിക്കണം. ഈ ഫാക്കല്‍റ്റികളെല്ലാം ഇപ്പോള്‍ത്തന്നെ തുടങ്ങേണ്ടതില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച നാലു കോഴ്‌സുകളില്‍ തുടങ്ങാനാണ് ഭാവമെങ്കില്‍ അങ്ങനെത്തന്നെയാകട്ടെ. പക്ഷേ, വിപുലമായ കാഴ്ചപ്പാടില്‍ വളരാനുള്ള ഭാവിയുടെ ഇടങ്ങള്‍ ആക്റ്റില്‍ ഉണ്ടായിരിക്കണം.

ഇപ്പോള്‍ അന്വേഷിക്കുന്ന, ആകാശത്തിരിക്കുന്ന, എഴുപത്തഞ്ച് ഏക്കര്‍കൊണ്ട് ഈ സ്വപ്നമൊന്നും മലയാളസര്‍വകലാശാലയില്‍ സാധിക്കുകയില്ല. ഐക്യമലയാള പ്രസ്ഥാനം നല്‍കിയ മലയാള സര്‍വകലാശാലാ രേഖയില്‍ 1,000 ഏക്കര്‍ സര്‍വകലാശാലയ്ക്ക് വേണമെന്ന് പറഞ്ഞത് തലമുറകള്‍ക്കപ്പുറത്തേക്ക് കണ്ണുപായിച്ചാണ്. നാനൂറ് ഏക്കറാണ് അലിഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രത്തിന് മാത്രമായി നാം അനുവദിച്ചത്. അതിന്റെ നാലിലൊന്നുപോലും സ്ഥലംകിട്ടാതെയാണ് ഇപ്പോള്‍ നാം അലയുന്നത്!

തിരുവിതാംകൂറിലെ ആദ്യത്തെ വൈസ് ചാന്‍സലറായി അന്നത്തെ ഭരണാധികാരികള്‍ ക്ഷണിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെയായിരുന്നു. അദ്ദേഹം അത് സ്വീകരിച്ചില്ല. വിവിധവിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കാനുതകുന്ന ഒരു സര്‍വകലാശാല സ്ഥാപിച്ചുകൊണ്ട് ഐന്‍സ്റ്റൈന്റെ മാതൃക ഇപ്പോഴെങ്കിലും നമുക്ക് പിന്തുടരാം.

മാതൃഭൂമി

3 അഭിപ്രായങ്ങൾ:

  1. മലയാളത്തെ രക്ഷിക്കുന്നതിന് ചില പ്രായോഗിക മാർഗങ്ങൾ :

    1.സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും

    2. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
    3.കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തില്‍
    4. ഭരണ ഭാഷ ( ഭരണം ജനങ്ങളുടെ ഭാഷയിലാവണം)

    5.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക

    6.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക

    7.സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ,സർവകാലശാലകൾ,ആശുപത്രികൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക

    8. PSC പരീഷകൾ മലയാളികരിക്കുക.

    9. മലയാളം ബ്ലോഗ്‌ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

    10.മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. യഹൂദജനത ലോകമെമ്പാടും ചിതറിപ്പോയതോടെ മൃതഭാഷയെന്ന്‌ കണക്കാക്കപ്പെട്ടിരുന്ന 'ഹീബ്രു' ഇന്നൊരു ജീവല്‍ഭാഷയാണ്‌. വിവിധ കാരണങ്ങളാൽ വിവിധ രാജ്യങ്ങളിലായി കഴിയേണ്ടിവന്ന ജൂതജനത തങ്ങള്‍ എത്തിപ്പെട്ട രാജ്യങ്ങളിലെ ഭാഷകള്‍ സ്വായത്തമാക്കിയപ്പോഴും മാതൃഭാഷയുടെ വിത്തുകള്‍ ഉണങ്ങിപ്പോകാതെ കാത്തു സൂക്ഷിച്ചു. 1948-ല്‍ ഇസ്രയേല്‍ രാഷ്‌ട്രം നിലവില്‍ വന്നതോടെ നൂറ്റാണ്ടുകളായി വിവിധ ദേശങ്ങളിൽ പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരുന്നവര്‍ ഒരിടത്ത്‌ കേന്ദ്രീകരിക്കപ്പെട്ടു. അതോടെ 'ഹീബ്രു' ഭാഷ പുനര്‍ജനിക്കുകയായിരുന്നു.ഇസ്രയേലില്‍ ഇന്ന്‌ ഹീബ്രുഭാഷ നിര്‍ബന്‌ധവും അത്‌ പഠിക്കാതിരിക്കുന്നത്‌ ശിക്ഷാര്‍ഹവുമാണ്‌. ഇരുപതുവര്‍ഷം കഴിയുമ്പോഴേക്കും ഹീബ്രു ഭാഷ അറിയാത്തവരായി ഒരാള്‍പോലും ഇസ്രയേലില്‍ ഉണ്ടായിരിക്കുകയില്ലെന്ന്‌ അവര്‍ തീര്‍ത്തും അവകാശപ്പെടുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളും ഏറ്റവും അധികം നോബൽ സമ്മാനങ്ങളും വാങ്ങാൻ അവരെ എത്തിച്ചത് അവരുടെ മാതൃ ഭാഷയിലുള്ള വിദ്യാഭ്യാസ രീതിയാണ്‌ .

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.