2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ലോകമാനവികത മാതൃഭാഷയിലൂടെ - പി.ഐ. ശങ്കരനാരായണന്‍


ഒരു ദേശത്തിന്റെ ഭാഷ അവിടത്തെ സംസ്‌കാരത്തിന്റെ പ്രതീകമാണ്. സംസ്‌കാരം മനുഷ്യബന്ധങ്ങളുടെ പ്രാണവായുവും. അത് നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ ചലിക്കുന്ന ശവം മാത്രമാണ്; അല്ലെങ്കില്‍ യന്ത്രമാണ്


മാതൃഭാഷയുടെ ഉറപ്പുള്ള പാറയിന്മേലാണ് നാട്ടിന്‍പുറത്തെയും നഗരത്തിലെയും കുട്ടികള്‍ അവരുടെ വളര്‍ച്ചയുടെ അടിത്തറ പണിയേണ്ടത്.

മഹാത്മാഗാന്ധി, ഹരിജന്‍ വാരിക, 9.9.1939

നാം കേരളീയര്‍. നമ്മുടെ ഭാഷ മലയാളം. ചിലര്‍ അഭിമാനിക്കുന്നു, മറ്റുചിലര്‍ അതിനെ അവഗണിക്കുകയും ചെയ്യുന്നു. അവഗണനയുടെ അളവ് കൂടിക്കണ്ടപ്പോള്‍ അതൊന്ന് കുറയ്ക്കണമെന്ന് ഭാഷാഭിമാനികള്‍ക്ക് തോന്നി. അതിന്റെ ഫലമായാണ് നവംബര്‍ ഒന്ന് മലയാളഭാഷാദിനമായി നാം ആചരിച്ചുവരുന്നത്.

ഏതു ദേശക്കാരനും മാതൃഭാഷയെച്ചൊല്ലി അഭിമാനം ഉണ്ടായിരിക്കണം. മാതൃഭാഷയെ സംരക്ഷിക്കേണ്ടതും വളര്‍ത്തേണ്ടതും അതത് ദേശക്കാരുടെ സാംസ്‌കാരികമായ ഉത്തരവാദിത്വമാണ്. ഇക്കാര്യം ലോകത്തിനെ മുഴുവന്‍ ബോധ്യപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയ്ക്കും തോന്നി. അവര്‍ എല്ലാ രാഷ്ട്രങ്ങളോടും ദേശങ്ങളോടും ഫിബ്രവരി 21 ലോക മാതൃഭാഷാദിനമായി ആചരിക്കാന്‍ ആഹ്വാനംചെയ്തു.

അങ്ങനെ, എല്ലാ ദേശക്കാരും ഫിബ്രവരി 21-ന് മാതൃഭാഷാദിനം ആചരിക്കുകയാണ്. മലയാളികളായ നാം നവംബര്‍ ഒന്നിന് ഭാഷാദിനം ആഘോഷിച്ചതല്ലേ? ഇപ്പോള്‍ രണ്ടാംവട്ടവും ആഘോഷിക്കണമോ എന്ന് ചിലമടിയന്മാര്‍ ചോദിച്ചേക്കാം, ചില വിരോധികളും! ഇനി മൂന്നാംവട്ടവും നാലാംവട്ടവും ആഘോഷിക്കാന്‍ വകയുണ്ടോ എന്ന് പരിഹസിച്ചേക്കാം!

പരിഹസിക്കേണ്ട; വകയുണ്ട്! കേരളവര്‍ഷപ്പിറവി ചിങ്ങം ഒന്നിനാണല്ലോ. അന്നും മലയാളഭാഷാദിനമാകാം. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദിനം ഡിസംബര്‍ 30-നാണെന്ന് ചിലര്‍ നിശ്ചയിച്ചിട്ടുണ്ട്. അന്ന് നിശ്ചയമായും മലയാളദിനമാണ്. സരസകവി കുഞ്ചന്റെയും പൂന്താനം, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, ചന്തുമേനോന്‍, സി.വി. രാമന്‍പിള്ള, ഉണ്ണായിവാരിയര്‍ എന്നിങ്ങനെയുള്ള മഹാന്മാരുടെയുമെല്ലാം ജന്മദിനങ്ങള്‍ മലയാളഭാഷാദിനങ്ങളാക്കേണ്ടതാണ്. ചുരുക്കത്തില്‍, വര്‍ഷത്തിലെ 365 ദിവസവും ഒരു ദേശസ്‌നേഹിയുടെ മനസ്സില്‍ ആ ദേശത്തിന്റെ ഭാഷയും പ്രാണശക്തിയായി ജ്വലിക്കേണ്ടതാണ്.

എന്തിനാണ് മാതൃഭാഷ പഠിക്കുന്നത്? മലയാളം പഠിച്ചാല്‍ ജോലികിട്ടുമോ? എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഇംഗ്ലീഷ് മര്‍ദനസ്‌കൂളുകളില്‍ പഠിക്കുന്നവരാണ് പലപ്പോഴും അങ്ങനെ ചോദിക്കുന്നത്. നല്ലൊരു ജോലി നേടി സുഖിച്ച് ജീവിക്കണമെന്നേ അവര്‍ക്കുള്ളൂ. അതിന് കുറച്ച് ഇംഗ്ലീഷും സാങ്കേതികവിദ്യകളും അറിഞ്ഞാല്‍ മതി. മലയാളം പഠിച്ച് സമയംകളയണോ? വ്യാകരണവും കാവ്യവും പഠിച്ച് ഭാരം കൂട്ടണോ എന്നാവും ചോദ്യം. ഒരു ഭാഷ പഠിച്ചാല്‍ പോരേ? ഇംഗ്ലീഷ് പഠിച്ചാല്‍ പോരേ എന്നും.

അങ്ങനെ ചോദിക്കുന്ന സുഖിയന്മാരോട് ഒന്നുചോദിക്കട്ടെ. രണ്ടോ നാലോ സെന്റ് ഭൂമിയില്‍ വലിയ വീടുവെച്ച്, മുന്നില്‍ രണ്ടോ മൂന്നോ കാറുകളും ബൈക്കുകളും കുത്തിത്തിരുകി പ്രദര്‍ശിപ്പിക്കുന്നതെന്തിന്? ഒരു വീട്ടില്‍ ഒരു കാറ് പോരേ? ചിലര്‍ക്ക് ഒരു വീടും മതിയാകില്ല; പ്രമുഖ നഗരങ്ങളില്‍ ഫ്‌ളാറ്റുകളും വില്ലകളും വേണം. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഭൗതികസുഖങ്ങളുടെ പിറകേ ഓടുകയാണ് മനുഷ്യന്‍... എവിടംവരെ?

ഒരു ദേശത്തിന്റെ ഭാഷ അവിടത്തെ സംസ്‌കാരത്തിന്റെ പ്രതീകമാണ്. സംസ്‌കാരം മനുഷ്യബന്ധങ്ങളുടെ പ്രാണവായുവും. അത് നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ ചലിക്കുന്ന ശവം മാത്രമാണ്; അല്ലെങ്കില്‍ യന്ത്രമാണ്. സുഖാനുഭവങ്ങളും ജീവിതംതന്നെയും ക്ഷണികമാണെന്ന കാര്യം മനസ്സിലാക്കാതെ, മാതൃഭാഷയെയും സംസ്‌കാരത്തെയും മനുഷ്യബന്ധങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ടാണ് പലരും പരക്കംപായുന്നത്. നാട്ടുഭാഷകളെയും നന്മകളെയും വിഴുങ്ങുന്ന ഇംഗ്ലീഷിനും യന്ത്രസാങ്കേതികതയ്ക്കും അടിമപ്പെട്ട് വളരുന്ന കുട്ടികള്‍, പിന്നീട് അച്ഛനമ്മമാരെ 'വേസ്റ്റ് മാനേജ്‌മെന്റ്' തത്ത്വമനുസരിച്ചാവും കാണുക! ഒന്നുകില്‍ വഴിയോരത്ത്, അല്ലെങ്കില്‍ വൃദ്ധസദനത്തില്‍!

സംസ്‌കാരമുള്ളവര്‍ ജ്ഞാനദാഹികളും വിശാല മാനവികതയുള്ളവരും ആയിരിക്കും. ആകാവുന്നത്ര പുതിയഭാഷകള്‍ അവര്‍ പഠിച്ചുകൊണ്ടിരിക്കും. അങ്ങനെ വിവിധഭാഷകള്‍ പഠിച്ച് മഹത്തായ സംഭാവനകള്‍ ലോകത്തിന് നല്‍കിയവരെപ്പറ്റി നാം ഓര്‍ക്കേണ്ടതുണ്ട്. അവര്‍ നല്ല മാതൃകകളാണ്.

മലയാളത്തിന്റെ സൗഭാഗ്യമായിത്തീര്‍ന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ ഓര്‍ക്കൂ. ജര്‍മന്‍കാരനായിരുന്നു. ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ലാറ്റിന്‍ എന്നീ ഭാഷകള്‍ പഠിച്ചശേഷം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ക്രിസ്തുമത പ്രചാരണമായിരുന്നു ലക്ഷ്യം. ആദ്യം ബംഗാളില്‍ എത്തുമെന്ന് കരുതുകയാല്‍ കപ്പലില്‍വെച്ചുതന്നെ ബംഗാളിയും ഹിന്ദിയും പഠിച്ചു. കപ്പലിറങ്ങിയതോ മദ്രാസില്‍(ചെന്നൈ)! ഉടനെ തമിഴ് പഠിക്കുകയായി. അവിടെനിന്ന് മംഗലാപുരത്തെത്തിയപ്പോള്‍ കന്നഡയും തെലുങ്കും സ്വായത്തമാക്കി. ഒടുവില്‍, കേരളത്തില്‍ തലശ്ശേരിക്കാരനായി 23 വര്‍ഷം ജീവിച്ചു. അനേകം ഗ്രന്ഥങ്ങള്‍ രചിച്ച് മലയാളത്തിന് അവിസ്മരണീയനായി.

ഇതിന്റെ ഒരു മറുവശംകൂടി പറയാം. മാതൃഭാഷയും സംസ്‌കാരവുമൊന്നും വേണ്ട, നന്നല്ല, ഇംഗ്ലീഷ് പഠിക്കണം, ഇംഗ്ലീഷുകാരെപ്പോലെ ജീവിക്കണം, അതാണ് മാന്യത എന്നുകരുതിയ ഒരാളുണ്ടായിരുന്നു, ബംഗാളില്‍. കൃഷ്ണധനഘോഷ് എന്നുപേരായ അദ്ദേഹം ഭാര്യയെയും നാലുമക്കളെയുംകൂട്ടി ഇംഗ്ലണ്ടില്‍ ചെന്നു. മൂന്നുമക്കളെ അവിടെ നിര്‍ത്തി പഠിപ്പിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. അതില്‍ ഒരാളുടെ പേര് അരവിന്ദഘോഷ് എന്നായിരുന്നു.

ഏഴുമുതല്‍ 21 വയസ്സുവരെ ഇംഗ്ലണ്ടില്‍ കഴിഞ്ഞ അരവിന്ദന്‍, ഇംഗ്ലീഷിനുപുറമെ ഫ്രഞ്ച്, ജര്‍മന്‍, ഗ്രീക്ക്, ലാറ്റിന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍കൂടി സ്വായത്തമാക്കിയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. നാടിനെ അറിയാന്‍ നാട്ടുഭാഷകളും സംസ്‌കൃതവും പഠിച്ചേപറ്റൂ എന്ന് അരവിന്ദന് ബോധ്യമായി.

ഗുജറാത്തിയും മഠാത്തിയും ബംഗാളിയും ഹിന്ദിയുമെല്ലാം പഠിച്ച അരവിന്ദന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീപ്പന്തങ്ങളില്‍ ഒന്നായിത്തീര്‍ന്നു. പിന്നീട് പുതുശ്ശേരിയില്‍ ആശ്രമം സ്ഥാപിച്ച് തമിഴിലും പ്രാവീണ്യം നേടി. ദീര്‍ഘകാലത്തെ പുതുശ്ശേരിവാസം മലയാളം ഉള്‍പ്പെടെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളെയും അദ്ദേഹത്തിന് പ്രിയപ്പെട്ടതാക്കി. ഒടുവില്‍, വിശ്വമാനവികതയുടെയും ആത്മീയസാധനയുടെയും ഭാഷയാണ് അദ്ദേഹം വല്ലപ്പോഴും സംസാരിച്ചത്. ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അരവിന്ദഘോഷിന്റെ 'സാവിത്രി' എന്ന കാവ്യം ഇംഗ്ലീഷില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നത്രെ.

ഭാഷാപഠനത്തിന്റെ കാര്യത്തില്‍ പ്രത്യേക പ്രസക്തിയുള്ളതുകൊണ്ടാണ് മഹത്തായ രണ്ട് ജീവിതങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ജര്‍മന്‍കാരനായ ഒരാള്‍ മലയാളനാട്ടില്‍വന്ന് മലയാളത്തിന് മഹത്വമുണ്ടാക്കുന്നു; ബംഗാളിയായ ഒരാള്‍ ഇംഗ്ലണ്ടില്‍ പോയി പഠിച്ച് ഇംഗ്ലീഷിനും മഹത്വമുണ്ടാക്കുന്നു. ഇത്തരത്തില്‍ എത്രയോ പേരുണ്ട്. ഏത് വിപരീതാവസ്ഥയിലും എത്ര ഭാഷകള്‍ വേണമെങ്കിലും പഠിക്കാമെന്നാണ് ഇവര്‍ നമ്മോടുപറയുന്നത്. താത്പര്യമാണ് പ്രധാനം, കഠിനപ്രയത്‌നവും. ഇക്കൂട്ടര്‍ക്ക് ദേശാതിര്‍ത്തികളില്ല. ലോകമാനവികതയാണ് ലക്ഷ്യം. മഹാത്മാഗാന്ധിയും രവീന്ദ്രനാഥടാഗോറും ഉള്‍പ്പെടെ എത്രയോപേര്‍ ഈ നിരയിലുണ്ട്. അതില്‍ അണിനിരക്കാന്‍ നമുക്കും കഴിയണം.

ഭാഷകള്‍ തമ്മില്‍ എതിര്‍പ്പുകളോ യുദ്ധമോ വേണ്ട. പരസ്​പരം കൊടുത്തും വാങ്ങിയും വികസിച്ചുകൊണ്ടേയിരിക്കണം; ലോക മാനവികതയിലേക്ക്. അതിന് അത്യാവശ്യമായും ഒരാള്‍ മാതൃഭാഷയില്‍ ആദ്യം മികവ് നേടിയിരിക്കണം. മാതൃഭാഷയെ സ്‌നേഹിക്കണം. തുടര്‍ന്ന് അയല്‍ക്കാരെയും അവരുടെ ഭാഷയിലൂടെ സ്‌നേഹിക്കാന്‍ പഠിക്കാം. ഐക്യരാഷ്ട്രസഭ ലോക മാതൃഭാഷാദിനം ആചരിക്കാന്‍ നമ്മോടുപറയുന്നത് സ്‌നേഹത്തിന്റെ ഭാഷ വിശ്വമെങ്ങും വ്യാപിക്കട്ടെ എന്ന ആഗ്രഹത്തോടെയാണ്. നമുക്ക് അത് സഫലമാക്കാം, ജീവിതവ്രതം തന്നെയാക്കാം. ഓരോ കുട്ടിയും മാതൃഭാഷയില്‍ ആദ്യം മിടുക്കരാകട്ടെ. പിന്നീട് മറ്റുഭാഷകളില്‍ മിടുമിടുക്കരുമാകട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.