2012, ജൂലൈ 10, ചൊവ്വാഴ്ച

മലയാളം ഒന്നാംഭാഷയാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു - വി.എസ്

കൊച്ചി: മലയാളം ഒന്നാംഭാഷയും നിര്‍ബന്ധിത ഭാഷയും ആക്കാനുള്ള തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള ഉത്തരവ് രണ്ടാമത്തെ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും നടപ്പാക്കാതെ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയാണെന്നും അദേഹം ആരോപിച്ചു.
മഹാരാജാസ് സെന്‍റിനറി ഹാളില്‍ നടന്ന ജഗതിക് കൊങ്കണി സംഘടനയുടെ കേരള പ്രദേശ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിന് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന കേരളത്തിന്‍െറ അവശ്യത്തില്‍ കേന്ദ്രം വിവേചനം കാട്ടുകയാണ്.
മലയാളത്തിന് ക്ളാസിക് പദവി നല്‍കണമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാറിനുപോലും ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ല. അതിനാലാണ് മലയാളം ഒന്നാംഭാഷയാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്. പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ വലിയഭാഷകള്‍ അധിനിവേശം നടത്തുകയാണ്. ഇംഗ്ളീഷും ഹിന്ദിയും മാത്രം പഠിച്ചാലെ പ്രയോജനമുള്ളൂവെന്ന തരത്തില്‍ പ്രചാരണവും നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ പ്രവര്‍ത്തനം ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷക്കുനേരെയുള്ള കടന്നുകയറ്റങ്ങള്‍ സാംസ്കാരിക അധിനിവേശമായി കണക്കാക്കണം. പ്രാദേശികഭാഷകള്‍ അതത് സമൂഹത്തിന്‍െറ സാംസ്കാരിക തനിമഉള്‍ക്കൊള്ളുന്നതാണ്. മാതൃഭാഷയെ മറക്കുകയെന്നാല്‍ അമ്മയെ മറക്കുന്നതിനു തുല്യമാണ്്. സംസ്കാരത്തിന്‍െറ കാതലാണ് ഭാഷയെന്നും വി.എസ് പറഞ്ഞു.
ജഗതിക് കൊങ്കണി സംഘടനയുടെ പ്രസിഡന്‍റ് തൊമസിഞ്ഞോ കാര്‍ഡോസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എറിക് ഒസാറിയോ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ കെ.കെ. ഉത്തരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നാല് സെഷനിലായി കൊങ്കണി ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു.
മാധ്യമം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.