മലയാള സര്‍വകലാശാല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലയാള സര്‍വകലാശാല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

മലയാള സര്‍വകലാശാല ചെയ്യേണ്ടത് - രാജന്‍ ഗുരുക്കള്‍


മലയാള സര്‍വകലാശാലയുടെ ഒരു മര്‍മപ്രധാന വിഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ നിബന്ധിച്ച് ജ്ഞാനഭാഷാ പോഷണത്തിനാവശ്യമായ ബഹുമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യണം. പുതിയജ്ഞാനം നിര്‍മിക്കുകയാണ് സര്‍വകലാശാലയുടെ മുഖ്യലക്ഷ്യം എന്നോര്‍ക്കണം


മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാനുള്ള ഒരു സ്ഥാപനം എന്ന മട്ടിലാണ് മലയാള സര്‍വകലാശാലയുടെ പുറപ്പാട്. സര്‍വകലാശാല മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയാണ് എന്ന മൗഢ്യം നാം കളയണം. നമുക്കാവശ്യം മലയാളത്തില്‍ ഒരു സര്‍വകലാശാലയാണ്; അല്ലാതെ, മലയാളത്തിനൊരു സര്‍വകലാശാലയല്ല. ലോകമെങ്ങും സര്‍വകലാശാലയുടെ ലക്ഷ്യം നവീനവും കാലോചിതവുമായ ജ്ഞാനം ഉത്പാദിപ്പിക്കുകയും പ്രസാരണം ചെയ്യുകയുമാണ്. പ്രസാരണത്തിന്റെ ഭാഗമായി വിവിധ വിശേഷാവഗാഹ വിഷയങ്ങളില്‍ ഉപരിപഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും രാഷ്ട്രത്തിന്റെ അഭ്യുന്നതിക്ക് അത്യന്താപേക്ഷിതവും യുവതലമുറയ്ക്ക് തൊഴിലുകള്‍ക്ക് ഉപയുക്തവും ആയ വിശേഷവൈദഗ്ധ്യം ലഭ്യമാക്കുകയും ചെയ്യും. കൂട്ടത്തില്‍ ഉന്നതവിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിലും ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും മേല്‍നോട്ടം വഹിക്കും. സര്‍വോപരി ബിരുദങ്ങള്‍ നല്‍കാന്‍ പരമാധികാരമുള്ള സ്ഥാപനമായും പ്രവര്‍ത്തിക്കും. ഒരു ഭാഷയ്‌ക്കോ ഏതെങ്കിലും ഒരവഗാഹ വിഷയത്തിനോ സര്‍വകലാശാല ഉണ്ടാക്കുന്ന ഏര്‍പ്പാട് നിരര്‍ത്ഥകമാണ്.

മലയാളത്തിന് ഒരു സര്‍വകലാശാല എന്ന പ്രയോഗം തന്നെ പൂര്‍വാപരവിരുദ്ധം. ഏതായാലും അങ്ങനെ ഒന്നുണ്ടായിക്കഴിഞ്ഞു. ഇനിയെങ്കിലും അത് ചെയ്യേണ്ടതെന്താണെന്ന് വ്യക്തത വേണം. കവിതയിലും നോവലിലും നാടകത്തിലുമൊക്കെ ബിരുദങ്ങള്‍ നല്‍കാനുള്ള പദ്ധതികളാണ് വരുന്നതെങ്കില്‍ മഹാ കഷ്ടം എന്നേ പറയാനുള്ളൂ ! 

ഭാഷയും ജ്ഞാനവും


ഭാഷ വെറും പേച്ചുവഴക്കമല്ല. പേച്ചുവഴക്കത്തിലേക്ക് ജ്ഞാനം പ്രവേശിക്കുമ്പോഴേ ഭാഷയാവൂ. കൂട്ടായ നിലനില്പിനുവേണ്ട സാങ്കേതികജ്ഞാനം പേച്ചുവഴക്കത്തില്‍ പ്രവേശിപ്പിച്ച് കുടിപ്പേച്ചുകള്‍ ജാതിപ്പേച്ചുകളും ജാതിപ്പേച്ചുകള്‍ നാട്ടുവഴക്കവും ആവുന്നു.ഇതൊരു മാനകവത്കരണ പ്രക്രിയയാണ്. നാട്ടുവഴക്കത്തിലേക്ക് ഒരു കാലഘട്ടത്തിന്റെ ജ്ഞാനപ്രവേശം നടക്കുമ്പോള്‍ ഭാഷയുണ്ടാവുന്നു.

കാലഘട്ടത്തിന്റെ ജ്ഞാനം നിശ്ചയിക്കുന്നത് കാലഘട്ടത്തിനുമേല്‍ അധീശത്വം പുലര്‍ത്തുന്നവരാണ്. അവരുടെ ജ്ഞാനം അധികാരത്തിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമായിരിക്കും. അതിനെ ജനകീയവത്കരിക്കാന്‍ അധികാരികള്‍ അനുവദിക്കില്ല.

എന്നാല്‍, അവരുടെ ജാതിപ്പേച്ചിലേക്ക് ഈ ജ്ഞാനത്തിന് പ്രവേശിക്കാതെ വയ്യ. വേദ-വേദാംഗേതിഹാസ, ശാസ്ത്രദര്‍ശന, കാവ്യ-നാടകാദികള്‍ സംസ്‌കൃതത്തില്‍നിന്ന് നമ്പൂതിരിമാരുടെ പേച്ചുവഴക്കത്തിലേക്ക് പ്രവേശിച്ചതി ന്റെ ഫലമായിരുന്നു മണിപ്രവാളം. സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞ ശൂദ്രജാതികളും ഓരോന്നായി അധികാരവും ആഭിജാത്യവും ഉന്നംവെച്ച് വൈജ്ഞാനിക വ്യവഹാരം തുടര്‍ന്നതിന്റെ പരിണിത ഫലമാണ് മലയാള ഭാഷ. ആദ്യം നാടുവാഴികളും പിന്നെ പണിക്കന്മാരും അതുകഴിഞ്ഞ് ചക്കാലനായന്മാരും ഒടുവില്‍ ഈഴവരും. ബ്രാഹ്മണാധീത്വത്തിനെതിരെയുള്ള ഒരു നിശ്ശബ്ദ വിപ്ലവമെന്ന നിലയില്‍ ശൂദ്രരുടെ ഈ ജ്ഞാനസമ്പാദനം ഒരു കാലഘട്ടത്തിലെ അധീശജ്ഞാനത്തിന്റെ ജനകീയവത്കരണത്തിന് തുടക്കമിട്ടു. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ ആവിര്‍ഭാവപ്രക്രിയയില്‍ ഒരു സാംസ്‌കാരിക വിപ്ലവത്തിന്റെ അടക്കിപ്പിടിച്ച സംഘര്‍ഷമുണ്ട്. നിരണത്തു പണിക്കന്മാരുടെ ആവിഷ്‌കാരങ്ങള്‍ മുതല്‍ ശ്രീനാരായണഗുരുവിന്റെ ആവിഷ്‌കാരങ്ങള്‍വരെ ക്രമാനുഗതം അധീശജ്ഞാനവും നവോത്ഥാന ജ്ഞാനവും പ്രവേശിപ്പിച്ച് മലനാട്ടുവഴക്കത്തെ മലയാള ഭാഷയാക്കി. ഗുരുകുലങ്ങളും കുടിപ്പള്ളിക്കൂടങ്ങളും വിദ്വല്‍സദസ്സുകളും തര്‍ക്കങ്ങളും ഈ പ്രക്രിയയ്ക്ക് ശക്തി പകര്‍ന്നു. അയ്യങ്കാളിയിലൂടെ, ദളിതരിലൂടെ, സ്ത്രീകളിലൂടെ ജ്ഞാനത്തിന്റെ ജനകീയജനാധിപത്യവത്കരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു; ഭാഷ വളര്‍ന്നുകൊണ്ടും. ഭാ ഷയുടെ വളര്‍ച്ചയില്‍ ഓരോ കാലഘട്ടത്തിലെയും ജ്ഞാനത്തിന്റെ പങ്ക് അത്യന്തം നിര്‍ണായകമായിരുന്നുവെന്ന് ചുരുക്കം. ഭാഷയും ജ്ഞാനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 

ജ്ഞാനഭാഷ


ഇന്ത്യയിലെ ഇതര ഭാഷകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ജ്ഞാനഭാഷയെന്നനിലയില്‍ മലയാളം വളരെ പിന്നിലാണ്. ഭാഷയില്‍ ആകെ രണ്ടു ലക്ഷത്തിച്ചില്വാനും വാക്കുകളേ ഉള്ളൂ. ആധുനികലോക വിജ്ഞാനശാഖകളെ ഒന്നിനെയും അവയുടെ അടിസ്ഥാനതല പാഠത്തിനപ്പുറം മലയാളത്തിലേക്ക് പ്രവേശിപ്പിക്കാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. ഭാഷാശാസ്ത്രവും സാഹിത്യനിരൂപണശാസ്ത്രവും സൗന്ദര്യശാസ്ത്രവും ഒക്കെ അതെ. അഗാധ വിജ്ഞാനശാഖകളായിത്തീര്‍ന്നിട്ട് ഒന്നും രണ്ടും നൂറ്റാണ്ട് പിന്നിട്ട പ്രമുഖ സയന്‍സുകള്‍ പോലും മലയാളത്തില്‍ പത്താംക്ലാസ് പാഠപുസ്തകപരിധിയിലാണ്. അതിനപ്പുറം സയന്‍സ് മാത്രമല്ല, സോഷ്യല്‍ സയന്‍സുപോലും മലയാളത്തില്‍ പറയാനും എഴുതാനും കഴിയില്ലെന്ന് ശഠിക്കുന്നവരാണ് നമ്മുടെ പ്രൊഫസ്സര്‍മാര്‍ ! പിന്നെ ബി.എസ്‌സി.യും ബി.എ.യും ഒക്കെ കുട്ടികള്‍ മലയാളത്തിലെഴുതുന്നതോ എന്ന് ചോദിച്ചാല്‍ അതൊരെഴുത്താണെന്നേ പറയാനാവൂ. ഒന്നുതീര്‍ച്ച. ഒരു ഭാഷയില്‍ ആവിഷ്‌കരിച്ചതാണോ എങ്കില്‍ ഏതുഭാഷയിലും അത് സാധ്യമാണ്. പക്ഷേ, ആദ്യം കാര്യം മനസ്സിലാവണം. കാര്യം മനസ്സിലാവാത്തവരാണ് അവരുടെ വിഷയങ്ങള്‍ മലയാളത്തില്‍ പറയാനാവില്ലെന്ന് ശഠിക്കുന്നത്. മാതൃഭാഷ കലങ്ങിപ്പോയിട്ടില്ലാത്ത ഒരു വിദഗ്ധന് അയാള്‍ അവഗാഹം നേടിയ വിഷയം മാതൃഭാഷയില്‍ ആവിഷ്‌കരിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയുള്ളവര്‍ അധികമില്ലാത്തത് അധ്യയനം മലയാളത്തിലല്ലാത്തതുകൊണ്ടാണ്. മാതൃഭാഷയില്‍ മനസ്സിലാക്കുമ്പോഴേ ബഹുഭൂരിഭാഗം പേര്‍ക്കും അവഗാഹം യാഥാര്‍ഥ്യമാവൂ. അവഗാഹമില്ലെങ്കില്‍ ജ്ഞാനോത്പാദനംകഴിയില്ല. സര്‍വകലാശാലയുടെ സര്‍വപ്രധാന ദൗത്യമാവട്ടെ ജ്ഞാനോത്പാദനമാണുതാനും. അതും അത്യധുനാതന വിശേഷാവഗാഹ വിജ്ഞാനീയങ്ങളില്‍ ! പക്ഷേ, അധുനാതന വിജ്ഞാനീയങ്ങള്‍ പലതും മലയാളത്തിന് തീര്‍ത്തും അന്യമായിക്കിടക്കുകയാണ് !

മലയാള സര്‍വകലാശാല ഉടനെ നാനോടെക്‌നോളജിയും ബയോടെക്‌നോളജിയും സിന്തറ്റിക് ബയോ എന്‍ജിനീയറിങ്ങും ബയോ ഇന്‍ഫര്‍മാറ്റിക്‌സും ജെനറ്റിക്‌സുമൊക്കെ മലയാളത്തില്‍പഠിപ്പിച്ചുതുടങ്ങണം എന്നല്ല. അതത്ര എളുപ്പമല്ലല്ലൊ. തയ്യാറെടുപ്പ് തുടങ്ങിയേ മതിയാവൂ എന്നാണ് വിവക്ഷ. ജ്ഞാനഭാഷ ശക്തിപ്പെടുത്തിക്കൊണ്ട് അതിവേഗം ജ്ഞാനോത്പാദനരംഗത്ത് സാന്നിധ്യമുറപ്പിക്കാന്‍ മലയാളത്തിന് കഴിയണം. മൂലധനവ്യവസ്ഥയുടെ ഏറ്റവും പുതിയ രൂപമായ കോര്‍പ്പറേറ്റ് സംവിധാനം ടെക്‌നോളജിയെയും സയന്‍സിനെയും ആണ് ഇന്ന് വ്യവസായമാക്കുന്നത്. വന്‍ നിക്ഷേപത്തിനായി അത് തിരഞ്ഞെടുക്കുന്നത് ജ്ഞാനോത്പാദനരംഗമാണ്. സയന്‍സിലും ടെക്‌നോളജിയിലും വരുന്ന കണ്ടുപിടിത്തങ്ങളാണതിന്റെ വില്പനച്ചരക്കുകള്‍. പുതിയ ജ്ഞാനം - അതാണ് 'നോളേജ് ഇക്കോണമി'യുടെ അമൂല്യനിദാനം.

'നോളേജ് ഇക്കോണമി'


നോളേജ് ഇക്കോണമി' എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അതിനുള്ള പ്രാധാന്യം പലര്‍ക്കും മനസ്സിലായിട്ടില്ല. മൊത്തം വ്യാവസായിക ലാഭത്തിന്റെ അഞ്ചില്‍ നാലുഭാഗവും ഇന്ന് സമാഹരിക്കപ്പെടുന്നത് ജ്ഞാനത്തെ ചരക്കാക്കിയുള്ള വ്യവസായം വഴിയാണ്. ലോകരാജ്യങ്ങളുടെ ജി.ഡി.പി.യില്‍ ജി.ഡി.ടി.പി.യും (ടെക്‌നോളജി പ്രോഡക്ട്) ജി.ഡി.എസ്.പി.യും (സയന്‍സ് പ്രോഡക്ട്) നിര്‍ണായകമായിരിക്കുന്നു, ഈ ജ്ഞാനവ്യവസായത്തിന്റെ ലാഭസമാഹരണ തന്ത്രങ്ങളുടെ ഭാഗമാണ് ബൗദ്ധിക സ്വത്തവകാശങ്ങളും പുതിയ പേറ്റന്റ് നിയമങ്ങളുമെല്ലാം. ടെക്‌നോളജിയിലും സയന്‍സിലും ഉണ്ടാവുന്ന ക്രിയേറ്റിവിറ്റി വിലയ്ക്കുവാങ്ങിയും പിടിച്ചെടുത്തും കുത്തകയാക്കുന്ന ഏര്‍പ്പാടുകളാണവ. കാരണം 'ക്രിയേറ്റിവിറ്റി'യാണ് ചരക്ക്. അമൂര്‍ത്തവും അദൃശ്യവും അമൂല്യവുമായ ഈ ചരക്ക് ചൂഷണം ചെയ്യുന്നതിലാണ് കോര്‍പ്പറേറ്റുകള്‍ ഇന്ന് മത്സരിക്കുന്നത്. അതുവഴി കമ്പോളത്തില്‍ പുതിയ ഉത്പന്നങ്ങള്‍ ഇറക്കാനുള്ള കൊടിയമത്സരം നടക്കുകയാണ്. തത്ഫലമായി അന്താരാഷ്ട്ര കോടതിയില്‍ ബൗദ്ധിക സ്വത്തവകാശസംബന്ധമായ കേസുകള്‍ കുന്നുകൂടുന്നു. ഇന്ന് ലോകത്തെ മികച്ച ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളും സര്‍വകലാശാലകളും കോര്‍പ്പറേറ്റുകളുടെ പിടിയിലാണ്. ഈ അധാര്‍മികതയ്ക്കുനേരേ കണ്ണടച്ചുകൊണ്ട് 'നോളേജ് ഇക്കോണമി'യെ വാഴ്ത്തുകയല്ല. ആഗോള യാഥാര്‍ഥ്യം അതാണെന്ന് വ്യക്തമാക്കുക മാത്രമാണ്. ആ വ്യക്തത ഇല്ലാതെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്യാനാവില്ല. 

എന്തുചെയ്യണം ?


മലയാള സര്‍വകലാശാല അടിയന്തരമായി ചെയ്യേണ്ടത് മലയാളത്തെ ജ്ഞാനഭാഷയെന്ന നിലയില്‍ ശക്തിപ്പെടുത്തുകയാണ്. അടിസ്ഥാന സയന്‍സുകളായ രസതന്ത്രം, ഊര്‍ജതന്ത്രം, ജൈവശാസ്ത്രം, എന്നിവയിലെ ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണം. അതുപോലെ സോഷ്യല്‍ സയന്‍സുകളിലെ എല്ലാ ക്ലാസിക്കുകളും മലയാളത്തില്‍ ലഭ്യമാക്കണം. സര്‍വമാനവിക വിഷയങ്ങളിലേയും വിശ്വോത്തര കൃതികള്‍ക്ക് മലയാള പരിഭാഷയുണ്ടാവണം. ഇതൊക്കെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്യേണ്ടതല്ലേ എന്ന് തോന്നാം. അത് കുറേയൊക്കെ ചെയ്യുന്നുണ്ടല്ലോ. പക്ഷേ, ഇന്നത്തെ ടെക്‌നോളജിയും സയന്‍സും സാമൂഹിക, മാനവിക വിജ്ഞാനീയങ്ങളും പഠിക്കാനും പഠിപ്പിക്കാനും പര്യാപ്തമായ രീതിയിലേക്ക് മലയാളത്തിന്റെ ജ്ഞാന ഭാഷാകാണ്ഡം വികസിപ്പിക്കാന്‍ അതൊന്നും പോരാ. എങ്കില്‍പ്പിന്നെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കിയാല്‍ മതിയായിരുന്നില്ലേ എന്ന് ചോദിക്കാം. ഒരു സംശയവും വേണ്ട. അതാണ് ചെയ്യേണ്ടിയിരുന്നത്. മലയാള സര്‍വകലാശാലയുടെ ഒരു മര്‍മപ്രധാന വിഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ നിബന്ധിച്ച് ജ്ഞാനഭാഷാ പോഷണത്തിനാവശ്യമായ ബഹുമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യണം. പുതിയജ്ഞാനം നിര്‍മിക്കുകയാണ് സര്‍വകലാശാലയുടെ മുഖ്യലക്ഷ്യം എന്നോര്‍ക്കണം. എന്നാല്‍, ഇവിടെ ഉപരിവിദ്യാഭ്യാസത്തിനുവേണ്ട ആധികാരിക വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ വിവര്‍ത്തനംപോലും ഒന്നുമായിട്ടില്ല. കേരളീയ സാമൂഹിക-സാംസ്‌കാരിക- പാരിസ്ഥിതിക വിഭവങ്ങളെ ഉപജീവിച്ചുള്ള ജ്ഞാ നോത്പാദനത്തിനാവശ്യമായ അധുനാതന വിജ്ഞാനീയങ്ങളുടെ ജ്ഞാനഭാഷ പോഷിപ്പിക്കാന്‍ വേണ്ട സംവിധാനം ഏര്‍പ്പെടുത്തുകയാണ് ഉടനെ ചെയ്യേണ്ട മറ്റൊരു കാര്യം. നാനാമേഖലകളില്‍ കേരളത്തിന്റെ പരമ്പരാഗത ജ്ഞാനം അതിവിശിഷ്ടമാണ്. അവ അനുവര്‍ത്തനങ്ങളുടെ നരവംശശാസ്ത്ര പരുവത്തില്‍ കിടക്കുകയാണ്. ഇന്നത്തെ ടെക്‌നോളജിയുടേയും സയന്‍സുകളുടേയും ജ്ഞാനഭാഷയില്‍ പുനരാവിഷ്‌കരിച്ചാലേ ആനുകാലികപ്രസക്തിയുള്ള പ്രയോഗജ്ഞാനമായി മാറൂ. അനേകം സസ്യജാലങ്ങളുടെ ഔഷധഗുണം നമുക്കറിയാം. പക്ഷേ, അവയുടെ തന്മാത്ര ജൈവശാസ്ത്രമോ ജൈവരസതന്ത്രമോ നമുക്കറിയില്ല. അറിയണം. എങ്കിലേ പുതിയ ഔഷധനിര്‍മാണം സാധ്യമാവൂ. അതിന് മോളിക്കുലാര്‍ ബയോളജിയും ബയോകെമിസ്ട്രിയും ബയോടെക്‌നോളജിയും പഠിക്കണം. പഠിച്ചില്ലെങ്കില്‍ പഠിച്ച വിദേശിയര്‍ നമ്മുടെ ബൗദ്ധികസ്വത്ത് വിറ്റ് പണ മുണ്ടാക്കും. ഇന്ന് നാല്പതോളം ഔഷധസസ്യതന്മാത്രകളുടെ ജൈവരസതന്ത്ര ഗുണത്തെക്കുറിച്ചുള്ള പ്രയോഗജ്ഞാനത്തില്‍ നൂറിലധികം പേറ്റന്റുകള്‍ യൂറോപ്പിന് സ്വന്ത മാണ്. എന്നുവെച്ചാല്‍ നമ്മുടെ ബൗദ്ധികസമ്പത്ത് രാഷ്ട്രവികസനത്തിന് പ്രയോജനപ്പെടണമെങ്കില്‍ സര്‍വകലാശാല ബയോഫാര്‍മക്കോളജിയും ബയോമെഡിസിനും അഗ്രോ ബയോടെക്‌നോളജിയും ഒക്കെ പഠിപ്പിച്ചേ പറ്റൂ എന്ന് ചുരുക്കം. സൂപ്പര്‍കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിങ്ങും അവയിലെ മോളിക്കുലാര്‍ പ്രോസസ്സറുകളും വിനിമയംചെയ്യുന്ന ജ്ഞാനഭാഷ മലയാളത്തിന് വഴങ്ങണം. ജ്ഞാനഭാഷ പുഷ്ടിപ്പെടുത്തലോ പുതിയ ജ്ഞാനനിര്‍മാണം നടത്തലോ ആവശ്യമില്ലാത്ത വാസ്തുശാസ്ത്രപഠനം, ജ്യോതിഷം തുടങ്ങിയ കുറുക്കുവഴികള്‍ നോക്കിയാല്‍ സര്‍വകലാശാല മാത്രമല്ല നാടും ഗുണംപിടിക്കില്ല. ജ്ഞാന ശാസ്ത്ര വിധിപ്രകാരം വാസ്തുശാസ്ത്രം എന്നൊന്നില്ല. വാസ്തുവിദ്യയേ ഉള്ളൂ. അതുപോലെ ജ്യോതിശ്ശാസ്ത്രമേയുള്ളൂ. ജ്യോതിഷവും വാസ്തുശാസ്ത്രവും സാമുദായിക അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കലവറയാണ്. ജ്യോതിഷത്തിന് നല്ല സാഹിത്യമെങ്കിലുമുണ്ട്. വാസ്തുശാസ്ത്രത്തിനാവട്ടെ അതുപോലുമില്ല. സര്‍വകലാശാല ചെയ്യരുതാത്തത് ഉദാഹരിച്ചെന്നേയുള്ളൂ. നമ്മുടെ സര്‍വകലാശാലയെ അടിമുടി പരിചയമുള്ള ആളായതുകൊണ്ട് വൈസ്ചാന്‍സലര്‍ പല അശ്രീകരങ്ങളെയും ആക്ടില്‍നിന്ന് ഒഴിവാക്കിയത് വലിയ കാര്യം. പതിവുരീതിയിലുള്ള സിന്‍ഡിക്കേറ്റ് ഒഴിവാക്കി പണ്ഡിതരുടെ ഒരുപദേശക സമിതിയെ കാര്യനിര്‍വഹണത്തിന് വെച്ചത് നന്നായി. സര്‍വകലാശാല ചെയ്യേണ്ട കാര്യങ്ങളുടെ ഒരു മാര്‍ഗരേഖ ആ സമിതി അത്യവധാനപൂര്‍വം തയ്യാറാക്കണം. ഒന്നോര്‍ ക്കുന്നത് നന്ന്. സാഹിത്യകാരന്മാര്‍ മാത്രം വിചാരിച്ചാല്‍ അതുകഴിയില്ല.

മാതൃഭൂമി

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

കേരളവികസനവും മലയാളസര്‍വകലാശാലയും - രൂപരേഖ

വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
mal_uty-new

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മലയാളം സര്‍വകലാശാല: നടപടി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളം സര്‍വകലാശാലക്ക് ആവശ്യമായ നടപടി വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലയാളം ഒന്നാം ഭാഷയാക്കി അംഗീകരിച്ചുള്ള തീരുമാനത്തില്‍ അവ്യക്തത ഉണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'കേരള വികസനവും മലയാള സര്‍വകലാശാലയും' എന്ന വിഷയത്തില്‍ ഐക്യ മലയാള പ്രസ്ഥാനം സംഘടിപ്പിച്ച ചര്‍ച്ചയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ അടുത്തയാഴ്ച ദല്‍ഹി ട്രിവാന്‍ഡ്രം ഹൗസില്‍ മലയാളം ലൈബ്രറി ആരംഭിക്കും. മലയാളത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരപരിശ്രമം അണിയറയില്‍ ഉണ്ടായാലേ രംഗവേദിയില്‍ എന്തെങ്കിലും സാധ്യമാകൂ എന്നറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷക്ക് വേണ്ടി ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. പൊതുചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മലയാള സര്‍വകലാശാല സംബന്ധിച്ച രൂപരേഖയും മലയാളം ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയ നിവേദനവും ഒ.എന്‍.വി മുഖ്യമന്ത്രിക്ക് നല്‍കി.

ഡോ. എം.കെ. ശാന്തിരാജ് അധ്യക്ഷത വഹിച്ചു. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ആര്‍. ഗോപിക്കുട്ടന്‍, കാനായി കുഞ്ഞിരാമന്‍, ഡോ. ബി.കെ. രാജശേഖരന്‍, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമം

2011, ജനുവരി 5, ബുധനാഴ്‌ച

വേണം മലയാള സര്‍വകലാശാല


വേണം മലയാള സര്‍വകലാശാല
ഡോ. എ.എം. ഉണ്ണികൃഷ്ണന്‍
മലയാള സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ട് കാലമേറെയായി. പക്ഷേ, അധികാരികളുടെ കാതുകളില്‍ അത് ഇന്നുവരെ ചെന്നെത്തിയിട്ടില്ല. കേരളത്തില്‍ മലയാളത്തിന്റെ നില ഏറ്റവും ശോചനീയമാണ്. നമ്മുടെ വിദ്യാഭ്യാസത്തില്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്ന രണ്ടാംകിട പദവിയും ഔദ്യോഗികരംഗത്തും മറ്റും അതിന് കല്പിക്കുന്ന പാതിത്യവും ഇക്കാര്യം വ്യക്തമാക്കുന്നു. മലയാളിക്ക് മലയാളം ശരിയായി സ്വാംശീകരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്ന മട്ടിലാണ് ഉത്തരവാദപ്പെട്ടവര്‍ അതിനോട് അനുവര്‍ത്തിച്ചുവരുന്ന ചിറ്റമ്മനയം. ഇതിന് മാറ്റംവരുത്താവുന്ന ഒരു ശ്രമവും ഒരിടത്തും നടക്കുന്നില്ല. മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാല സ്ഥാപിതമായാല്‍ ഈ ദുരവസ്ഥയ്ക്ക് നല്ല പരിഹാരമാകും. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങള്‍ ചെയ്തിട്ടുള്ളത് അതാണ്.
മലയാള സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്ന്, മലയാളം നമ്മുടെ മാതൃഭാഷയല്ലേ, അതിന് ഒരു സര്‍വകലാശാല വേണമോ എന്നതാണ്. എന്നാല്‍, ഇത് ഒട്ടും ശരിയല്ല എന്നാണല്ലോ മുകളില്‍ വിവരിച്ച വസ്തുതകള്‍ ബോധ്യമാക്കുന്നത്.
മറ്റൊന്ന്, ഒരു വിഷയത്തിന് മാത്രമായി ഒരു സര്‍വകലാശാല ആവശ്യമുണ്ടോ എന്നതാണ്. ഇത് മലയാള സര്‍വകലാശാല എന്ന പേര് മലയാളം എന്ന വിഷയത്തെമാത്രം പ്രതിനിധാനം ചെയ്യുന്നു എന്ന തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടാകുന്നതാണ്. മലയാള സര്‍വകലാശാലയുടെ വിവക്ഷിതം, അത് കേവലം മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ളതല്ല; മലയാളിയുടെ ജീവിതത്തോടുബന്ധപ്പെട്ട സകലജ്ഞാനമണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി പഠനഗവേഷണാദി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രം എന്നതാണ്. മലയാളിയുടെ ജീവിതത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമായി ചേര്‍ന്നുനില്‍ക്കുന്നതായി എന്തൊക്കെയുണ്ടോ അവയെല്ലാം അവിടെ നടക്കുന്ന ഗവേഷണങ്ങളില്‍ ഉണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ നമ്മുടെ ചരിത്രവും ശാസ്ത്രവും സംസ്‌കാരവും ദര്‍ശനവും മാത്രമല്ല, ആധുനികവിജ്ഞാനങ്ങള്‍ പോലും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം സൃഷ്ടിക്കപ്പെടും. അതായത്, ഭാഷയ്ക്കും സാഹിത്യത്തിനും അപ്പുറം ശാസ്ത്രസാങ്കേതികവിദ്യകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള മലയാളത്തിന്റെ വികസനമായിരിക്കും മലയാള സര്‍വകലാശാല നിര്‍വഹിക്കുന്ന സാമൂഹികോത്തരവാദിത്വം. ഇത് മലയാളിയുടെ ആത്മവിശ്വാസവും പൈതൃകത്തോടുള്ള പ്രതിജ്ഞാബദ്ധതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.
''മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാലയോ'' എന്ന സന്ദേഹം ഇനിയും തീരാത്തവരോട് ഒരുകാര്യം കൂടി പറഞ്ഞോട്ടെ. ലോകത്ത് ഇത്തരം ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍ നൂറുകണക്കിനുണ്ട്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. അവയില്‍ പലതും നമ്മുടേതിനെക്കാള്‍ വികാസവും പുരോഗതിയും കൈവരിച്ച നാടുകളിലാണ് ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാതൃഭാഷാ സര്‍വകലാശാലകളാകട്ടെ, നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ത്തന്നെ നാലെണ്ണമുണ്ട്. തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാല, ഹൈദരാബാദിലെ തെലുങ്കു സര്‍വകലാശാല, ഹംപിയിലെ കന്നഡ സര്‍വകലാശാല, കുപ്പത്തെ ദ്രവീഡിയന്‍ സര്‍വകലാശാല എന്നിവയാണവ. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മാതൃഭാഷാസര്‍വകലാശാല ഇല്ലാത്തത്.
എന്തിന് മറ്റുസ്ഥലങ്ങളിലേക്കു നോക്കണം? കേരളത്തില്‍ത്തന്നെയുണ്ടല്ലോ എത്രയോ ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍. കാര്‍ഷിക സര്‍വകലാശാല, നിയമ സര്‍വകലാശാല, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, സഹകരണ സര്‍വകലാശാല ഇവയൊക്കെ കേരളത്തില്‍ത്തന്നെയല്ലേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്? എങ്കില്‍, നമ്മുടെ സ്വന്തം സംസ്‌കാരത്തിനും ഭാഷാസാഹിത്യങ്ങള്‍ക്കും വേണ്ടിയുള്ള മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ മാത്രം എന്തു തടസ്സമാണുള്ളത്?
മുകളില്‍പ്പറഞ്ഞ സര്‍വകലാശാലകളൊക്കെ കേരളത്തിന്റെ അഭിമാനവും മുതല്‍ക്കൂട്ടുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇവയിലേതെങ്കിലും ഒന്ന് ഇവിടെ സ്ഥാപിതമായില്ല എന്നതുകൊണ്ട് എന്ത് കോട്ടമാണ് മലയാളിയുടെ ജീവിതത്തില്‍ സംഭവിക്കുമായിരുന്നത്? എന്നുതന്നെയല്ല, ഇവയില്‍ പലതും ലോകത്തെവിടെ വേണമെങ്കിലും തുടങ്ങാവുന്നതും അവയുടെ പ്രയോജനം നമുക്കുകൂടി അനുഭവിക്കാവുന്നതുമല്ലേയുള്ളൂ?
എന്നാല്‍, ഇങ്ങനെയാണോ മലയാള സര്‍വകലാശാലയുടെ കാര്യം? കേരളത്തിന്റെ മണ്ണിലല്ലാതെ മറ്റൊരിടത്തും മലയാള സര്‍വകലാശാല സ്ഥാപിക്കാനാവുകയില്ലല്ലോ. എന്നിട്ടും എന്തേ ഈ മണ്ണില്‍ മലയാള സര്‍വകലാശാല മാത്രം സ്ഥാപിക്കാന്‍ തയ്യാറാകാതിരിക്കുന്നത്?
ഇവിടെയാണ് മലയാളിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മിഥ്യകളില്‍ അഭിരമിക്കുകയും തനതായതിനോടൊക്കെ തികഞ്ഞ അവജ്ഞ പുലര്‍ത്തുകയുമാണല്ലോ മലയാളിയുടെ ശീലം. ഇതിനിടയില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമൊട്ടറിയുകയുമില്ല.
ഇപ്പോള്‍ ക്ലാസിക്കല്‍പദവി ലഭിക്കുന്നതിനുവേണ്ടി മലയാളത്തിന്റെ പഴക്കത്തെയും മറ്റു സമ്പത്തുകളെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണല്ലോ. അത് പല പുതിയ കണ്ടെത്തലുകളിലേക്കും നമ്മെ കൊണ്ടെത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം നാം വിചാരിച്ചതുപോലെ ആറോ ഏഴോ നൂറ്റാണ്ടല്ല, അതിന്റെ ഇരട്ടിയിലധികമാണ്. അതായത്, കന്നഡത്തിന് ഏറെ പുറകിലുമല്ല, ഏതാണ്ടു തെലുങ്കിനൊപ്പവുമാണ് മലയാളം സ്വതന്ത്രഭാഷയാകാന്‍ തുടങ്ങിയത്. പക്ഷേ, ആ ഭാഷകള്‍ക്ക് അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹപരിചരണങ്ങളുടെ ഒരംശം പോലും കേരളത്തില്‍ മലയാളത്തിനു കിട്ടുന്നില്ലല്ലോ. ആ ഭാഷകളൊക്കെ ഇതിനകം ക്ലാസിക്കല്‍പദവിയും അനുബന്ധനേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. മാതൃഭാഷാഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തരശ്രമങ്ങളിലൂടെയും മാതൃഭാഷാ സര്‍വകലാശാലകളിലെ ഗവേഷണപഠനങ്ങളിലൂടെയുമാണ് അവ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്.നമ്മുടെ വരുംതലമുറകള്‍ സ്വന്തം ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ശരിയായി ഉള്‍ക്കൊണ്ടുവേണം വളരേണ്ടത്. അതിന് സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളത്തിന് അവകാശപ്പെട്ട ഒന്നാംസ്ഥാനം ലഭിച്ചേ മതിയാവൂ. അതിലേറെ, നമ്മുടെ സാംസ്‌കാരികചൈതന്യത്തിന്റെ ഫലപ്രദമായ വിനിമയം നടക്കുകയും വേണം. അതിന് ഉത്കൃഷ്ടമായ ലക്ഷ്യധര്‍മങ്ങളും ഉന്നതനിലവാരമുള്ള മലയാള സര്‍വകലാശാല അനിവാര്യമാണ്.
മറ്റെല്ലാ സങ്കുചിത താത്പര്യങ്ങളും വെടിഞ്ഞ് മലയാളികള്‍ ഒറ്റക്കെട്ടായി മലയാള സര്‍വകലാശാലയ്ക്കുവേണ്ടി അണിനിരക്കണം. സര്‍ക്കാര്‍ ഈ ജനഹിതം മനസ്സിലാക്കി ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കുകയും വേണം. കാരണം, മലയാളിയുടെ ഭാവിയെ നിര്‍ണയിക്കുന്ന മഹാദൗത്യമായിരിക്കും അതു നിറവേറ്റുക.